ചാവേർ ആക്രമണത്തിൽ അനാഥയാക്കപ്പെട്ട് ഒരു ക്രൈസ്തവ പെൺകുട്ടി

ചാവേർ ആക്രമണത്തിൽ അനാഥയാക്കപ്പെട്ട് ഒരു ക്രൈസ്തവ പെൺകുട്ടി. പടിഞ്ഞാറൻ കെനിയയിലെ ഗ്രാമമായ കംലോമയിൽ ഡിസംബർ ഏഴിനാണ് ചാവേർ ആക്രമണം നടന്നത്. ദമ്പതികളായ പെട്രോയുടെയും മേരിയുടെയും മകൾ നാൻസി ഒന്യാങ്കോയാണ്, മാതാപിതാക്കൾ കൊല്ലപ്പെട്ടതോടെ അനാഥയായത്.

“എന്റെ സഹോദരന്റെ വീട്ടിൽ നിന്ന് ഒരു വലിയ സ്ഫോടനം കേട്ടു. പെട്ടെന്ന് ദേഹമാസകലം രക്തവുമായി നാൻസി ഞങ്ങളുടെ വീട്ടിലേക്ക് ഓടിവന്നു. ഞങ്ങൾ അവളെ വീടിനുള്ളിലേക്ക് കൊണ്ടുപോയതിനു ശേഷം എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പെട്രോയുടെ വീട്ടിലേക്കു പോയി.

വീടിനുള്ളിൽ പെട്രോയും ഭാര്യ മേരിയും മരിച്ചു കിടക്കുന്നതാണ് ഞാൻ കണ്ടത്. അവരിൽ നിന്ന് അല്പം അകലെ മറ്റൊരു ശരീരവും കിടക്കുന്നുണ്ടായിരുന്നു. അത് ജോൺ ഒദിയാംബോയുടേതായിരുന്നു. സൊമാലിയയിൽ നിന്ന് മടങ്ങിയെത്തിയ ഒദിയാംബോ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുകയാണെന്നാണ് പറഞ്ഞിരുന്നത്. പെട്രോയും മേരിയും അവന്റെ അയൽക്കാരായിരുന്നു. അവർക്ക് പരസ്പരം നന്നായി അറിയാമായിരുന്നു” – പെട്രോയുടെ സഹോദരൻ ചാൾസ് ഒബാല പറഞ്ഞു.

“ഞങ്ങൾ അത്താഴം കഴിച്ചതിനു ശേഷം വീടിന് പുറത്ത് ഇരിക്കുകയായിരുന്നു. ജോൺ ഒദിയാംബോ ഞങ്ങളുടെ വീട്ടിലേക്കു വന്ന് ഞങ്ങളുടെ എതിർവശത്ത് ഇരുന്നു. അപ്പോൾ ബോംബ് പൊട്ടിത്തെറിച്ചു. ആ പൊട്ടിത്തെറിയുടെ ആഘാതത്തിൽ എന്റെ അച്ഛനും അമ്മയും മരിച്ചു. എന്റെ മൂന്ന് വിരലുകൾ നഷ്ടപ്പെട്ടു. എന്റെ നെഞ്ചിലും മുതുകിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായി. ഒപ്പം എന്റെ ചെവിയും ചെറുതായി മുറിഞ്ഞു” – അനാഥയാക്കപ്പെട്ട നാൻസി പറഞ്ഞു.

“ഈ ഗ്രാമത്തിലെ വലിയ സുവിശേഷകനായിരുന്നു പെട്രോ. ജോണും പെട്രോയും എപ്പോഴും വിശ്വാസത്തെക്കുറിച്ച് സംഭാഷണങ്ങൾ നടത്തിയിരുന്നു. ക്രൈസ്തവനായി വളർന്നതിനു ശേഷം താൻ എന്തിനാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് ജോണിനോട് പെട്രോ ചോദിച്ചിരുന്നു. പക്ഷേ ആരെയും വേദനിപ്പിക്കാനുള്ള ഒരു ഉദ്ദേശവും പെട്രോക്ക് ഇല്ലായിരുന്നു” – ചാൾസ് വെളിപ്പെടുത്തി.

കിഴക്കൻ കെനിയയിൽ സാധാരണയായി കാണുന്ന അൽ-ഷബാബ് ശൈലിയിലുള്ള ആക്രമണത്തിനു സമാനമായ ഈ ആക്രമണം ചാവേർ ബോംബ് ഭീകരാക്രമണമായി പോലീസ് പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.