ഈസ്റ്ററിന് ഉക്രൈനിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യൂറോപ്പിലെ സഭാനേതാക്കൾ

റഷ്യ – ഉക്രൈൻ രാജ്യങ്ങളുടെ പ്രസിഡന്റുമാരോട് ഈസ്റ്ററിന് വെടിനിർത്തൽ ആവശ്യപ്പെട്ട് യൂറോപ്പിലെ സഭാനേതാക്കൾ. ഏപ്രിൽ 11 -ന് യൂറോപ്പിലെ സഭാനേതാക്കൾ സംയുക്തമായി ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാർക്ക് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

യൂറോപ്പിലെ ബിഷപ്പ്സ് കോൺഫറൻസിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ ജീൻ ക്ലോഡ് ഹോളറിച്ച് എസ്.ജെ യും, കോൺഫറൻസ് ഓഫ് യൂറോപ്യൻ ചർച്ചസിന്റെ പ്രസിഡന്റ് റവ. ക്രിസ്റ്റ്യൻ ക്രീഗർ എന്നിവരാണ് കത്തിൽ ഒപ്പു വച്ചിരിക്കുന്നത്‌. ഏപ്രിൽ 17 -ന് അർദ്ധരാത്രി മുതൽ ഏപ്രിൽ 24 വരെ യുദ്ധം നിർത്തിവയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടും ഉക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയോടും ഈ കത്തിലൂടെ അവർ ആവശ്യപ്പെട്ടു. ഓശാനദിന സന്ദേശത്തിലെ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനത്തിന്റെ പ്രതിധ്വനിയാണിതെന്നും യൂറോപ്പിലെ സഭാനേതാക്കൾ പറഞ്ഞു.

“ഗ്രിഗോറിയൻ കലണ്ടർ പ്രകാരം പടിഞ്ഞാറൻ യൂറോപ്പിൽ ഏപ്രിൽ 17 -നും കിഴക്കൻ യൂറോപ്പിൽ ഏപ്രിൽ 24 -നുമാണ് ഈസ്റ്റർ. റഷ്യയിലെയും ഉക്രൈനിലെയും ക്രൈസ്തവർക്ക് സമാധാനത്തോടെ ഈസ്റ്റർ ആഘോഷിക്കാനുള്ള അവസരം നൽകുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ഞങ്ങൾ പൊതുവായ വെടിനിർത്തൽ ആവശ്യപ്പെടുന്നു. അത്തരമൊരു ഉടമ്പടി ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കും പ്രയോജനകരമായിരിക്കും” – കത്തിൽ പറയുന്നു. ഈ സംരംഭത്തെ പിന്തുണക്കാൻ അവർ മോസ്കോയിലെ പാത്രിയാർക്കീസ് ​​കിറിലിനോടും കത്തിലൂടെ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.