മ്യാന്മറിൽ സ്‌കൂളിനു നേരെ സൈന്യത്തിന്റെ ആക്രമണം; 11 കുട്ടികൾ കൊല്ലപ്പെട്ടു

മ്യാന്മറിലെ പട്ടാള ഭരണകൂടം സ്‌കൂളിനു നേരെ നടത്തിയ വ്യോമാക്രമണത്തിൽ 11 കുട്ടികൾ കൊല്ലപ്പെട്ടു. 15 കുട്ടികളെ കാണാതായിട്ടുണ്ട്. പട്ടാളത്തെ എതിർക്കുന്ന പീപ്പിൾസ് ഫോഴ്‌സ് ഗറില്ലാ സംഘടനക്ക് സ്വാധീനമുള്ള വടക്കൻ മ്യാന്മറിലെ ലെറ്റ് യെറ്റ് കോണെ ഗ്രാമത്തിലെ സ്‌കൂളിനു നേർക്ക് വെള്ളിയാഴ്ച ഹെലികോപ്റ്റർ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.

മൂന്നു വയസുള്ള കുട്ടികൾ മുതൽ കൗമാരക്കാർ വരെ പഠിക്കുന്ന സ്‌കൂളാണിത്. കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങൾ പട്ടാളക്കാർ എടുത്തുകൊണ്ടു പോയി. തട്ടിക്കൊണ്ടു പോയ 15 കുട്ടികളെ വിട്ടയക്കണമെന്ന് യുണിസെഫ് വെളിപ്പെടുത്തി. പ്രായപൂർത്തിയായ ആറു പേരെക്കൂടി പട്ടാളം കൊലപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

സ്‌കൂൾ ഭിത്തിയിൽ വെടിയുണ്ട തറച്ചതിന്റെയും രക്തക്കറയുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.