ലബനോനിൽ കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 61 കത്തോലിക്കാ സ്കൂളുകളുടെ അതിജീവനത്തിനായി പ്രത്യേക ധനശേഖരണത്തിനായി പദ്ധതിയിട്ടതായി ചർച്ച് ഇൻ നീഡ് സംഘടന അറിയിച്ചു. സ്കൂളുകളുടെ ഘടനാപരമായ ചെലവുകൾക്കു പുറമെ, സാമ്പത്തികമായി ക്ലേശിക്കുന്ന കുട്ടികൾക്കായി സ്കോളർഷിപ്പുകൾ ഏർപ്പെടുത്തുക, ഏതാണ്ട് ആയിരത്തിമുന്നൂറോളം അധ്യാപകർക്ക് സഹായമേകുക എന്നിവയാണ് പ്രധാനമായ പദ്ധതികൾ.
ലെബനോനിൽ മുന്നൂറിലധികം സ്കൂളുകളാണ് കത്തോലിക്കാ സഭയുടേതായുള്ളത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ ഏതാണ്ട് എഴുപത് ശതമാനമാണിത്. എല്ലാ മതത്തിലുംപെട്ട കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഈ സ്കൂളുകൾക്ക് ഗവണ്മെന്റ് സഹായങ്ങൾ ഒന്നും ലഭിക്കുന്നില്ലെങ്കിലും രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ നിർണ്ണായകമായ സംഭാവനയാണ് അവ നൽകുന്നത്.
രാജ്യത്തെ വ്യാപകമായ അഴിമതി മൂലം ദാരിദ്ര്യം വർദ്ധിക്കുന്നുവെന്നും മരണത്തിന് വിധിക്കപ്പെട്ടവരെപ്പോലെയാണ് ജനങ്ങൾ ജീവിക്കുന്നതെന്നും ചർച്ച് ഇൻ നീഡിന്റെ പതിനാറായിരത്തിലധികം അഭ്യുദയകാംക്ഷികൾക്ക് അയച്ച കത്തിൽ ടയറിലെ മരോണൈറ്റ് ആർച്ചുബിഷപ്പ് ഷാർബെൽ അബ്ദാല്ലാ എഴുതി. രാജ്യത്തെ ശരാശരി വരുമാനം ഏതാണ്ട് മൂവായിരം രൂപ മാത്രമാണെന്നും അതുകൊണ്ട് അതിജീവനം അതിദുർഘടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.