അഫ്‌ഗാനിലെ ക്രൈസ്തവർ അവിടെ തുടരുന്നതും പലായനം ചെയ്യുന്നതും ഒരുപോലെ ദുരിതപൂർണ്ണം

അഫ്‌ഗാനിസ്ഥാനിൽ ഒരു ക്രൈസ്തവനായി ജീവിക്കുക തികച്ചും അപകടമാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ ആ രാജ്യത്ത് വധശിക്ഷയ്ക്ക് പോലും വിധിക്കാറുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനും വെല്ലുവിളികൾ ഏറെയാണ്.

അഫ്‌ഗാൻ ക്രൈസ്തവർ എല്ലാം തന്നെ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവരായതാണ്. അബ്ദുൽ എന്ന ക്രൈസ്തവ വിശ്വാസി താലിബാൻ ജയിലിൽ നിന്ന് മോചിതനായത് ഈയിടെയാണ്. മൂന്ന് മാസം ജയിലിൽ കിടന്ന അബ്ദുലിന്‌ നേരിടേണ്ടി വന്നത് കഠിനമായ പീഡകളായിരുന്നു. ആദ്യത്തെ മാസം താലിബാൻ സൈനികർ അബ്ദുലിനെ ദേഹോപദ്രവമേൽപിക്കുമായിരുന്നു. രണ്ടാമത്തെ മാസത്തിൽ രാത്രിയിൽ തണുത്ത വെള്ളത്തിൽ നിർത്തിയിട്ട് പിന്നീടുള്ള സമയം വിവസ്ത്രനായി നിർത്തും. മൂന്നാം മാസത്തിലാകട്ടെ, ഉപദ്രവങ്ങൾ ഒന്നും ഉണ്ടാവില്ല. കാരണം തിരികെ ചെല്ലുമ്പോൾ ആക്രമണം ഏറ്റിട്ടുണ്ടെന്ന് കാഴ്ചക്കാർക്ക് മനസിലാവരുത്.

“ഞാൻ അഫ്ഗാനിസ്ഥാനിൽ ആയിരുന്നപ്പോൾ, താലിബാനെതിരെ പോരാടുന്ന ഒരു സംഘത്തിന്റെ കമാൻഡറായിരുന്നു. യുദ്ധാനന്തരം, താലിബാൻ എന്നെ കണ്ടെത്തി അറസ്റ്റുചെയ്ത് ആറുമാസം തടവിലാക്കി. ഒടുവിൽ പ്രാണരക്ഷാർത്ഥം ഏകനായി ഞാൻ തുർക്കിയിലേക്ക് പലായനം ചെയ്‌തു. ഇനി അഫ്‌ഗാനിൽ തുടരുന്ന എന്റെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാൻ”- ഒരു അഫ്‌ഗാൻ ക്രൈസ്തവ വിശ്വാസി പറയുന്നു.

അഫ്‌ഗാനിൽ നിന്ന് രക്ഷപ്പെട്ട ക്രൈസ്തവ വിശ്വാസികൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ടിട്ടില്ലായെന്നതാണ് വാസ്തവം. പലപ്പോഴും അവർ അഭയം കണ്ടെത്തുന്ന രാജ്യങ്ങൾ ഇസ്ലാം ഭൂരിപക്ഷമുള്ള രാജ്യങ്ങളാണ്. ഇത്തരം രാജ്യങ്ങളിൽ മതത്യാഗം ചെയ്തവർക്ക് പരിഗണ ലഭിക്കില്ല എന്നത് സ്വാഭാവികമാണ്. പക്ഷേ അഭയാർത്ഥികളായതുകൊണ്ട് അവർക്ക് പലപ്പോഴും സഹായം അഭ്യർത്ഥിക്കേണ്ടതായിട്ടും വരുന്നു. ഒരിക്കൽ ഇറാനിൽ അഭയംപ്രാപിച്ചിരുന്ന ഒരു അഫ്ഗാൻ ക്രൈസ്തവനെ തട്ടിക്കൊണ്ടുപോയി, താലിബാനുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയതായി ഐസിസി വെളിപ്പെടുത്തിയിരുന്നു.

“എന്റെ ബന്ധുവിന്റെ സഹായത്തോടെ ഞങ്ങൾ അഫ്‌ഗാൻ അതിർത്തിയിൽ എത്തി. അവിടെ വച്ച് അപ്രതീക്ഷിതമായി എന്റെ ഭർത്താവിനെ കാണാതായി. അദ്ദേഹത്തിന്റെ തിരോധാനത്തിന് പിന്നിൽ താലിബാന് പങ്കുണ്ടെന്ന് ഞാൻ സംശയിക്കുന്നു”- ഒരു ക്രൈസ്തവ യുവതി പറഞ്ഞു.

അഫ്‌ഗാൻ ക്രൈസ്തവർക്ക് പലായനവും അഫ്‌ഗാനിൽ തന്നെയുള്ള ജീവിതവും ഒരുപോലെ ദുരിതമാണ്. എന്നാൽ ക്രിസ്തുവിലുള്ള വിശ്വാസമാണ് തങ്ങളെ മുന്നോട്ട് നയിക്കുന്നതെന്നാണ് അവർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.