ഡാനിയേൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നിക്കരാഗ്വയിൽ നിന്ന് ഒരു സന്യാസ സമൂഹത്തെ കൂടി പുറത്താക്കി. ക്രോസ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് എന്ന സന്യാസ സമൂഹത്തെയാണ് ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം പുറത്താക്കിയത്. കത്തോലിക്കാ സഭക്കെതിരെ ഭരണകൂടം നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ പുറത്താക്കൽ നടപടികളെന്ന് വിശ്വാസികൾ ചൂണ്ടിക്കാണിക്കുന്നു.
മാതഗൽപ്പയിൽ വർഷങ്ങളോളം ആത്മീയപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സന്യാസിനിമാർ സ്വേച്ഛാധിപത്യത്തിന്റെ പീഡനങ്ങൾക്കും ഭീഷണികൾക്കും ഇരകളാകുകയും രാജ്യം വിടുകയും ചെയ്തതായി നിക്കരാഗ്വ ഇൻഫോർമ റിപ്പോർട്ട് ചെയ്തു. ജപമാല ചൊല്ലുന്നതിനും ദിവ്യകാരുണ്യ ആരാധന പ്രോത്സാഹിപ്പിക്കുന്നതിനും തങ്ങളെത്തന്നെ സമർപ്പിച്ചിരുന്ന ഈ സന്യാസ സമൂഹം തങ്ങളെത്തന്നെ വിശേഷിപ്പിച്ചിരുന്നത് ‘ദിവ്യകാരുണ്യത്തിന്റെ ധ്യാനസ്ത്രീകൾ’ എന്നായിരുന്നു.
മതാഗൽപ്പ രൂപതയിൽ സേവനം ചെയ്തുവന്നിരുന്ന ഈ സന്യാസ സമൂഹം സെപ്റ്റംബർ പതിനെട്ടാം തീയതിയോടെ നിക്കരാഗ്വയിൽ നിന്ന് മടങ്ങി. ഈ വർഷം തന്നെ ഡാനിയേൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഭരണകൂടം പുറത്താക്കുന്ന രണ്ടാമത്തെ സന്യാസ സമൂഹമാണിത്. ജൂലൈ മാസത്തിൽ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തെ ഇവർ രാജ്യത്തു നിന്നും പുറത്താക്കിയിരുന്നു.