നൈജീരിയയിൽ ആവർത്തിക്കപ്പെടുന്ന ക്രൈസ്തവ പീഡനങ്ങൾ

ക്രൈസ്തവപീഡനങ്ങളുടെ വാർത്തകളാണ് നിരന്തരം നൈജീരിയയിൽ നിന്നും ഉയരുന്നത്. ജൂൺ അഞ്ചിന് ഇസ്ലാമിക തീവ്രവാദികളെന്നു കരുതപ്പെടുന്ന ആയുധധാരികളായ അക്രമികൾ നൈജീരിയയിലെ ഒൻഡോ സ്റ്റേറ്റിലെ ഒവോയിലുള്ള കത്തോലിക്കാ ദൈവാലയത്തിൽ നടത്തിയ ആക്രമണം എൺപതോളം പേരുടെ ജീവനെടുത്തു. വാസ്തവത്തിൽ, ലോകമെമ്പാടുമുള്ള മറ്റേതൊരു രാജ്യത്തേക്കാളും നൈജീരിയയിലാണ് വിശ്വാസത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നത്. 2021-ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം 4,650 പേരും 2022-ലെ ആദ്യ മൂന്നു മാസങ്ങളിൽ മാത്രം 900 ഓളം പേരും കൊല്ലപ്പെട്ടിട്ടുണ്ട്. യഥാർത്ഥ കണക്കുകൾ ഇതിലും വളരെ കൂടുതലാണ്.

2021 അവസാനത്തോടെ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഏറ്റവും കൂടുതൽ മതസ്വാതന്ത്ര്യ ലംഘനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് നൈജീരിയ ഒഴിവാക്കപ്പെട്ടു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള ഈ രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ ക്രൂരമായ പീഡനങ്ങൾ തുടർക്കഥയാവുകയാണ്. നൈജീരിയയിൽ ക്രൈസ്തവർക്കു നേരെ നടക്കുന്നത് വംശഹത്യയാണെന്നതിന് ചില സഹായസംഘടനകളും വിദഗ്ധരും തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.

നൈജീരിയയിൽ നടക്കുന്ന പല ആക്രമണങ്ങളും കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു. നിരവധി കത്തോലിക്കാ വൈദികർ, സെമിനാരിക്കാർ, യുവ വിദ്യാർത്ഥിനികൾ എന്നിവരെ പതിവായി തട്ടിക്കൊണ്ടു പോകുന്നത് ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. നൈജീരിയയിൽ മിക്കപ്പോഴും ഭീഷണി ഉയർത്തുന്ന തീവ്രവാദി ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ബോക്കോ ഹറാം 2014-ഓടെ ആണ് അക്രമം ആരംഭിക്കുന്നത്. ആ വർഷം ഏകദേശം 5,000 ക്രിസ്ത്യാനികൾ ബോക്കോ ഹറാം, ഫുലാനി തീവ്രവാദികൾ എന്നീ തീവ്രവാദ സംഘടനകളുടെ ആക്രമണങ്ങളാൽ കൊല്ലപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.