ഉക്രൈനിൽ ഈസ്റ്റർ ആഘോഷിക്കാനൊരുങ്ങി മാർപാപ്പ യുദ്ധഭൂമിയിലേക്ക് അയച്ച കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്കി. റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം മാർപ്പാപ്പയുടെ ദൂതനായി പോളിഷ് കർദ്ദിനാൾ ഉക്രൈനിലേക്ക് നടത്തുന്ന മൂന്നാമത്തെ യാത്രയാണിത്.
കീവിലെ കാർഡിയോളജി ആശുപത്രിയിലേക്ക് മാർപ്പാപ്പ സംഭാവന ചെയ്ത രണ്ടാമത്തെ ആംബുലൻസ് കർദ്ദിനാൾ കൈമാറിയിരുന്നു. ഈ പ്രവർത്തി ഉക്രൈന്റെ സാധ്യമായ പുനരുത്ഥാനത്തിന്റെ പ്രതീകം കൂടിയാണെന്ന് കർദ്ദിനാൾ പറഞ്ഞു. “ഞങ്ങൾ നിരവധി ഡോക്ടർമാരുമായും മറ്റ് ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തി. പെസഹദിനത്തിൽ ലഭിച്ച ഈ സമ്മാനത്തിന് ആശുപത്രിയുടെ ഡയറക്ടർ മാർപ്പാപ്പയോട് നന്ദി പറഞ്ഞു. ദുരിതമനുഭവിക്കുന്ന ഉക്രേനിയൻ ജനതയോടുള്ള പാപ്പായുടെ അടുപ്പത്തിന്റെ അടയാളമാണിത്”- കർദ്ദിനാൾ കൂട്ടിച്ചേർത്തു.
നിലവിൽ ഉക്രേനിയൻ തലസ്ഥാനമായ കീവിൽ യുദ്ധാന്തരീക്ഷം തന്നെയാണെന്നും ആളുകൾ പലയിടങ്ങളിലായി ഒളിച്ചിരിക്കുകയാണെന്നും കർദിനാൾ ചൂണ്ടിക്കാട്ടി.