ശ്രീലങ്കയിലെ ഈസ്റ്റർ ദിന സ്ഫോടനം; മൂന്ന് വർഷം പിന്നിട്ടിട്ടും നീതി ലഭിക്കാതെ ക്രൈസ്തവർ

ശ്രീലങ്കയിലെ ഈസ്റ്റർ ദിനത്തിലെ ബോംബാക്രമണത്തിന് മൂന്ന് വയസ്. ശ്രീലങ്കൻ കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്, സഭയ്ക്കും ഇരകൾക്കും നീതി ലഭ്യമാക്കാനുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്.

735 പേരെ ഇതിനോടകം അന്വേഷണത്തിൽ പ്രതി ചേർത്തിട്ടുണ്ട്. ശ്രീലങ്കൻ സർക്കാരിനും ആക്രമണത്തിൽ പങ്കുണ്ടെന്നാണ് കർദ്ദിനാളിന്റെ വാദം. ഈ വിഷയത്തെക്കുറിച്ച് മാർപാപ്പയുമായി സംസാരിക്കാൻ അദ്ദേഹം വത്തിക്കാൻ സന്ദർശിച്ചിട്ടുണ്ട്. മാത്രമല്ല, യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 49 -ാമത് സെഷനിൽ ഈ അഴിമതിയെക്കുറിച്ച് ചർച്ച ചെയ്യാനും അന്താരാഷ്ട്ര സഹായത്തിനായി അപേക്ഷ നൽകാനും കർദ്ദിനാൾ ജനീവയും സന്ദർശിച്ചിരുന്നു.

“ആക്രമണത്തിന്റെ മൂന്നാം വാർഷികത്തിൽ രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും അന്വേഷണത്തെക്കുറിച്ച് പ്രസ്താവനകൾ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും കാര്യമായ അന്വേഷണങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല. ആക്രമണത്തെക്കുറിച്ച് ഇന്റലിജൻസ് നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ച മുൻ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഇതുവരെ ശിക്ഷകളൊന്നും ലഭിച്ചിട്ടില്ല” – ശ്രീലങ്കൻ ക്രൈസ്തവരുടെ നീതിക്കു വേണ്ടി പോരാടുന്ന സുരിനി നിരോഷനി പറയുന്നു.

ആക്രമണത്തിൽ പലരെയും പ്രതി ചേർത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.