

ആമുഖം
ക്രിസ്തീയ വിശ്വാസ സംഹിതകളെ തന്റെ സൂക്ഷ്മമായ തത്വശാസ്ത്ര-ദൈവശാസ്ത്ര വിശകലനങ്ങളാൽ പരിപോഷിപ്പിച്ച പണ്ഡിത ശ്രേഷ്ഠനനായ കാന്റർബെറിയിലെ വി. ആൻസലം ‘മതകീയ തത്വശാസ്ത്രത്തിന്റെ പിതാവ്’ (father of scholasticism) എന്നറിയപ്പെടുന്ന വിശുദ്ധനാണ്. ‘ശ്രേഷ്ഠനായ വേദപാരംഗതൻ’ (doctor magnificus), ‘മരിയൻ വേദപാരംഗതൻ’ (doctor Marianus) തുടങ്ങിയ വിശേഷണങ്ങളും ലഭിച്ചിരിക്കുന്ന ആൻസലം യൂറോപ്യൻ തത്വശാസ്ത്രത്തിന്റെ ഏറ്റം ഭാസുരമായ ഒരു യുഗത്തിന്റെ ആരംഭകനാണ്. ഇറ്റലിയിൽ ജനിച്ച്, ഫ്രാൻസിൽ ബെനഡിക്‌റ്റീൻ സന്യാസ ആശ്രമാധ്യക്ഷനായി സേവനം ചെയ്തു, ഇംഗ്ലണ്ടിലെ കാന്റർബറി ആർച്ചുബിഷപ്പായി അനേകനാൾ അജപാലന നേതൃത്വം നൽകിയ ആൻസലം തീവ്രമായ ആത്മജ്ഞാനത്തോടെ ദൈവത്തെ സ്നേഹിക്കുകയും ആത്മാർത്ഥ ഹൃദയത്തോടെ മനുഷ്യനെ ആദരിക്കുകയും ചെയ്ത സന്യാസ ശ്രേഷ്ഠനാണ്. അദ്ദേഹത്തിന്റെ അതീന്ദ്രിയജ്ഞാനവും, ധിഷണയും ദൈവത്തെയും മനുഷ്യനെയും സംബന്ധിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞതായിരുന്നു. ‘ധാരണ തേടുന്ന വിശ്വാസം’ (faith seeking understanding) എന്ന പുതിയ തത്വശാസ്ത്ര ശൈലിയും പ്രയോഗവും അവതരിപ്പിച്ചുകൊണ്ട് വിശ്വസിക്കുന്ന കാര്യങ്ങൾ ആഴത്തിൽ ഗ്രഹിക്കാൻ വേണ്ടി ബുദ്ധിശക്തിയെയും യുക്തിവിചാരത്തെയും അദ്ദേഹം ഉപയോഗപ്പെടുത്തി. കൂടാതെ മെത്രാന്മാരുടെ നിയമനം ഉൾപ്പെടെയുള്ള സഭയുടെ അധികാരാവകാശങ്ങൾ ഇംഗ്ലണ്ടിലെ രാജാക്കന്മാർ കൈയ്യടക്കിയപ്പോൾ സഭയും രാഷ്ട്രവും സ്വതന്ത്ര അസ്‌തിത്വത്തോടെ നിലനിൽക്കുന്ന വ്യത്യസ്ത സ്ഥാപനങ്ങളെന്നും ഒന്ന് മറ്റൊന്നിന്റെമേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കരുതെന്നും ആൻസലം പഠിപ്പിച്ചു. സഭയുടെ അനന്യതയും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി പോരാടിയതിന്റെ പേരിൽ രണ്ടു പ്രാവശ്യം പ്രവാസത്തിൽ കഴിയേണ്ടിവന്ന ആത്മീയ നേതാവുകൂടിയാണ് അദ്ദേഹം. മാനുഷിക വിജ്ഞാനമേഖലകളെ ദൈവമഹത്വത്തിനായി ഉപയോഗിക്കുന്നതിനും സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധങ്ങളെ ശരിയായി നിർവചിക്കുന്നതിനും വി. ആൻസലത്തെ അടുത്തറിയുന്നത് നമ്മെ സഹായിക്കും.
