നിക്കരാഗ്വയിൽ സ്വേച്ഛാധിപത്യ ഭരണകൂടം തട്ടിക്കൊണ്ടു പോയ ബിഷപ്പിന്റെ ആരോഗ്യനില വഷളാകുന്നു

നിക്കരാഗ്വയിൽ സ്വേച്ഛാധിപത്യ അധികാരികൾ ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യ റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിൽ തട്ടിക്കൊണ്ടു പോയ മതഗൽപ്പ ബിഷപ്പ് റോളാൻഡോ അൽവാരസിന്റെ ആരോഗ്യനില വഷളായതായി നിക്കരാഗ്വൻ പത്രമായ ലാ പ്രെൻസ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 19-ന് എഴുതിയ കുറിപ്പിൽ, ബിഷപ്പ് റൊളാൻഡോ അൽവാരസിന്റെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഗുരുതരമായതായി വെളിപ്പെടുത്തി.

“ബിഷപ്പ് റൊളാൻഡോ വീട്ടുതടങ്കലിൽ ആക്കപ്പെടുന്നതിനു മുമ്പ് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളതിനാൽ പതിവായി ഡോക്ടറെ സന്ദർശിക്കാറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളായിരിക്കുകയാണ്.”

ബിഷപ്പ് റൊളാൻഡോ അൽവാരസിനെ ആഗസ്റ്റ് ആദ്യം മുതൽ ഒർട്ടേഗ പോലീസ് അദ്ദേഹത്തിന്റെ വീട്ടിൽ തടവിലാക്കിയിരുന്നു. ആഗസ്റ്റ് 19-ന് അദ്ദേഹത്തെ മനാഗ്വയിലേക്ക് തട്ടിക്കൊണ്ടു പോയി. അദ്ദേഹം ഇപ്പോഴും അവിടെ വീട്ടുതടങ്കലിൽ തുടരുകയാണ്. ലാ പ്രെൻസയുടെ അഭിപ്രായത്തിൽ, അദ്ദേഹത്തിനെതിരെ ഇതുവരെ ഒരു വിചാരണയോ, ഔപചാരികമായ ആരോപണമോ ഇല്ല. ബിഷപ്പിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം സെപ്റ്റംബർ 15-ന് യൂറോപ്യൻ പാർലമെന്റും അംഗീകരിച്ചു. ബിഷപ്പിനെ വീട്ടുതടങ്കലിലാക്കിയ ദിവസം, വൈദികരെയും വൈദികാർത്ഥികളെയും അറസ്റ്റ് ചെയ്തിരുന്നു. അവർ ഇപ്പോൾ ചിപോട്ട് ജയിലിൽ കഴിയുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.