‘ക്രൈസ്തവ സ്‌കൂളുകളിലെ എത്ര കുട്ടികൾ മതം മാറിയെന്ന് അന്വേഷിക്കാം’ – കർണ്ണാടക സർക്കാരിന് ആർച്ചുബിഷപ്പിന്റെ മറുപടി

കഴിഞ്ഞ നൂറു വർഷത്തിനിടെ ക്രൈസ്തവ മാനേജ്‌മെന്റുകൾ നടത്തുന്ന സ്‌കൂളുകളിൽ പഠിച്ച എത്ര കുട്ടികൾ ക്രൈസ്തവമതം സ്വീകരിച്ചുവെന്ന് സർക്കാരിന് അന്വേഷിക്കാമെന്ന് ബംഗളൂരു ആർച്ചുബിഷപ്പ് പീറ്റർ മച്ചാഡോ. സ്‌കൂൾ പാഠ്യപദ്ധതിയിൽ ബൈബിൾ ഉൾപ്പെടുത്തിയതിന്റെ പേരിൽ ക്രൈസ്തവ മാനേജ്‌മെന്റ് സ്‌കൂളിന് വിദ്യാഭാസവകുപ്പ് നോട്ടീസ് അയച്ച സാഹചര്യത്തിലാണ് ആർച്ചുബിഷപ്പിന്റെ പ്രതികരണം. ക്‌ളാസ് തുടങ്ങുന്നതിനു മുമ്പോ, ശേഷമോ മാത്രമാണ് സ്‌കൂളിൽ ക്രൈസ്തവ വിദ്യാർത്ഥികൾക്ക് മതപഠന ക്ലാസ്സ് നല്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും ഒരേ രീതിയിലുള്ള വിദ്യാഭ്യാസമാണ് സ്‌കൂളിൽ നൽകുന്നത്. ആത്മീയതയെയും ധാർമ്മികതയെയും വേർതിരിച്ചു കാണാൻ കഴിയില്ല. സ്‌കൂളിലെ എഴുപത്തിയഞ്ചു ശതമാനത്തോളം വിദ്യാർത്ഥികൾ ക്രൈസ്തവ വിഭാഗത്തിൽപെട്ടവരാണ്. ഈ സാഹചര്യത്തിലാണ് കുട്ടികളോട് ബൈബിൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം മുതൽ ആവശ്യമുള്ളവർ മാത്രം ബൈബിൾ കൊണ്ടുവന്നാൽ മതിയെന്ന് നിർദ്ദേശിക്കുകയായിരുന്നു.

ബൈബിൾ പഠനക്ലാസിന്റെ പേരിൽ നഗരത്തിലെ ക്ലാരൻസ് ഹൈസ്‌കൂളിനാണ് കഴിഞ്ഞ ദിവസം പ്രൈമറി ആൻഡ് സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചത്. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം മറുപടി നൽകാമെന്നാണ് സ്‌കൂൾ അധികൃതർ നൽകുന്ന വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.