ക്രിസ്ത്യൻ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി; വ്യാപക പ്രതിഷേധവുമായി ബംഗ്ലാദേശ് ക്രൈസ്തവർ

ബംഗ്ലാദേശിൽ ക്രിസ്ത്യൻ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി ക്രൈസ്തവർ. 35 വയസുള്ള അബുജ് ബെർണാഡ് ഗോസൽ എന്ന യുവാവാണ് കൊലപ്പെട്ടത്. സെപ്റ്റംബർ 28-ന് ജോലി കഴിഞ്ഞു തിരിച്ച് വീട്ടിലെത്താതിരുന്നതിനെ തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും മൂന്നു ദിവസങ്ങൾക്കു ശേഷം പല കഷണങ്ങളാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കാണാതായതിന്റെ പിറ്റേന്ന്, കുടുംബത്തോട് 1.5 ദശലക്ഷം ടാക്കയുടെ (15,000 -ത്തിലധികം യൂറോ) മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് ഫോൺ കോളുകൾ വന്നിരുന്നു. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു സമീപത്തു നിന്ന് വികൃതമാക്കിയ മൃതദേഹവും ആറിടങ്ങളിലായി ശരീരഭാഗങ്ങളും കണ്ടെത്തി. സംഭവത്തെ തുടർന്ന് സ്ഥലത്തെ ക്രൈസ്തവർ പ്രതിഷേധവുമായി രംഗത്തെത്തി. “ഇത്രയും ക്രൂരമായ കൊലപാതകം ഞങ്ങൾ കണ്ടിട്ടില്ല. കൊലയാളികൾക്ക് മാതൃകാപരമായ ശിക്ഷയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്” – നഗരി പാസ്റ്റർ ഫാ. ജോയാന്റോ സിൽവസ്റ്റർ ഗോമസ് പറഞ്ഞു.

സംഭത്തെ തുടർന്ന് കമ്പനിയിലെ മുൻ ജീവനക്കാരനായ മുസ്ലീം മുഹമ്മദ് സാഹിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഉടൻ നടപടി സ്വീകരിച്ചിരുന്നെങ്കിൽ തന്റെ മകൻ ജീവനോടെയുണ്ടാകുമായിരുന്നെന്ന് അബുജിന്റെ പിതാവ് അമോല്ലോ റൊസാരിയോ മാധ്യമങ്ങളോട് പറഞ്ഞു. “തട്ടിക്കൊണ്ടു പോയവർ വിളിച്ചതിനു ശേഷം ഞങ്ങൾ പോലീസിൽ റിപ്പോർട്ട് ചെയ്തു. പക്ഷേ അവർ ഒന്നും ചെയ്തില്ല. അതിനാൽ ഞങ്ങൾക്ക് ഞങ്ങളുടെ മകനെ നഷ്ടപ്പെട്ടു” – അദ്ദേഹം വെളിപ്പെടുത്തി.

ബംഗ്ലാദേശ് മുസ്ലീം ഭൂരിപക്ഷ രാജ്യമാണ്. ക്രിസ്ത്യാനികളും മറ്റ് മതന്യൂനപക്ഷ വിഭാഗങ്ങളും പലപ്പോഴും പീഡിപ്പിക്കപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.