ജനനം, ബാല്യം
ഇറ്റലിയുടെ വടക്കുഭാഗത്തായി സ്വിറ്റ്സർലന്റിനോട് ചേർന്നു കിടക്കുന്ന ആൽപ്സ് പർവ്വതനിരകളുടെ താഴ്‌വാരത്തിലുള്ള അഓസ്ത എന്ന പ്രകൃതിരമണീയ പട്ടണത്തിൽ 1033-ലാണ് ആൻസലം ജനിച്ചത്. ഈ നഗരം ഇന്ന് ഇറ്റലിയുടെ ഭാഗമാണെങ്കിലും ആൻസലത്തിന്റെ ജനനസമയത്ത് ഇന്നത്തെ ഫ്രാൻസ്, സ്വിറ്റ്സർലന്റ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ ചില ഭാഗങ്ങൾ ഉൾപ്പെടുന്ന ബർഗണ്ടി എന്നറിയപ്പെടുന്ന രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. ഈ പ്രദേശത്തെ ഭരണാധികാരികളായിരുന്ന ലൊംബാർഡുകളുടെ വംശപരമ്പരയിൽപ്പെട്ട ആൻസലത്തിന്റെ പിതാവിന്റെ പേര് ഗുൺഡുൾഫ് എന്നായിരുന്നു. മാതാവ് എർമൻബെർഗ ബർഗണ്ടിയിലെ രാജാവായ കോൺറാഡിന്റെ കൊച്ചുമകൾ ആയിരുന്നു. അഓസ്തയിലെ കത്തീഡ്രൽ ദേവാലയത്തോട് ചേർന്നുള്ള കൊട്ടാരത്തിലാണ് ആൻസലെം തന്റെ ബാല്യകാലം ചിലവഴിച്ചത്. അദ്ദേഹത്തിന് റിച്ചേര എന്ന പേരുള്ള ഒരു സഹോദരി ഉണ്ടായിരുന്നു എന്ന് ജീവചരിത്രരേഖകൾ സാക്ഷിക്കുന്നു. (അമ്മ ഈ സഹോദരിയുടെ ജനനത്തോടെ മരിച്ചു എന്നും പറയപ്പെടുന്നു). ഭക്തയും അനുകമ്പയുമുള്ള അമ്മ എർമെൻബെർഗ ആയിരുന്നു വീട്ടുകാര്യങ്ങളൊക്കെ കൈകാര്യം ചെയ്തിരുന്നത്. പിതാവ് വലിയ കടുംപിടുത്തക്കാരനും തന്റേടിയുമൊക്കെ ആയിരുന്നു.
അമ്മയുടെ വിശ്വാസതീക്ഷ്ണത ആൻസലത്തിന്റ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചെറുപ്രായത്തിൽ തനിക്കുണ്ടായ ഒരു സ്വപ്നത്തെക്കുറിച്ചു അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. താൻ വീടിനടുത്തുള്ള ഒരു മല കയറി അവിടെയെത്തിയപ്പോൾ ഒരു രാജാവിനെ കണ്ടു. അദ്ദേഹത്തോട് അടുത്തിരുന്നു സംസാരിക്കുകയും തിളങ്ങുന്ന വെളുത്ത അപ്പം അദ്ദേഹം ഭക്ഷിക്കാനായി നൽകുകയും ചെയ്തു. തന്റെ ജീവിതത്തിൽ ഒരു സ്വർഗ്ഗീയ അനുഭത്തിന്റെ പ്രതീതി ജനിപ്പിച്ച ഈ സ്വപ്നത്തിന്റെ ഓർമ്മകൾ ജീവിതകാലം മുഴുവൻ ആൻസലത്തോടൊപ്പം ഉണ്ടായിരുന്നു.
പതിനഞ്ചാമത്തെ വയസ്സിൽ ആൻസലെം സന്യാസജീവിതം നയിക്കുക എന്ന ലക്ഷ്യത്തോടെ വീട്ടിൽ നിന്നും വിദൂരത്തിലുള്ള ഒരു ആശ്രമത്തിലേക്ക് യാത്രയായി. എന്നാൽ പിതാവിന്റെ അനുവാദം ഇല്ല എന്ന കാരണത്താൽ അദ്ദേഹത്തിനു ആശ്രമാധികാരി പ്രവേശനം നിഷേധിച്ചു. പിതാവ് ഗുൺഡുൾഫ് തന്റെ മകൻ ഭൗതികമായി വലിയ സ്ഥാനങ്ങളിൽ എത്തണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നതിനാൽ സന്യാസ ജീവിതത്തിനുള്ള അനുവാദം കൊടുത്തില്ല. കുറേനാളത്തെ പരാജയപ്പെട്ട പരിശ്രമത്തിന് ശേഷം ആൻസലം ഈ ശ്രമം ഉപേക്ഷിച്ചു. മാത്രമല്ല, പഠനത്തിലുമുള്ള താത്പര്യങ്ങൾ ഉപേക്ഷിച്ചുക്കുകയും നഗരത്തിലെ കായികമത്സരങ്ങളിൽ സ്ഥിരസാന്നിധ്യമായി സമയം ദുര്‍വ്യയം ചെയ്തുകളയുകയുകയും ചെയ്തു.
