റഷ്യൻ ഓർത്തഡോക്‌സ് സഭാതലവനായ പാത്രീയാർക്കീസ് കിറിലിനെതിരെ ഉപരോധം നിർദ്ദേശിച്ച് യൂറോപ്യൻ യൂണിയൻ. മേയ് നാലിന് ഫ്രാൻസിലെ വാർത്താ ഏജൻസിയാണ് ഈ വാർത്ത പുറത്തുവിട്ടത്.
റഷ്യ-ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് 58 പേർക്കെതിരെ യൂറോപ്യൻ യൂണിയൻ ഉപരോധം നിർദ്ദേശിച്ചിട്ടുണ്ട്. അതിൽ മോസ്കോയിലെ പാത്രീയാർക്കീസ് കിറിലും ഉൾപ്പെടുന്നു. ഉക്രൈനെതിരെ ആക്രമണം അഴിച്ചുവിടുന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ദീർഘകാല സഖ്യകക്ഷിയാണ് പാത്രീയാർക്കീസ് കിറിലെന്ന് തെളിയിക്കുന്ന ഒരു രേഖ കണ്ടെത്തിയതായും ഫ്രാൻസിലെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള 27 യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് യൂറോപ്യൻ യൂണിയൻ. ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് 1,000- ത്തിലധികം വ്യക്തികൾക്കെതിരെ യൂറോപ്യൻ യൂണിയൻ ഇതിനോടകം ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. അതിൽ വസ്തുവകകൾ കണ്ടുകെട്ടുന്നതും യാത്രാനിയന്ത്രണങ്ങളും ഉൾപ്പെടും.