പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ ജീവിതത്തെക്കുറിച്ച് പുറംലോകത്തെ അറിയിക്കുക എന്ന ഉദ്ദേശത്തോടെ നൈജീരിയയിൽ സന്ദർശനം നടത്തിയ പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ചർച്ച് ഇൻ നീഡിന്റെ (ACN) ഇന്റർനാഷണൽ പ്രസ് ഓഫീസർ മരിയ ലൊസാനോ, ആ രാജ്യത്തെ സ്ഥിതിഗതികളെക്കുറിച്ചും കത്തോലിക്കർക്ക് ഇതിൽ എന്ത് ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചും വിശദമാക്കുന്നു.
“ഈ സന്ദർശനം വളരെ ഞെട്ടിപ്പിക്കുന്നതും ഹൃദയത്തിൽ വേദനയുളവാക്കുന്നതുമായിരുന്നു. കാരണം ഈ രാജ്യത്ത് നടക്കുന്ന അക്രമങ്ങൾക്ക് ഇരകളായവരെയും വിവിധ തീവ്രവാദ സംഘങ്ങളുടെ ആക്രമണങ്ങൾക്ക് ഇരകളായവരെയും ഞങ്ങൾ കണ്ടെത്തി. അവിടുത്തെ ക്രൈസ്തവരുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതായിരുന്നു. വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന, പീഡനത്തിന് ഇരകളായവരെയും കണ്ടെത്താൻ സാധിച്ചു. എന്താണ് സംഭവിച്ചതെന്നും അവർ ഇപ്പോഴും വലിയ ആഘാതവുമായി മല്ലിടുന്നത് എങ്ങനെയെന്നും നൈജീരിയയിലെ പീഡിതരായ ക്രൈസ്തവ സമൂഹം വെളിപ്പെടുത്തി.”
200 ദശലക്ഷം ജനസംഖ്യയുള്ള ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായ നൈജീരിയയിലാണ് ക്രിസ്ത്യാനികൾ ഏറ്റവും വലിയ പീഡനം അനുഭവിക്കുന്നതെന്നാണ് എസിഎൻ വെളിപ്പെടുത്തുന്നത്.
“അഞ്ച് വർഷമായി തന്റെ മൂന്നു മക്കൾക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാത്ത ഒരു അമ്മയെ ഞങ്ങൾ കണ്ടെത്തി. ഭർത്താവിന് എന്താണ് സംഭവിച്ചതെന്ന് അറിയാത്ത മറ്റൊരു അമ്മ. ബോക്കോ ഹറാം തീവ്രവാദികൾ അവനെ കൊണ്ടുപോയതിനു ശേഷം എവിടെയാണെന്ന് അറിയില്ല. തങ്ങളുടെ മക്കൾക്കും ഭർത്താവിനും ബന്ധുക്കൾക്കും എന്താണ് സംഭവിച്ചതെന്നറിയാതെ ഇവരുടെ ദിവസങ്ങളും മാസങ്ങളും കടന്നുപോകുന്നു.”
ക്രിസ്ത്യാനികൾ അനുഭവിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളിലൊന്ന് വടക്കൻ നൈജീരിയയിലെ വിവേചനമാണ്. അവർ രണ്ടാംകിട പൗരന്മാരെപ്പോലെയാണ്. കാരണം, എന്തെങ്കിലും തീരുമാനമെടുക്കുന്ന പൊതുസ്ഥലങ്ങളിലെത്താൻ ക്രൈസ്തവർക്ക് അവകാശമില്ല. അവർക്ക് വിദ്യാഭ്യാസത്തിനും മുസ്ലീങ്ങളുമായി തുല്യ വിദ്യാഭ്യാസം സ്വീകരിക്കുന്നതിനും പ്രശ്നങ്ങളുണ്ട്. അവർക്ക് രാഷ്ട്രീയത്തിലും പ്രാതിനിധ്യം കുറവാണ്. നൈജീരിയയിലെ ജനസംഖ്യയുടെ പകുതിയും ക്രിസ്ത്യാനികളാണെങ്കിലും രാജ്യത്ത് രണ്ടാംകിട പൗരന്മാർ മാത്രമാണ് ക്രൈസ്തവർ.
പീഡനത്തിന്റെ മറ്റൊരു രീതിയാണ് നിരന്തരമായ തട്ടിക്കൊണ്ടു പോകലുകൾ. സഭ അക്രമത്തിലൂടെ പ്രതികരിക്കാൻ പോകുന്നില്ലെന്നും സാമ്പത്തികലക്ഷ്യത്തോടെയാണ് അവർ ആളുകളെയും വൈദികരെയുമൊക്കെ തട്ടിക്കൊണ്ടു പോകുന്നതെന്നും ലൊസാനോ പറയുന്നു. നിലവിൽ മൂന്ന് വൈദികർ അക്രമികളുടെ കൈകളിലാണ്.
എന്തൊക്കെ പ്രതിസന്ധികളുണ്ടെങ്കിലും അവരുടെ വിശ്വാസം ജീവിക്കാൻ അവർ പ്രയത്നിക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസമാണ് പലപ്പോഴും അവരെ നിലനിർത്തുന്നത്. ധാരാളം കുട്ടികളുള്ള വലിയ കുടുംബങ്ങളാണ് പ്രത്യാശയുടെ മറ്റൊരു അടയാളം.