ഫ്രാൻസിലെ ബെനഡിക്‌റ്റീൻ ആശ്രമത്തിൽ
അമ്മയുടെ അകാലമരണം സമ്മാനിച്ച വേദനകൾ പേറി ആൻസലം കുറേക്കാലം ഏകാകിയായി ജീവിക്കുകയും വ്യർത്ഥതയിൽ സമയം ചിലവഴിക്കുകയും ചെയ്തു. അവസാനം ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ഒരു സഹായിയെയും കൂട്ടി ആൽപ്സ് പർവ്വതം കടന്ന് ഫ്രാൻസിൽ എത്തി മൂന്നു വർഷത്തോളം അലഞ്ഞുതിരിഞ്ഞു നടന്നു. ഈ സമയത്താണ് തന്റെ രാജ്യക്കാരനായ പവിയയിലെ ലാൻഫ്രാങ്ക് നോർമണ്ടിയിലെ ബക്കിലുള്ള ബെനഡിക്‌റ്റീൻ ആശ്രമത്തിലെ ആബട്ടാന്നെന്ന് അറിയുന്നതും അദ്ദേഹത്തെ സന്ദർശിക്കുന്നതും. ഈ ആശ്രമത്തിൽ ഏതാണ്ട് ഒരു വർഷത്തോളം അതിഥിയായി വസിച്ചു. (ബെൻഡക്റ്റീൻ ആശ്രമാധിപനായ ലാൻഫ്രാങ്ക് പിന്നീട് കാന്റർബെറിയിലെ ആർച്ച്ബിഷപ്പായി നിയമിതനായി). സന്യാസ ജീവിതമെന്ന പഴയ ആഗ്രഹം ദൈവഹിതമാണോ എന്ന് തിരിച്ചറിയുന്നതിനായി ഉപദേശം തേടി ലാൻഫ്രാങ്കിന്റ അരികിലെത്തിയപ്പോൾ, തന്നേക്കാൾ ഇക്കാര്യത്തിൽ മാര്‍ഗ്ഗനിർദേശം നൽകാൻ കഴിവുള്ള റൂവെൻ രൂപതയിലെ ആർച്ചുബിഷപ്പ് മൗറീല്ലിൻ ആണെന്ന് പറഞ്ഞുകൊണ്ട് ആൻസലത്തെ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് പറഞ്ഞു വിട്ടു. അദ്ദേഹം സന്യാസം തിരഞ്ഞെടുക്കാൻ ആൻസലത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഈ സമയത്ത് പിതാവ് ഗുൺഡുൾഫ് തന്റെ ഭാര്യയുടെ വേർപാടിനു ശേഷം മാനസാന്തരപ്പെടുകയും എല്ലാം ഉപേക്ഷിച്ചു ഒരു ആശ്രമജീവിതം തിരഞ്ഞെടുക്കയും ചെതിരുന്നു. എന്നാൽ ആൻസലെം പിതാവിന്റെ അനുവാദം തേടി നാട്ടിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹവും ഈ ലോകത്തിൽ നിന്നും യാത്രയായിരുന്നു.
തന്റെ കുടുംബസ്വത്ത് ഏതു വിധത്തിൽ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചു പല പ്രഗത്ഭമതികളുമായി ആൻസലം ആലോചന നടത്തുകയും അവസാനം എല്ലാം പാവങ്ങൾക്ക് നല്കി ഇരുപത്തേഴാമത്തെ വയസ്സിൽ സന്യാസ ജീവിതം തിരഞ്ഞെടുക്കുകയും ചെയ്തു. തിരികെ ഫ്രാൻസിലെത്തി നോർമണ്ടിയിലെ ബെക്ക് ആശ്രമത്തിലെ സന്യാസാർത്ഥിയായി ആൻസലെം പുതിയൊരു ജീവിതം ആരംഭിച്ചു. അടുത്ത പത്തു വർഷം ആശ്രമവാസത്തിലൂടെ വി. ബെനഡിക്റ്റിന്റെ നിയമങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തെ രൂപപ്പെടുത്തുകയായിരുന്നു.
