വത്തിക്കാനിലെ വാർത്താവിനിമയ കാര്യാലയത്തിൽ ഉപദേശകനായി മലയാളി വൈദികനും

വത്തിക്കാനിലെ വാർത്താവിനിമയ വിഭാഗമായ ഡികാസ്റ്ററി ഓഫ് കമ്മ്യൂണിക്കേഷനിൽ ഫ്രാൻസിസ് പാപ്പാ പുതുതായി നിയമിച്ച ഉപദേശകരിൽ മലയാളി വൈദികനും ഉൾപ്പെടുന്നു. സലേഷ്യൻസ് ഓഫ് ഡോൺബോസ്‌കോ സന്യാസ സമൂഹാംഗവും കണ്ണൂർ ആലക്കോട് സ്വദേശിയുമായ ഫാ. ജോർജ് പ്ലാത്തോട്ടമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

രണ്ട് മെമ്പർമാരെയും പത്ത് ഉപദേശരെയുമാണ് കഴിഞ്ഞ ദിവസം ഫ്രാൻസിസ് പാപ്പാ നിയമിച്ചത്. സമിതിയിലെ ഉപദേശകാരിൽ ഏഷ്യയിൽ നിന്നുള്ള ഏകവ്യക്തിയാണ് ഫാ. ജോർജ്. നിലവിൽ ഏഷ്യൻ ബിഷപ്‌സ് കോൺഫറൻസിന്റെ സാമൂഹ്യ സമ്പർക്ക വിഭാഗം എക്സിക്യൂട്ടീവ് സെക്രട്ടറിയാണ് ഇദ്ദേഹം. പരിശുദ്ധ സിംഹാസനത്തിന്റെ മുഴുവൻ വാർത്താവിനിമയ കാര്യങ്ങളും നിയന്ത്രിക്കുന്നതിനായി 2015 -ലാണ് ഫ്രാൻസിസ് പാപ്പാ ഡികാസ്റ്ററി ഓഫ് കമ്മ്യൂണിക്കേഷൻ രൂപീകരിച്ചത്.

ഡോൺബോസ്കോ സഭയുടെ ഗോഹട്ടി പ്രോവിൻസ് അംഗമായ ഫാ. ജോര്‍ജ്ജ് പ്ലാത്തോട്ടത്തിന് തിയോളജിയിലും സോഷ്യോളജിയിലും ജേർണലിസത്തിലും മാസ്റ്റേഴ്സ് ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡോക്ടറേറ്റുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.