നൈജീരിയയെ മതസ്വാതന്ത്ര്യ നിരീക്ഷണ പട്ടികയിലേക്ക് തിരികെ കൊണ്ടുവരാൻ യു.എസ് -നോട് ആവശ്യപ്പെട്ട് യു.എൻ -ഉം ആഗോള സന്നദ്ധസംഘടനകളും

ക്രിസ്ത്യാനികൾക്കെതിരായി വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ലോകത്തിലെ ഏറ്റവും മോശമായ മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയിൽ നൈജീരിയയെ തിരികെ കൊണ്ടുവരാൻ മനുഷ്യാവകാശ വക്താക്കൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ആവശ്യപ്പെട്ടു. 2020-ൽ, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ടിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൈജീരിയയെ ‘പ്രത്യേക ഉത്കണ്ഠയുള്ള രാജ്യം’ (സിപിസി) ആയി നിയമിച്ചിരുന്നു. മതസ്വാതന്ത്ര്യ ലംഘനങ്ങളും കൂട്ടക്കൊലപാതകങ്ങളും തുടരെ നടന്നുകൊണ്ടിരിക്കുന്നതിനാലാണ് രാജ്യം പട്ടികയിൽ ഉൾപ്പെട്ടത്.

എന്നാൽ, ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളുടെ എണ്ണം വർദ്ധിക്കുന്നതായി നിരീക്ഷകർ പറഞ്ഞിട്ടും 2021 നവംബറിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൈജീരിയയെ സിപിസി പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സന്നദ്ധസംഘടനകളും മനുഷ്യാവകാശ വിദഗ്‌ധരും സെപ്‌റ്റംബർ 19-ന് ബ്ലിങ്കനെ അഭിസംബോധന ചെയ്‌ത കത്തിൽ, ‘നൈജീരിയയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങളുടെ (സിപിസി) പട്ടികയിൽഉൾപ്പെടുത്തണമെന്നും സ്ഥിതിഗതികൾ അന്വേഷിക്കാനും ശുപാർശകൾ നൽകാനും ഒരു പ്രത്യേക ദൂതനെ നിയമിക്കാനും സ്റ്റേറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

എഡിഎഫ് ഇന്റർനാഷണലിന്റെ നേതൃത്വത്തിലുള്ള ഈ കത്തിൽ നൈജീരിയൻ ക്രൈസ്തവർക്കു നേരെ വർദ്ധിച്ചുവരുന്ന ശത്രുതാപരമായ അന്തരീക്ഷത്തെ സൂചിപ്പിക്കുന്ന മനുഷ്യാവകാശ നിരീക്ഷകരുടെ സ്ഥിതിവിവരക്കണക്കുകളും വെളിപ്പെടുത്തിയിട്ടുണ്ട്.

2021-ൽ നൈജീരിയയിൽ 4,650-ഓളം ക്രൈസ്തവർ കൊല്ലപ്പെട്ടതായി ഓപ്പൺ ഡോർസ് റിപ്പോർട്ട് കണ്ടെത്തി. ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളെയും അപേക്ഷിച്ച് ഈ എണ്ണം വളരെ കൂടുതലാണ്. 2022-ന്റെ ആദ്യ പകുതിയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ വിവിധ ആക്രമണങ്ങളിൽ 2,543 ക്രൈസ്തവരാണ് ഇതുവരെ നൈജീരിയയിൽ കൊല്ലപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.