രണ്ടാം ലോകമഹാ യുദ്ധകാലത്തെ ആത്മീയ ശബ്ദം: ആരാണ് ലെയോ പാപ്പ വനിതാ ദിനത്തിൽ അനുസ്മരിച്ച ജൂത പെൺകുട്ടി എറ്റി ഹില്ലേസം

ഓഷ്വിറ്റ്‌സിലെ പീഡന ക്യാമ്പിൽ കൊല്ലപ്പെട്ട യുവ ഡച്ച് ജൂത എഴുത്തുകാരിയായ എറ്റി ഹില്ലേസത്തിനെ ലെയോ പതിനാലാമൻ പാപ്പ വനിതാ ദിനത്തിൽ അനുസ്മരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഔഷ്വിറ്റ്സ് കോൺസെൻട്രേഷൻ ക്യാമ്പിൽ മരണമടഞ്ഞ ജൂത പെൺകുട്ടിയാണ് എറ്റി ഹില്ലേസം. ആരാണ് എറ്റി ഹില്ലേസം എന്ന് കൂടുതൽ വായിച്ചറിയാം. തുടർന്ന് വായിക്കുക.

ആരാണ് എറ്റി ഹില്ലേസം?

രണ്ടാം ലോകമഹായുദ്ധകാലത്ത് ആംസ്റ്റർഡാമിൽ വച്ച് ഹില്ലേസം എഴുതിയ ഡയറിയിൽ നിന്നുള്ള ഒരു വാചകം പാപ്പ ഉദ്ധരിച്ചു. “എന്നാൽ പലപ്പോഴും കല്ലുകളും ചരലുകളും കിണറ്റിനെ തടയുകയും ദൈവം അതിനടിയിൽ കുഴിച്ചിടപ്പെടുകയും ചെയ്യുന്നു. പിന്നെ നമ്മൾ അവനെ വീണ്ടും കുഴിച്ചെടുക്കേണ്ടിവരും. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച ഓരോ വ്യക്തിയിലും ‘നിത്യജീവനിലേക്ക് ഒഴുകുന്ന ഒരു നീരുറവ’ ഉണർത്തുന്നു.” ഹില്ലേസം തന്റെ സ്‌പിരിച്വൽ ഡയറിയിൽ എഴുതി.

ഈ പരാമർശത്തിലൂടെ, പരിശുദ്ധ പിതാവ് ആ യുവ ജൂത സ്ത്രീയുടെ ആത്മീയ അനുഭവത്തെ മനുഷ്യ കഷ്ടപ്പാടുകൾക്കിടയിലും ദൈവത്തിനായുള്ള അന്വേഷണത്തെക്കുറിച്ചുള്ള ക്രിസ്തീയ പ്രതിഫലനത്തിൽ പ്രതിഷ്ഠിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ ഇരുട്ടിൽ ജനിച്ച ഒരു ആത്മീയ ശബ്ദം

1914 ജനുവരി 15 ന് എറ്റി ഹില്ലേസം മിഡൽബർഗിലെ ഒരു സംസ്കാരസമ്പന്നമായ ജൂത കുടുംബത്തിലാണ് ജനിച്ചത്. അവളുടെ പിതാവ് ക്ലാസിക്കൽ ഭാഷകളുടെ പ്രൊഫസറായിരുന്നു. അമ്മ റഷ്യയിൽ നിന്നുള്ളവളായിരുന്നു. യൂണിവേഴ്സിറ്റി പഠനകാലത്ത്, അവൾ നിയമവും സ്ലാവിക് ഭാഷകളും പഠിച്ചു. മരണശേഷം ഹില്ലേസത്തിന് പ്രസിദ്ധി ലഭിക്കുവാൻ കാരണം, തെറാപ്പിസ്റ്റായ മനശാസ്ത്രജ്ഞൻ ജൂലിയസ് സ്പിയറുടെ ഉപദേശപ്രകാരം 1941 ൽ അവൾ എഴുതാൻ തുടങ്ങിയ ആത്മീയ ഡയറിയിൽ നിന്നാണ്.

