സോവിയറ്റ് യൂണിയൻ പിടിച്ചെടുത്ത കിവീവിലെ കത്തീഡ്രൽ ദേവാലയം വീണ്ടെടുത്ത് കത്തോലിക്കർ

സോവിയറ്റ് യൂണിയൻ പിടിച്ചെടുത്ത കിവീവിലെ സെന്റ് നിക്കോളാസ് കത്തീഡ്രൽ ദേവാലയം വീണ്ടെടുത്ത് കത്തോലിക്കർ. കത്തീഡ്രലിന്റെ ഉടമസ്ഥാവകാശം കിവീവിലെ കത്തോലിക്കാ സമൂഹത്തിന് കൈമാറുന്ന വാർത്ത ജൂൺ ഒന്നിനാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

2021 നവംബറിലാണ് ഉക്രൈനിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസ്, കത്തീഡ്രലിന്റെ അധികാരികളുമായി കരാറിൽ എത്തിയതായി റിപ്പോർട്ട് ചെയ്തത്. കിവീവിലെ രണ്ടാമത്തെ, ഏറ്റവും പഴക്കം ചെന്ന ലത്തീൻ ദേവാലയമാണിത്. ഈ കത്തീഡ്രൽ ദേവാലയം ഇപ്പോൾ വീണ്ടും ഉക്രേനിയൻ തലസ്ഥാനത്തെ കത്തോലിക്കാ സമൂഹത്തിന്റെ ഭാഗമായിരിക്കുകയാണ്.

“സെന്റ് നിക്കോളാസ് കത്തീഡ്രൽ ദേവാലയം കത്തോലിക്കാ സമൂഹത്തിന്റെ കൈകളിലേക്ക് പൂർണ്ണമായും എത്തിയിട്ടില്ല. നിയമപരമായ ചില കാര്യങ്ങൾ ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. ഉക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ഈ ഉദ്യമത്തെ വൈകിപ്പിച്ചിരിക്കുന്നു. 2021 നവംബർ ആറിന് കത്തീഡ്രൽ അധികൃതരും സാംസ്കാരിക മന്ത്രാലയവും ഒരു മെമ്മോറാണ്ടത്തിൽ ഒപ്പു വച്ചു. അതനുസരിച്ച്, 2022 ജൂൺ ഒന്നിന് ദേവാലയം ഉക്രൈനിലെ കത്തോലിക്കാ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാംസ്കാരിക മന്ത്രാലയം പ്രതിജ്ഞാബദ്ധമായി. യുദ്ധത്തിന്റെ തുടക്കം മുതൽ ഈസ്റ്റർ വരെ, സുരക്ഷാകാരണങ്ങളാൽ, ദേവാലയത്തിന്റെ ബേസ്മെന്റിലാണ് വിശുദ്ധ കുർബാന നടത്തിയിരുന്നത്. ദേവാലയത്തിന്റെ പ്രധാനഭാഗം ദുരിതാശ്വാസകേന്ദ്രമായി പ്രവർത്തിക്കുകയായിരുന്നു” – കിവീവിലെ ബിഷപ്പായ മോൺസിഞ്ഞോർ വിറ്റാലി ക്രിവിറ്റ്സ്കി പറഞ്ഞു. ജൂൺ ഒന്നിന് ദേവാലയത്തിന്റെ താക്കോലും വാതിലുകളും ആശീർവദിക്കുകയും എല്ലാ വിശ്വാസികൾക്കും പ്രാപ്യമായ പ്രാർത്ഥനാസ്ഥലമായി ദിവസം മുഴുവൻ ദേവാലയം തുറന്നിടാൻ തീരുമാനിക്കുകയും ചെയ്‌തതായി ബിഷപ്പ് കൂട്ടിച്ചേർത്തു.

കിവീവിലെ സെന്റ് നിക്കോളാസ് കത്തീഡ്രൽ 1909- ലാണ് കൂദാശ ചെയ്തത്. 1938- ൽ സോവിയറ്റ് സർക്കാർ ഈ ദേവാലയം ഏറ്റെടുക്കുന്നതു വരെ ഇവിടെ ശുശ്രൂഷകൾ നടക്കുന്നുണ്ടായിരുന്നു. – ൽ ഈ ദേവാലയത്തിൽ നിന്ന് ബലിപീഠം നീക്കം ചെയ്യുകയും തുടർന്ന് ഈ ദേവാലയം കലാപരിപാടികൾക്കായുള്ള സ്ഥലമായി മാറ്റുകയും ചെയ്‌തു. കൂടാതെ, സോവിയറ്റ് യൂണിയന്റെ ആഭ്യന്തരമന്ത്രാലയത്തിന്റെ ആസ്ഥാനമായും കമ്മ്യൂണിസ്റ്റുകാർ ഇത് ഉപയോഗിച്ചിട്ടുണ്ട്.

സോവിയറ്റ് ഭരണത്തിന്റെ പതനത്തിനു ശേഷം, ഈ ദേവാലയം മുനിസിപ്പാലിറ്റിയുടെ സാംസ്കാരിക വകുപ്പിന്റെ മേൽനോട്ടത്തിലായിരുന്നു. പരിശുദ്ധ കുർബാന അർപ്പിക്കാൻ പോലും കത്തോലിക്കർ ഈ ദേവാലയം വാടക നൽകിയാണ് ഉപയോഗിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.