
നൈജീരിയയിലെ സോകോട്ടോ രൂപതയിലെ ഹോളി ഫാമിലി കത്തോലിക്കാ ദേവാലയത്തിൽ ഒരു കൂട്ടം യുവാക്കളുടെ ആക്രമണം. മെയ് 11- ന് ഒരു ക്രൈസ്തവ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഈ ആക്രമണം.
“ഒരു കൂട്ടം യുവാക്കൾ ബെല്ലോ വേയിലുള്ള ഹോളി ഫാമിലി കത്തോലിക്കാ ദേവാലയം ആക്രമിക്കുകയും ദേവാലയത്തിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തു. ബിഷപ്പ് ലോട്ടൺ സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ ജനലുകളും പരിസരത്ത് പാർക്ക് ചെയ്തിരുന്ന വാഹനവും അവർ നശിപ്പിച്ചു. ഗിദാൻ ഡെറെയിലെ സെന്റ് കെവിൻസ് കത്തോലിക്കാ ദേവാലയവും ഭാഗികമായി ആക്രമിക്കപ്പെട്ടു. അതേ സ്ഥലത്ത് നിർമാണത്തിലിരുന്ന പുതിയ ആശുപത്രി കെട്ടിടത്തിന്റെ ജനൽച്ചില്ലുകളും പ്രതിഷേധക്കാർ തകർത്തു. കൂടുതൽ നാശനഷ്ടങ്ങൾ വരുത്തുന്നതിന് മുമ്പ് പോലീസുകാർ ആക്രമിസംഘത്തെ പിരിച്ചുവിട്ടു. അലിയു ജോഡി റോഡിൽ സ്ഥിതി ചെയ്യുന്ന ബഖിത കേന്ദ്രവും ആക്രമിക്കപ്പെട്ടു. തുടർന്ന് പരിസരത്തുണ്ടായിരുന്ന ഒരു ബസ് അവർ അഗ്നിക്കിരയാക്കി”- സൊകോട്ടോ രൂപത പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. പ്രതിഷേധങ്ങളെ തടയാൻ സോകോട്ടോ സംസ്ഥാന സർക്കാർ 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
സൊകോട്ടോയിലെ ഷെഹു ഷാഗരി കോളേജ് ഓഫ് എഡ്യൂക്കേഷനിലെ വിദ്യാർത്ഥിയായ സാമുവലാണ് മെയ് 11- ന് കൊല്ലപ്പെട്ടത്. ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇസ്ലാം മതത്തെ നിന്ദിക്കുന്ന പ്രസ്താവനകൾ പോസ്റ്റ് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.