ബെക്കിലെ ബെനഡിക്ക്‌റ്റീൻ ആശ്രമാധിപൻ
1078-ൽ ബെക്ക് ആശ്രമത്തിലെ ആബട്ടായിരുന്ന ഹേൾവിൻ അന്തരിച്ചപ്പോൾ സന്യാസിമാർ ചെറുപ്പക്കാരനായ ആൻസലത്തെ ആബട്ടായി തിരഞ്ഞെടുത്തു. എന്നാൽ തന്നെ ആശ്രമാധിപനായി തിരഞ്ഞെടുത്തിരിക്കുന്നുവെന്നു മനസ്സിലാക്കിയ ആൻസലം ഈ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചു. അവസാനം സഹസന്യാസിമാരുടെ നിർബന്ധം സഹിക്കവയ്യാതെ അദ്ദേഹം അവരുടെ മുൻപിൽ സാഷ്ടാംഗം പ്രണമിച്ചു തന്നെ ഈ വലിയ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവാക്കണമെന്ന് അപേക്ഷിച്ചു. ആൻസലത്തിന്റെ അപ്രതീക്ഷിത പ്രതികരണം സന്യാസിമാരെ ചഞ്ചലചിത്തരാക്കി. എന്തുചെയ്യണമെന്നറിയാതെ അല്പസമയം പകച്ചു നിന്നതിന് ശേഷം അവരും അദ്ദേഹത്തെ അനുകരിച്ചുകൊണ്ട് സാഷ്ടാംഗപ്രമാണം ചെയ്തുകൊണ്ട് ഒരേസ്വരത്തിൽ അദ്ദേഹത്തോട് സ്ഥാനം ഏറ്റെടുക്കണമെന്ന് അപേക്ഷിച്ചു. അവസാനം അവരുടെ നിർബന്ധത്തിനു വഴങ്ങിയും തന്റെ മനസാക്ഷിയുടെ ഉൾവിളിയാലും ആൻസലം ആശ്രമത്തിന്റെ ആബട്ട് സ്ഥാനം ഏറ്റെടുത്തു.
ആൻസലത്തിന്റെ നേതൃത്വത്തിൽ ബെക്ക് യൂറോപ്പിലെ ഏറ്റം പ്രശസ്ത ആശ്രമങ്ങളിൽ ഒന്നായി വളർന്നു. ഇറ്റലിയിൽ നിന്നും ഫ്രാൻസിൽ നിന്നും യൂറോപ്പിലെ മറ്റു പല രാജ്യങ്ങളിൽ നിന്നും ഇവിടേയ്ക്ക് പഠനത്തിനായി ധാരാളം വിദ്യാർത്ഥികൾ എത്തി. ഇക്കാലയളവിൽ തന്നെ ആൻസലെം തന്റെ വിഖ്യാത രചനകളും ആരംഭിച്ചിരുന്നു. വിജ്ഞാനത്തിന്റെ കേന്ദ്രമെന്ന പേരിൽ മാത്രമല്ല വിശുദ്ധിയുടെ പരിമളം പരത്തുന്നുന്ന സന്യാസ ഭവനം എന്ന നിലയിൽ കൂടിയാണ് ബെക്ക് പ്രസിദ്ധമായത്. ഇവിടെ എടുത്തുപറയേണ്ടുന്ന വസ്തുത ആശ്രമാധിപനായിരുന്ന ആൻസലത്തിന്റെ ലളിതവും അടുക്കും ചിട്ടയോയും കൂടിയുള്ളതുമായ മാതൃകാജീവിതമാണ്. പുതിയതായി ആശ്രമത്തിൽ എത്തുന്നവർക്ക് അച്ചടക്കവും, വിശുദ്ധിയും, ലാളിത്യവും ഉണ്ടെന്ന് ഉറപ്പുവരുത്തുന്ന പരിശീലന രീതി അദ്ദേഹം നടപ്പാക്കി. കൂടാതെ ആശ്രമത്തിന്റ ഭരണകാര്യങ്ങളിലും പരിശീലനത്തിലും പുറത്തു നിന്നും പ്രത്യേകിച്ചും ഭൗതീക ഭരണാധികാരികളുടെ നിയന്ത്രണങ്ങൾ ഒന്നും തന്നെ അദ്ദേഹം അനുവദിച്ചിരുന്നില്ല.
