പാക്കിസ്ഥാനിൽ വീണ്ടും മതനിന്ദ ആരോപണം: അഞ്ചു മാസമായി ജയിലിൽ കഴിയുന്ന ക്രൈസ്തവന് ജാമ്യം നിഷേധിച്ച് പാക്കിസ്ഥാൻ കോടതി

പാക്കിസ്ഥാനിൽ മതനിന്ദ ആരോപണത്തെ തുടർന്ന് അഞ്ചു മാസമായി തടവിൽ കഴിയുന്ന റഹ്മത്ത് മസിഹ് എന്ന ക്രൈസ്തവന് ജാമ്യം അനുവദിക്കാതെ പാക്കിസ്ഥാൻ കോടതി. മെയ് 31-ന് അദ്ദേഹം കോടതിയിൽ നൽകിയ മൊഴിയിൽ എല്ലാ മതനിന്ദ ആരോപണങ്ങളും നിഷേധിച്ചിരുന്നു. ഖുറാനെ അവഹേളിച്ചുവെന്ന് വ്യാജമായി ആരോപിച്ചാണ് മസിഹിനെ ജനുവരി മൂന്നിന് അറസ്റ്റ് ചെയ്‌തത്‌. എന്നാൽ ഈ ആരോപണത്തെ ന്യായീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

ഖുറാന്റെ പേജുകൾ ഒരു അഴുക്കുചാലിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്രിസ്ത്യാനിയായ മസിഹിന്റെ മേൽ കുറ്റമാരോപിക്കുകയായിരുന്നു. അദ്ദേഹം ജോലി ചെയ്യുന്ന ഒരു പബ്ലിഷിംഗ് സ്‌ഥാപനത്തിൽ നിന്നുള്ള പേജുകളായിരുന്നു അത്. സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് മസിഹ് പറഞ്ഞെങ്കിലും പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജാമ്യം നിഷേധിക്കുകയുമായിരുന്നു.

ഇസ്ലാം മതം സ്വീകരിക്കാൻ മസിഹിനെ അദ്ദേഹം ജോലി ചെയ്യുന്ന സ്ഥപനത്തിലെ ജീവനക്കാരും ഉടമസ്ഥനും നിർബന്ധിച്ചിരുന്നു. എന്നാൽ മസിഹ് വഴങ്ങിയില്ല. അറസ്റ്റിലായതിനു ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മേലും ഭീഷണികൾ വന്നിരുന്നു.

പാക്കിസ്ഥാന്റെ മതനിന്ദാ നിയമങ്ങൾ പലപ്പോഴും ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും നേരെയുള്ള ആയുധങ്ങളായി മാറുകയാണ്. സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസിന്റെ കണക്കനുസരിച്ച്, 1985-നും 2021-നും ഇടയിൽ മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനിൽ 1,949 പേരെയെങ്കിലും വ്യാജമായി തടവിലാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.