1941 നും 1943 നും ഇടയിൽ എഴുതിയ ആ ഡയറിയിൽ, നാസി അധിനിവേശത്തിൻ കീഴിൽ ജൂത ജീവിതത്തിന്റെ തകർച്ചയെയും അതേ സമയം തന്നെ സ്വന്തം ആത്മീയ പരിവർത്തനത്തെയും ഹില്ലെസം അസാധാരണമായ വ്യക്തതയോടെ വിവരിച്ചു.

“എന്റെ ഉള്ളിൽ വളരെ ആഴത്തിലുള്ള ഒരു കിണറുണ്ട്. അതിൽ ദൈവം വസിക്കുന്നു,” അവർ തന്റെ ഡയറിയിൽ എഴുതി. അവരുടെ ഡയറി പലപ്പോഴും ആൻ ഫ്രാങ്കിന്റെ ഡയറിയുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും അതിന്റെ സ്വരം കൂടുതൽ ആത്മപരിശോധനയും തത്ത്വചിന്തയും ഉള്ളതാണ്. 20-ാം നൂറ്റാണ്ടിലെ മറ്റ് മഹാനായ ജൂത ചിന്തകരായ എഡിത്ത് സ്റ്റെയിൻ, ഹന്ന ആരെൻഡ്, സിമോൺ വെയിൽ, മരിയ സാംബ്രാനോ എന്നിവരുടെ ഡയറിക്കുറിപ്പുകൾക്ക് സമാനമാണ്.

സന്നദ്ധപ്രവർത്തകയിൽ നിന്ന് തടവുകാരിയിലേക്ക്

നെതർലൻഡ്‌സിൽ ജൂതന്മാർക്കെതിരായ പീഡനം രൂക്ഷമായപ്പോൾ, ഒളിവിൽ പോകാനോ രാജ്യം വിട്ട് ഓടിപ്പോകാനോ ഹില്ലെസം വിസമ്മതിച്ചു. തന്റെ സമൂഹത്തോടൊപ്പം തുടരാനും നാടുകടത്തപ്പെടുന്നവരെ സഹായിക്കാനും അവൾ തീരുമാനിച്ചു.

1942-ൽ അവർ ജൂത കൗൺസിലിൽ ഒരു ടൈപ്പിസ്റ്റായി ജോലി ചെയ്യാൻ തുടങ്ങി, അതിനുശേഷം താമസിയാതെ അവർ വെസ്റ്റർബോർക്ക് ക്യാമ്പിൽ സന്നദ്ധസേവനം നടത്തി. അവിടെ നിന്ന് ആയിരക്കണക്കിന് ഡച്ച് ജൂതന്മാരെ കിഴക്കൻ യൂറോപ്പിലെ ഉന്മൂലന ക്യാമ്പുകളിലേക്ക് അയച്ച ട്രാൻസിറ്റ് ക്യാമ്പായിരുന്നു അത്.

അവിടെ അവർ ഒരു നഴ്‌സായും തടവുകാർക്കും പുറം ലോകത്തിനും ഇടയിൽ ഒരു ഇടനിലക്കാരിയായും ജോലി ചെയ്തു. ഒരു പ്രത്യേക പെർമിറ്റും ലഭിച്ചു. നാടുകടത്തപ്പെട്ടവരിൽ നിന്നുള്ള കത്തുകളും വാർത്തകളും വഹിച്ചുകൊണ്ട് അവർക്ക് നിരവധി തവണ ആംസ്റ്റർഡാമിലേക്ക് പോകേണ്ടിയിരുന്നു.