ഇംഗ്ലണ്ടുമായുള്ള ബന്ധങ്ങൾ
യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, പ്രത്യേകിച്ചു ഫ്രാൻസിന്റെ പടിഞ്ഞാറു നിന്നും വന്ന നോർമൻ വംശജർ 1066-ൽ ഇംഗ്ലണ്ടിൽ ആധിപത്യം സ്ഥാപിച്ചു. വലിയ കത്തോലിക്കാ വിശ്വാസികളായിരുന്ന ഇവിടുത്തെ ഭരണാധികാരികൾ ആശ്രമങ്ങളുടെയും പള്ളികളുടെയും വളർച്ചക്കായി അകമഴിഞ്ഞ സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നു. ബെക്കിലെ ബെനഡിക്‌റ്റീൻ ആശ്രമത്തിനും അങ്ങനെ ഇംഗ്ലണ്ടിൽ ഭൂസ്വത്തുക്കൾ ലഭിച്ചു. ഈ വസ്‌തുവകകളുടെ മേൽനോട്ടത്തോടൊപ്പം ബെക്കിലെ ആശ്രമാധിപനായിരുന്ന സമയത്ത് തന്റെ സുഹൃത്തായിരുന്ന ഇംഗ്ലണ്ടിലെ വില്യം ഒന്നാമൻ രാജാവിനെയും ആത്മീയ വഴികാട്ടിയായ കാന്റർബെറിയിലെ ആർച്ചുബിഷപ്പ് ലാൻഫ്രാങ്കിനെയും സന്ദർശിക്കാനായി ആൻസലം നിരവധി തവണ ഇംഗ്ലണ്ടിൽ എത്തിയിരുന്നു. ഈ സന്ദർശന സമയത്ത് കാന്റർബറിയിലെ കത്തീഡ്രൽ ചാപ്റ്റർ അംഗങ്ങൾക്ക് അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും, ബുദ്ധിവൈഭവത്തിലും, വിശുദ്ധിയിലും മതിപ്പ് തോന്നുകയും ആൻസലത്തെ അടുത്ത കാന്റർബറി ആർച്ചുബിഷപ്പായി ലഭിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു.
1089-ൽ ആർച്ചുബിഷപ്പ് ലാൻഫ്രാങ്ക് അന്തരിച്ചപ്പോൾ സഭയുടെ അവകാശങ്ങളും സമ്പത്തും രാജാവ് അവകാശപ്പെടുത്തി കൈകാര്യം ചെയ്യാൻ തുടങ്ങി. കാന്റർബറി ആർച്ചുബിഷപ്പ് സ്ഥാനത്തോട് അഭിവാഞ്ച ഇല്ലാതിരുന്നതിനാലും രാജാവുമായി ഒരു പ്രശ്‍നം ഉണ്ടാകാതിരിക്കുന്നതിനുമായി കാന്റർബെറിയിലേക്കുള്ള യാത്രകൾ ആൻസലം ഒഴിവാക്കി. ഈ അവസരത്തിലാണ് ഇംഗ്ലണ്ടിലെ ചെസ്റ്ററിലെ പ്രഭുവായിരുന്ന ഹ്യു ദ്’അവ്റാഞ്ചസ് ആൻസലത്തെ പല പ്രാവശ്യം അവിടേക്ക് ക്ഷണിക്കുകയും ആശ്രമങ്ങൾ തുടങ്ങാനായി സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തത്. അവസാനം ഇദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങി ആൻസലം ഇംഗ്ലണ്ടിൽ എത്തുകയും ആശ്രമങ്ങളുടെ പ്രവർത്തനങ്ങൾക്കായി ഒരു രൂപരേഖ തയ്യാറാക്കുകയും ചെയ്തു.
