കാർ കിണറ്റിലേക്ക് മറിഞ്ഞ് പിതാവിന് പിന്നാലെ മകനും മരിച്ചു

വീട്ടുമുറ്റത്തുവെച്ച് നിയന്ത്രണംവിട്ട കാർ ആൾമറ തകർത്ത് കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പിതാവിന് പിന്നാലെ മകനും മരിച്ചു. അഭിവന്ദ്യ മാർ അലക്സ് താരാമംഗലം പിതാവിന്റെ സഹോദരൻ മാത്തുക്കുട്ടിയും (55) മകൻ വിൻസും (18) ആണ് മരിച്ചത്.

ഇരുവരുടെയും ഭൗതികശരീരങ്ങൾ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ഇന്ന് ഉച്ചയോടെ സ്വഭവനത്തിൽ എത്തിക്കും. തുടർന്ന് പൊതുദർശനത്തിനും പ്രാർത്ഥനകൾക്കും അവസരമുണ്ടായിരിക്കും. നാലുമണിയോടെ മൃതസംസ്കാരശുശ്രൂഷകൾ ആരംഭിക്കും. മാനന്തവാടി രൂപതാ സഹായമെത്രാൻ എന്ന നിലയിൽ തന്റെ ഉത്തരവാദിത്വമേറ്റെടുത്ത ഈ ദിവസങ്ങളിൽ തന്നെ അലക്സ് പിതാവിന്റെ കുടുംബത്തിൽ സംഭവിച്ച ഈ അപകടത്തിൽ മാനന്തവാടി രൂപതയൊന്നാകെ അനുശോചനം രേഖപ്പെടുത്തി. അലക്സ് പിതാവിനും കുടുംബത്തിനും പരേതർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു.

വയനാട് എം.പി. രാഹുൽ ഗാന്ധിയടക്കം നിരവധി മത, സാംസ്കാരിക, രാഷ്ട്രീയ നേതാക്കന്മാർ ബിഷപ്സ് ഹൗസിൽ വിളിച്ച് അനുശോചനം അറിയിച്ചു. മാർ അലക്സ് താരാമംഗലത്തിന്റെ മാതൃ രൂപതയായ തലശ്ശേരി അതിരൂപതയും മറ്റ് രൂപതകളും ആകസ്മിക വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയിരിന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.