തന്റെ രചനകളിൽ, ലോകത്തെ തുറന്ന നോട്ടത്തോടെയുള്ള പ്രാർഥനയുടെ അനുഭവം അവൾ വിവരിച്ചു: “കണ്ണടച്ച് ഉള്ളിലേക്ക് തിരിഞ്ഞു പ്രാർഥിക്കുന്നവരുണ്ട്. എന്നാൽ പ്രാർഥിക്കാൻ മറ്റൊരു വഴിയുണ്ട്: നിങ്ങളുടെ കണ്ണുകൾ തുറന്ന് ജീവിതത്തെ അതിന്റെ എല്ലാ അദ്ഭുതങ്ങളിലും, അതിന്റെ വേദനയിലും, അതിന്റെ സൗന്ദര്യത്തിലും നോക്കുക.” ഹില്ലെസം ഡയറിയിൽ കുറിച്ചു.

നാടുകടത്തലും മരണവും

1943 സെപ്റ്റംബറിൽ, ഹില്ലേസമിനെയും കുടുംബത്തെയും ഒടുവിൽ ഓഷ്വിറ്റ്സിലേക്ക് നാടുകടത്തി. അവർക്ക് 29 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതേ വർഷം നവംബർ 30 ന് അവർ അവിടെ മരിച്ചു.

പോകുന്നതിനു മുമ്പ്, അവൾ ട്രെയിനിൽ നിന്നും എറിഞ്ഞ ഒരു പോസ്റ്റ്കാർഡ് കർഷകർ കണ്ടെത്തിയിരുന്നു. അതിൽ ഇപ്രകാരം എഴുതിയിരുന്നു: “ഞങ്ങൾ ഗ്രാമപ്രദേശങ്ങളിൽ നിന്ന് പാട്ടുപാടാൻ പോയി.”

യുദ്ധത്തിനുശേഷം, അവളുടെ ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിക്കപ്പെടുകയും തത്ത്വചിന്തകരുടെയും ദൈവശാസ്ത്രജ്ഞരുടെയും ആത്മീയ പണ്ഡിതരുടെയും ശ്രദ്ധ ആകർഷിക്കാൻ തുടങ്ങുകയും ചെയ്തു. ഇന്ന്, ഹില്ലെസത്തിന്റെ വ്യക്തിത്വം കൂടുതൽ അറിയപ്പെടുന്നതും സർവകലാശാലകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പഠിക്കപ്പെടുന്നതുമാണ്.

മാർപാപ്പമാരെയും പ്രചോദിപ്പിച്ച യുവതി

ഹില്ലെസത്തിന്റെ വാക്കുകൾ ആദ്യമായി ഉദ്ധരിച്ചത് ലെയോ പതിനാലാമൻ മാർപാപ്പയല്ല. 2013-ൽ, രാജി പ്രഖ്യാപിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, ഹോളോകോസ്റ്റിന്റെ ദുരന്തത്തിനിടയിലും ഒരു വ്യക്തിക്ക് ദൈവവുമായി എങ്ങനെ ആഴത്തിലുള്ള ബന്ധം കണ്ടെത്താൻ കഴിയുമെന്ന് ചിത്രീകരിക്കാൻ ബെനഡിക്റ്റ് പതിനാറാമൻ ഒരു പൊതു സദസ്സിൽ അവളെക്കുറിച്ച് സംസാരിച്ചു.

“പ്രക്ഷുബ്ധവും വേദനാജനകവുമായ തന്റെ ജീവിതത്തിൽ, ഇരുപതാം നൂറ്റാണ്ടിലെ വലിയ ദുരന്തത്തിനിടയിൽ അവൾ ദൈവത്തെ കണ്ടെത്തി,” അന്ന് പാപ്പ പറഞ്ഞു.

ഇന്ന്, എറ്റി ഹില്ലേസം മരണമടഞ്ഞിട്ട് എൺപത് വർഷത്തിലേറെയായി. ഈ ജൂത പെൺകുട്ടിയുടെ വാക്കുകളും ചിന്തകളും കത്തോലിക്കർക്ക് ഒരു ആത്മീയ റഫറൻസ് പോയിന്റായി വളർന്നുകൊണ്ടിരിക്കുന്നു.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.