വില്യം രണ്ടാമൻ രാജാവിന്റെ ലക്ഷ്യം സഭയുടെ നിയന്ത്രണം ഏറ്റെടുത്തുകൊണ്ട് എല്ലാ സ്വത്തുക്കളും തന്റെ ഇഷ്ടമനുസരിച്ചു കൈകാര്യം ചെയ്യുക എന്നതായിരുന്നു. തന്റെ ജീവിതകാലത്തു കാന്റർബറിയിൽ ഒരു ആർച്ചുബിഷപ്പ് ഉണ്ടായിരിക്കില്ല എന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. എന്നാൽ അധികം താമസിയാതെ അദ്ദേഹത്തിന് മാരകമായ രോഗബാധയുണ്ടായി. മരണഭയത്താൽ വില്യം തിന്മയുടെ പാതയിൽ നിന്നും നന്മയിലേക്ക് സഞ്ചരിക്കാൻ ആഗ്രഹിച്ചുകൊണ്ട് ആൻസലത്തെ തന്റെ അരികിലേക്ക് വിളിച്ചുവരുത്തുകയും കുമ്പസാരിച്ചു അന്ത്യകൂദാശകൾ സ്വീകരിക്കുകയും ചെയ്തു. കൂടാതെ രാജ്യത്തെ അനേകം തടവുകാരെ മോചിപ്പിക്കുകയും കടങ്ങൾ ഇളച്ചുനല്കുകയും ചെയ്തു. ഇനിയും താൻ സുഖപ്പെടുമെങ്കിൽ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് നീതിയോടെ ഭരണം നടത്തുമെന്നും പ്രഖ്യാപിച്ചു. അധികം താമസിയാതെ ആരോഗ്യം വീണ്ടെടുത്ത രാജാവ് 1093 മാർച്ച് 6-ന് ആൻസലത്തെ കാന്റർബെറിയിലെ ആർച്ചുബിഷപ്പായി നിർദേശിച്ചു.
കാന്റർബറി ആർച്ചുബിഷപ്പ്
അൻസലെം ബെക്ക് ആശ്രമത്തിലെ ആബ്ബട്ടായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഉണ്ടായ സംഭവങ്ങളുടെ തനിയാവർത്തനമായിരുന്നു ആർച്ചുബിഷപ്പ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴും സംഭവിച്ചത്. രാജാവിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞപ്പോൾ ആർച്ചുബിഷപ്പ് സ്ഥാനം ഏറ്റെടുക്കുന്നതിനായി ബിഷപ്പുമാരും വൈദികരും അടങ്ങുന്ന സംഘം മുട്ടിന്മേൽ നിന്നുകൊണ്ട് അദ്ദേഹത്തോട് അഭ്യർത്ഥന നടത്തി. എന്നാൽ ഈ സ്ഥാനത്തോട് യാതൊരു അഭിവാഞ്ചയും ഇല്ലാതിരുന്ന ആൻസലം അവരെ അനുകരിച്ചു മുട്ടിന്മേൽ നിന്നുകൊണ്ട് തന്നെ ഇതിൽ നിന്നും തന്നെ ഒഴിവാക്കിത്തരണമെന്ന് അവരോടു അപേക്ഷിച്ചു. അവിടെക്കൂടിയ എല്ലാവരും ഈ സമയത്ത് ആൻസലത്തിന്റെ കൈയിൽ അംശവടി ബലമായി പിടിപ്പിച്ചുകൊണ്ട് കത്തീഡ്രൽ ദേവാലയത്തിലേക്ക് പ്രദക്ഷിണമായി എടുത്തുകൊണ്ട് പോയി.
ഇത്രൊയൊക്കെ നിർബന്ധം ഉണ്ടായെങ്കിലും തന്റെ പ്രായവും അനാരോഗ്യവും കാരണം ഈ സ്ഥാനം ഏറ്റെടുക്കില്ല എന്ന നിർബന്ധബുദ്ധിയോടെ ആൻസലം മാസങ്ങളോളം പിടിവാശിയിൽ കഴിഞ്ഞു. ബെക്കിലെ സന്യാസികൾ ഒരു കാരണവശാലം ആൻസലത്തെ അവിടെനിന്ന് പോകാൻ അനുവദിക്കുകയില്ല എന്നും പ്രഖ്യാപിച്ചു. ദുർഹമിലെ ബിഷപ്പ് വില്യമും മ്യൂളനിലെ പ്രഭു റോബെർട്ടും ഇടപെടുകയും അങ്ങനെ അവസാനം തന്റെ ആവശ്യങ്ങൾ രാജാവ് അംഗീകരിക്കുമെങ്കിൽ ഈ സ്ഥാനം സ്വീകരിക്കാം എന്ന് ആൻസലം അവരെ അറിയിക്കുകയും ചെയ്തു. ഒന്നാമതായി ഗ്രിഗോറിയൻ പരിഷ്കാരങ്ങൾ ഇംഗ്ലണ്ടിലും നടപ്പിലാക്കാൻ അനുവദിക്കുക. (ഗ്രിഗറി ഏഴാമൻ മാർപാപ്പ ധാർമ്മിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി സഭയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി റോമൻ കൂരിയായിലും രാജ്യത്തും അക്കാലത്തു നടപ്പാക്കിയ പരിഷ്‌ക്കാരങ്ങളാണ് ഇവ). രാജാവ് സഭയിൽ നിന്നും കൈക്കലാക്കിയ വസ്തുവകകൾ തിരികെ നല്കുക, ആത്മീയ കാര്യങ്ങളിൽ രാജാവ് ആർച്ച്ബിഷപ്പിന്റെ ഉപദേശം തേടുക. എന്നാൽ പഴയകാര്യങ്ങൾ മറന്നുകൊണ്ട് വില്യം രാജാവ് ഈ നിബന്ധനകൾ സ്വീകരിക്കാൻ വലിയ വൈമുഖ്യം കാണിച്ചു. അവസാനം പൊതുസമൂഹത്തിന്റെ സമ്മര്‍ദ്ദം കാരണം താൻ സഭയോട് ചെയ്യുന്ന ഒരു ആനുകൂല്യമായി ചില സ്ഥലങ്ങൾ തിരികെ നൽകാമെന്ന് അദ്ദേഹം സമ്മതിച്ചു. അങ്ങനെ 1093 സെപ്റ്റംബർ 25-ന് ആൻസലം കാന്റർബെറിയിലെ ആർച്ചുബിഷപ്പായി സ്ഥാനമേറ്റു.
