ദൈവത്തിനായി കൂടുതൽ സിനിമകൾ ചെയ്യണം: കാത്തലിക് ഓസ്കാർ ജേതാവ്

സിനിമയിലൂടെ കൂടുതൽ ആത്മാക്കളെ ദൈവത്തിലേക്ക് അടുപ്പിക്കാൻ കഴിയും എന്ന് വെളിപ്പെടുത്തി പെറൂവിയൻ കത്തോലിക്കാ യുവാവ് ക്രിസ്റ്റ്യൻ ഗാർസിയ. വത്തിക്കാൻ നൽകുന്ന കാത്തലിക് ഓസ്കാർ പുരസ്‌കാരത്തിന് അർഹനായ ക്രിസ്റ്റ്യൻ ഗാർസിയ അവാർഡ് ദാന ചടങ്ങിലാണ് സിനിമയും ദൈവവുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിച്ചത്. പെറുവിൽ നിന്നുള്ള ഒരു ഓഡിയോവിഷ്വൽ പ്രൊഡക്ഷൻ കമ്പനിയായ ബിയാൻഅവെഞ്ചുറാഡോസ് ഫിലിംസിന്റെ ഡയറക്‌ടർ ആണ് ക്രിസ്റ്റ്യൻ ഗാർസിയ.

അഗസ്തീനിയൻ ആത്മീയത പിന്തുടരുന്ന ക്രിസ്റ്റ്യൻ 2018-ൽ ആണ് ബിയാൻ അവെഞ്ചുറാഡോസ് ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുന്നത്. അതിനു ശേഷം പതിനഞ്ചോളം ഷോർട് ഫിലിമുകൾ ഈ കമ്പനിയുടെ ബാനറിൽ പുറത്തിറങ്ങി. ഇവയിൽ ‘കോൺവർസേഷൻ’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്. തന്റെ സ്ഥൈര്യലേപനത്തിനു ശേഷം ആക്റ്റിങ് ക്‌ളാസുകളിലും മറ്റും പങ്കെടുത്ത തനിക്കു ദൈവത്തിലേക്ക് മനുഷ്യരെ നയിക്കുന്ന നല്ല ചിത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു പ്രേരണ ലഭിച്ചതായി ക്രിസ്റ്റ്യൻ വെളിപ്പെടുത്തി.

ഈ അർത്ഥത്തിൽ, ‘സംഭാഷണം’ അദ്ദേഹത്തിന്റെ ആദ്യ ഹ്രസ്വചിത്രം ആണ്. വിശ്വാസത്തിൽ നിന്നു അകന്നിരുന്ന ഒരു വ്യക്തി വിശുദ്ധ കുർബാനയിൽ ഈശോയെ കണ്ടുമുട്ടുന്നതായ പ്രമേയത്തെ ചിത്രീകരിക്കുന്ന ഒരു ചിത്രമാണ് ഇത്. ആധുനിക ലോകത്തിൽ ദൈവത്തിങ്കലേക്കു കണ്ണുകൾ ഉയർത്തുവാൻ കഴിയുന്ന ചിത്രങ്ങൾക്ക് ഇടം നൽകുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് ഈ യുവാവ് പറയുന്നു.

റോമിൽ നടക്കുന്ന മിറാബൈൽ ഡിക്റ്റു അന്താരാഷ്ട്ര കാത്തലിക് ഫിലിം ഫെസ്റ്റിവൽ കത്തോലിക്കാ ഫിലിം ഇൻഡസ്‌ട്രിയുടെ ഓസ്കാർ എന്നാണ് അറിയപ്പെടുന്നത്. ലോകത്തിലെ ‘സാർവത്രിക ധാർമ്മിക മൂല്യങ്ങളും പോസിറ്റീവ് മാതൃകകളും’ ഉള്ള മികച്ച സിനിമകളെ അംഗീകരിക്കുന്നതിനായി വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ കൾച്ചർ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ആണ് ഇത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.