വിശുദ്ധ നാട്ടിൽ സമാധാനം പുലരണമെന്ന് ആഹ്വാനം ചെയ്ത് കത്തോലിക്കാ മേലധ്യക്ഷന്മാർ

വിശുദ്ധ നാട്ടിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കും യുദ്ധക്കെടുതികൾക്കും അറുതിവരുത്തി സമാധാനം സ്ഥാപിക്കണമെന്ന് അവിടുത്തെ കത്തോലിക്കാ സഭാധ്യക്ഷന്മാർ ആഹ്വാനം ചെയ്തു. മേഖലയിലെ സങ്കീർണ്ണമായ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക പ്രാർഥനാ ദിനം ആചരിക്കാൻ ജെറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ഉൾപ്പെടെയുള്ള സഭാ നേതാക്കൾ വിശ്വാസികളോട് ആവശ്യപ്പെട്ടു.

പലസ്തീനിലും ഇസ്രായേലിലും തുടരുന്ന അക്രമങ്ങൾ നിരപരാധികളായ ഒട്ടേറെ മനുഷ്യരുടെ ജീവൻ അപഹരിക്കുന്നതിൽ സഭാധ്യക്ഷന്മാർ ആഴമായ ദുഃഖം രേഖപ്പെടുത്തി. ആയുധങ്ങൾ കൊണ്ടല്ല, മറിച്ച് പരസ്പര വിശ്വാസത്തിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമേ ശാശ്വതമായ സമാധാനം സാധ്യമാകൂ എന്ന് അവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സമാധാനത്തിനായി ദൈവവിശ്വാസികൾ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട സഭാനേതാക്കൾ, ഇടവകകളിലും സന്യാസ സമൂഹങ്ങളിലും പ്രത്യേക ആരാധനകളും പ്രാർഥനകളും സംഘടിപ്പിക്കാൻ നിർദ്ദേശിച്ചു.

വെറുപ്പിന്റെയും പ്രതികാരത്തിന്റെയും പാത വെടിഞ്ഞ് സ്നേഹത്തിന്റെയും നീതിയുടെയും മാർഗത്തിലേക്ക് എല്ലാവരും തിരിച്ചുവരണമെന്ന് അവർ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.