ഷംഷാബാദ് രൂപത സഹായമെത്രാന്മാരുടെ മെത്രാഭിഷേകം ഇന്ന്

സീറോമലബാർ സഭയുടെ ഷംഷാബാദ് രൂപതയുടെ രണ്ടു സഹായമെത്രാന്മാർ ഇന്ന് അഭിഷിക്തരാകും. പാലാ രൂപതാംഗമായ മാർ ജോസഫ് കൊല്ലംപറമ്പിൽ, ചങ്ങനാശേരി അതിരൂപതാംഗമായ മാർ തോമസ് പാടിയത്ത് എന്നിവരാണ് അഭിഷിക്തരാകുന്ന സഹായമെത്രാന്മാർ. രാവിലെ ഒമ്പതിന് ഷംഷാബാദിനടുത്തുള്ള ബാലാപൂരിലെ കെടിആർ ആൻഡ് സികെആർ കൺവൻഷൻ ഹാളിൽ മെത്രാഭിഷേക ചടങ്ങുകൾ നടക്കുക.

സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും. ചങ്ങനാശേരി ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ എന്നിവർ സഹകാർമ്മികത്വം വഹിക്കും. വചനസന്ദേശം നൽകുന്നത് അദിലാബാദ് ബിഷപ്പ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടനാണ്. തുടർന്നു നടക്കുന്ന അനുമോദന സമ്മേളനത്തിൽ തെലുങ്കാന ബിഷപ്സ് കോൺഫറൻസ് സെക്രട്ടറിയും ഏലൂരു ബിഷപ്പുമായ ജയറാവു പോളിമെറാ അദ്ധ്യക്ഷനായിരിക്കും.

പാലാ രൂപതയിലെ നീറന്താനം ഇടവകാംഗമായ റവ.ഡോ. ജോസഫ് കൊല്ലംപറമ്പിൽ ഷംഷാബാദ് രൂപതയുടെ ഗുജറാത്ത് സബർമതി മിഷന്റെ വികാരി ജനറാളായി ശുശ്രൂഷ ചെയ്തുവരവെയാണ് സഹായമെത്രാനായി തെരഞ്ഞെടുക്കപ്പെടുന്നത്. റവ. ഡോ. തോമസ് പാടിയത്ത് അതിരൂപത വികാരി ജനറാളായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.