നൈജീരിയയിലെ കത്തോലിക്കാ ദൈവാലയത്തിൽ ആയുധധാരികളുടെ ആക്രമണം; 50- ലേറെ പേർ കൊല്ലപ്പെട്ടു

പന്തക്കുസ്താ ദിനമായ ജൂൺ അഞ്ചിന് നൈജീരിയയിലെ കത്തോലിക്കാ ദൈവാലയത്തിൽ ആയുധധാരികളുടെ ആക്രമണം. ആക്രമണത്തിൽ 50- ലേറെ പേർ കൊല്ലപ്പെട്ടു. ഒണ്ടോ സംസ്ഥാനത്തെ ഓവോ നഗരത്തിലെ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്കാ ദൈവാലയത്തിലാണ് ആക്രമണം നടന്നത്.

“ഓവോയിലെ സെന്റ് ഫ്രാൻസിസ് കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ കുർബാന നടക്കുന്നതിനിടെ വിശ്വാസികളെ പ്രകോപനമില്ലാതെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്” – ഒണ്ടോയുടെ ഗവർണർ അരകുന്റിൻ അകെരെദൊലു ട്വിറ്ററിൽ കുറിച്ചു. മൃതദേഹങ്ങൾ ഓവോയിലെ ഫെഡറൽ മെഡിക്കൽ സെന്ററിലേക്കും സെന്റ് ലൂയിസ് കത്തോലിക്കാ ഹോസ്പിറ്റലിലേക്കും മാറ്റി. കൊല്ലപ്പെട്ടവരിൽ അധികവും കുട്ടികളാണ്.

ഇരകൾക്കു വേണ്ടിയും രാജ്യത്തിനു വേണ്ടിയും ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിക്കുന്നുണ്ടെന്നും പരിശുദ്ധാത്മാവ് അവരെ ആശ്വസിപ്പിക്കട്ടെയെന്നും വത്തിക്കാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഞായറാഴ്ച ദിവസം ദൈവാലയത്തിൽ നടന്ന ഈ കൂട്ടക്കൊല വടക്കൻ നൈജീരിയയിൽ വർഷങ്ങളായി നാം ആവർത്തിച്ച് കണ്ടുവരുന്ന ഒരു ക്രൂരതയാണ്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്നും മനുഷ്യാവകാശ അഭിഭാഷകയായ നീന ഷിയ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.