സംസാരം കുറയ്ക്കുക, പ്രവൃത്തനങ്ങൾ വർദ്ധിപ്പിക്കുക: പനാമാ ബിഷപ്പുമാർ

പനാമയുടെ നവീകരണത്തിനായി സംസാരം കുറയ്ക്കുകയും പ്രവൃത്തനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യണമെന്ന് പനാമാ ബിഷപ്പുമാർ. ജനുവരി 14-ന് തങ്ങളുടെ ഓർഡിനറി അസംബ്ലിയുടെ ഒന്നാം വാർഷികത്തിന്റെ അവസാനം പുറത്തിറക്കിയ പ്രസ്താവനയിലാണ് ബിഷപ്പുമാർ ഇപ്രകാരം പറഞ്ഞത്.

“സമത്വവും നീതിയും വികസനവും വ്യത്യാസമില്ലാതെ എല്ലാവരിലേക്കും എത്തുന്ന ഒരു രാജ്യമാക്കി പനാമയെ മാറ്റാനുള്ള പ്രശ്‌നങ്ങളും ബലഹീനതകളും നമുക്കെല്ലാവർക്കും അറിയാം. പക്ഷേ, ഗവൺമെന്റുകൾക്കപ്പുറമുള്ള ഒരു രാജ്യ പദ്ധതി സാധ്യമാക്കാൻ എല്ലാവരും പരിശ്രമിക്കണം. പൊതുവിശ്വാസം പുനർനിർമ്മിക്കണം. സ്ഥാപനങ്ങൾ വ്യക്തിയെയും പൊതുനന്മയെയും കേന്ദ്രീകരിച്ച് പ്രവർത്തിക്കണം.” -ബിഷപ്പുമാർ പറഞ്ഞു.

“സാമൂഹിക സഹവർത്തിത്വത്തിന് അപകടകരമായ ഒരു ഘടകമായ മയക്കുമരുന്ന് കടത്ത് സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് കടന്നുകയറി, പനാമയിലെ കുടുംബങ്ങളിൽ മരണവും നാശവും വരുത്തിവെക്കുന്നു. അവരുടെ അരക്ഷിതാവസ്ഥ വളരെ ആശങ്കാജനകമായ തലങ്ങളിലേക്ക് വർദ്ധിച്ചിരിക്കുകയാണ്. മയക്കുമരുന്ന് കടത്തും അക്രമവും തടയുന്നതിന് എല്ലാവരുടെയും പരിശ്രമം ആവശ്യമാണ്” -ബിഷപ്പുമാർ കൂട്ടിച്ചേർത്തു.

കോവിഡിനെതിരെ ഏറ്റവും ഫലപ്രദമായ സംരക്ഷണം വാക്സിനേഷൻ എടുക്കുക എന്നതാണെന്നും പകർച്ചവ്യാധി നിയന്ത്രിക്കാൻ ജൈവ സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും ബിഷപ്പുമാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.