അജപാലന വെല്ലുവിളികൾ
വലിയ അധികാരവും സ്വാധീനവുമുള്ള കാന്റർബെറിയിലെ ആർച്ചുബിഷപ്പ് സ്ഥാനം ഏറ്റെടുത്തെങ്കിലും ഒരു സന്യാസിയുടെ ജീവിത ശൈലിയാണ് ആൻസലം അനുവർത്തിച്ചത്. അദ്ദേഹത്തിന്റെ അനുദിന പ്രവർത്തനങ്ങളിൽ ശ്രേഷ്ഠമായ കാര്യാധീശത്വവും ദീര്‍ഘദൃഷ്‌ടിയും പ്രാർത്ഥനാചൈതന്യവും നിഴലിച്ചിരുന്നു. ധ്യാനത്തോടെയും പ്രാർത്ഥനയിലും ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ഒരു ദിനചര്യ തന്റെ ജീവിതത്തെ ദൈവകേന്ദ്രീകൃതമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി നിഷ്ഠയോടെ അദ്ദേഹം അനുവർത്തിച്ചു. സഭയുടെയും ദൈവജനത്തിന്റെയും താത്പര്യം മുൻനിർത്തി പല നവീകരണങ്ങളും അദ്ദേഹം തന്റെ അതിരൂപതയിൽ നടപ്പിലാക്കി. ഈ നവീകരണ പ്രവർത്തനങ്ങൾക്ക് രാജാവിന്റെ സഹായവും അദ്ദേഹം അഭ്യർത്ഥിച്ചു.
ആൻസലെം കാന്റർബെറിയിലെ ആർച്ചുബിഷപ്പ് സ്ഥാനം ഏറ്റെടുത്തു തന്റെ ഉത്തരവാദിത്വങ്ങൾ തീക്ഷ്ണതയോടെ ആരംഭിച്ചെങ്കിലും രാജാവിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് മാത്രമല്ല അദ്ദേഹം പലവിധ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. എട്ടാം നൂറ്റാണ്ടുമുതൽ സഭയിൽ നിലവിൽ വന്ന ഒരു പാരമ്പര്യമാണ് മാർപാപ്പ ആർച്ചുബിഷപ്പുമാർക്ക് അവരുടെ ആത്മീയ അധികാരത്തിന്റെ അടയാളമായി ‘പാലിയം’ ധരിപ്പിക്കുന്നത്. തന്റെ ചുമതലകൾ പൂർണ്ണമായും സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ ഒരു ബാഹ്യ അടയാളം കൂടിയായിരുന്നു ഇത്. എന്നാൽ ഇത് സ്വീകരിക്കുന്നതിനായി റോമിലേക്ക് പോകുന്നതിന് ആൻസലത്തിനു വില്യം രാജാവ് അനുവാദം കൊടുത്തില്ല. രാജാവിന്റെ മനംമാറ്റത്തിനനുസരിച്ചു ഇംഗ്ലണ്ടിലെ മിക്ക ബിഷപ്പുമാരുടെയും മനോഭാവത്തിനും ചാഞ്ചല്യം സംഭവിക്കുന്നത് ആൻസലത്തിന് വലിയ വെല്ലുവിളി സമ്മാനിച്ചു.
