സമാധാനപരമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോംഗോ മെത്രാന്മാർ

ഐക്യരാഷ്ട്രസഭാ സമാധാനസേനക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ആഫ്രിക്കൻ രാജ്യത്തിന്റെ കിഴക്കുഭാഗത്ത് മൂന്നു ഡസൻ ആൾക്കാർ കൊല്ലപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച് കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ മെത്രാന്മാർ. പ്രതിഷേധത്തെ തുടർന്ന് 36 പേർ മരിക്കുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അക്രമത്തോട് ഒരിക്കലും സഹിഷ്ണുത പുലർത്താനാവില്ലെന്നും എന്നാൽ സമാധാനപരമായി പ്രകടനം നടത്താൻ ശ്രമിക്കണമെന്നും കോംഗോ മെത്രാൻസമിതി അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് മാർസൽ ഉറ്റെംബി ടാപ്പ ഒപ്പിട്ട പ്രസ്താവനയിലൂടെ മെത്രാന്മാർ ആഹ്വാനം ചെയ്തു. രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി സമാധാനപരമായ പ്രതിഷേധം നടത്താനും ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും തുടരാൻ കാരണമാവുന്ന അക്രമവും കൊള്ളയും ഒഴിവാക്കാനും പൗരന്മാരെ കോംഗോ മെത്രാന്മാർ ക്ഷണിച്ചു. അന്താരാഷ്ട്ര നിയമവും കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിന്റെ ഭരണഘടനയും അനുസരിച്ച് പ്രതിഷേധിക്കുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്. അതിനാൽ തന്നെ കഴിഞ്ഞ ആഴ്‌ച നടന്ന അക്രമത്തെക്കുറിച്ച് അന്വേഷണം വേണമെന്നും മെത്രാന്മാർ ആവശ്യപ്പെട്ടു.

കോംഗോയിലെ യുഎൻ ദൗത്യത്തിനെതിരായ ഏറ്റവും പുതിയ പ്രതിഷേധങ്ങൾ ജൂലൈ 25-നാണ് ആരംഭിച്ചത്.രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ പലയിടത്തും ഇത് ശക്തിപ്പെടുകയും ചെയ്തു. രണ്ട് പതിറ്റാണ്ടിലേറെയായി ഈ മേഖലകളിൽ പ്രവർത്തിക്കുന്ന ദേശീയ-അന്തർദേശീയ സായുധസംഘങ്ങളെ കൈകാര്യം ചെയ്യുന്നതിൽ യുഎൻ സേനയുടെ കാര്യക്ഷമതയില്ലായ്മക്കെതിരെ പ്രകടനക്കാർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.