ക്രൈസ്തവർക്ക് ലോകത്തിൽ ഏറ്റവും അപകടകരമായ രാജ്യം അഫ്ഗാനിസ്ഥാൻ 

ക്രൈസ്തവർക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യം അഫ്ഗാനിസ്ഥാനെന്ന് ആഗോള ക്രിസ്ത്യൻ പീഡനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന ഒരു സംഘം വെളിപ്പെടുത്തി. ഉത്തര കൊറിയ ആയിരുന്നു മുൻപ് ഈ സ്ഥാനത്തുണ്ടായിരുന്നത്.

“താലിബാൻ ഭരണം ഏറ്റെടുത്തതോടു കൂടി അഫ്ഗാനിസ്ഥാനിൽ ഒരു ക്രിസ്ത്യാനിയായി ജീവിക്കുക എന്നത് വളരെ ദുഷ്കരമാണ്. ഇപ്പോൾ അത് ഒട്ടും സാധ്യമല്ലാതായി മാറിയിരിക്കുന്നു” -ഓപ്പൺ ഡോർസ്, തങ്ങളുടെ വാർഷിക വേൾഡ് വാച്ച് ലിസ്റ്റിൽ വെളിപ്പെടുത്തി.

“ഇസ്‌ലാമിക നിയമങ്ങളും ആചാരങ്ങളും നടപ്പിലാക്കുകയും പാലിക്കുകയും ചെയ്യുന്നുവെന്ന് താലിബാൻ ഉറപ്പാക്കും. ക്രൈസ്തവ വിശ്വാസികൾക്ക് അവരെ അനുസരിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചെന്ന് കണ്ടെത്തിയാൽ, അവരുടെ കുടുംബം വിശ്വാസത്തെ തള്ളിപ്പറയണം. അല്ലെങ്കിൽ ഈ ഭൂമിയിൽ അവർ ജീവനോടെ ഉണ്ടാവുകയില്ല. ഇസ്‌ലാം മതം വിടുന്നത് ഭ്രാന്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നതിനാൽ, ഇസ്‌ലാമിൽ നിന്ന് പരിവർത്തനം ചെയ്ത ഒരു ക്രിസ്ത്യാനിയെ നിർബന്ധിതമായി മാനസികരോഗ ആശുപത്രിയിലേക്ക് അയച്ചേക്കാം” – റിപ്പോർട്ടിൽ പറയുന്നു.

അഫ്ഗാനിസ്ഥാനിൽ 99% മുസ്ലീങ്ങളാണ്; അതിൽ ഭൂരിപക്ഷവും സുന്നികളാണ്. 200-ഓളം കത്തോലിക്കരും അതുപോലെ ബുദ്ധമതക്കാരും ഹിന്ദുക്കളും ബഹായികളും ഉൾപ്പെടെ ചെറിയ ഗ്രൂപ്പുകളുമുണ്ട്. ലോകമെമ്പാടുമുള്ള 360 ദശലക്ഷം ക്രൈസ്തവർ പീഡനത്തെ അഭിമുഖീകരിക്കുന്നവരാണെന്ന് ഓപ്പൺ ഡോർസ് വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ദശലക്ഷത്തിന്റെ വർദ്ധനവാണിത്.

അഫ്ഗാനിസ്ഥാൻ, ഉത്തര കൊറിയ, സൊമാലിയ, ലിബിയ, യെമൻ, എറിത്രിയ, നൈജീരിയ, പാക്കിസ്ഥാൻ, ഇറാൻ, ഇന്ത്യ എന്നിവയാണ് ഈ വർഷം ഏറ്റവും കൂടുതൽ ക്രിസ്ത്യൻ പീഡനങ്ങൾ നടന്ന ആദ്യത്തെ പത്തു രാജ്യങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.