വില്യം രാജാവുമായുള്ള പ്രശ്നങ്ങൾ
രാജ്യത്തിന്റെ മാത്രമല്ല, സഭയുടെയും അധികാരി താനാണെന്ന വില്യം രാജാവിന്റെ അവകാശവാദം അംഗീകരിക്കുന്നതിന് ആൻസലത്തിന് സാധിക്കുമായിരുന്നില്ല. ഇതിനുള്ള ആൻസലത്തിന്റെ മറുപടി രാജാവ് രാജ്യത്തിന്റെ തലവനും മാർപാപ്പ സഭയുടെ തലവനും, ഇംഗ്ലണ്ടിലെ പ്രഥമ രൂപതയെന്ന നിലയിൽ കാന്റർബെറിയിലെ ആർച്ചുബിഷപ്പ് ഇവിടുത്തെ സഭയുടെ ചുമതലക്കാരനും എന്നതായിരുന്നു. (സഭയുടെമേലും തങ്ങൾക്ക് അധികാരമുണ്ടെന്ന അവകാശവാദം പിന്നീട് വന്ന രാജാക്കന്മാരും ഉന്നയിച്ചിരുന്നു. 1534-ൽ ഹെൻഡ്രി എട്ടാമൻ രാജാവിന്റെ ഒന്നാം ഭാര്യ ആരഗണിലെ കാതറീനുമായുള്ള വിവാഹമോചനത്തിന് മാർപാപ്പ അനുവാദം കൊടുക്കാതിരുന്നതിനാൽ അദ്ദേഹം സഭയുടെ നേതൃത്വം ഏറ്റെടുക്കുകയും അങ്ങനെ ആംഗ്ലിക്കൻ സഭ നിലവിൽ വരികയും ചെയ്തു. ആറു വിവാഹം കഴിച്ച രാജാവുകൂടിയാണ് ഹെൻഡ്രി എട്ടാമൻ. ഇന്നും ആഗ്ലിക്കൻ സഭയുടെ ഔപചാരിക തലവൻ ഇംഗ്ലണ്ടിലെ രാജാവാണ്).
രാജ്യത്തിന്റെ അതിർത്തികൾ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്റെ സഹോദരൻ റോബർട്ട് രണ്ടാമന്റെ ഭരണത്തിൻകീഴിലായിരുന്ന നോർമണ്ടി പ്രദേശം കൈക്കലാക്കാനായി വില്യം പരിശ്രമിച്ചു. അതിനായി തയ്യാറെടുപ്പുകൾ നടത്തുന്നതിന് ഫണ്ട് കണ്ടെത്തുന്നതിനു പണം നൽകാൻ തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റിൽ ആൻസലവും ഉണ്ടായിരുന്നു. അദ്ദേഹം യുദ്ധത്തിനുള്ള പണം കൊടുക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, ആർച്ചുബിഷന്റെ അധികാരാവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പരിശ്രമങ്ങൾ തുടങ്ങുകയും ചെയ്തു. ഇംഗ്ലണ്ടിൽ ബിഷപ്പില്ലാതിരിക്കുന്ന രൂപതകളിൽ ബിഷപ്പിനെ നിയമിക്കുക, സഭാനിയമങ്ങളുടെ നടത്തിപ്പ് ആർച്ചുബിഷപ്പിന് നൽകുക, ബിഷപ്പുമാരുടെ സമ്മേളനം ബാഹ്യ കൈകടത്തലുകൾ ഇല്ലാതെ നടത്താൻ അനുവദിക്കുക ഇതെല്ലം അദ്ദേഹത്തിന്റെ ആവശ്യങ്ങളായിരുന്നു. എന്നാൽ രാജാവിനെ ഏറ്റവും അധികം പ്രകോപിച്ചത് അഗമ്യഗാമിയായ (incestuous) വിവാഹങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന സഭാനിയമം നിർബന്ധമായും പാലിക്കണമെന്ന് ആവശ്യപ്പെട്ടതായിരുന്നു. കൂടാതെ രാജാവ് നൽകണമെന്ന് ആവശ്യപ്പെട്ട പണം അദ്ദേഹം കൈക്കലാക്കുന്നതിനു മുൻപായി പാവങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു.
‘പാലിയം’ പ്രശ്നങ്ങൾ
റോമിൽ ചെന്ന് ഉർബൻ രണ്ടാമൻ മാർപാപ്പയുടെ പക്കൽനിന്നും ആർച്ചുബിഷപ്പിന്റെ പാലിയം സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ ആൻസലം നടത്തി. എന്നാൽ രാജാവ് ഈ യാത്രയ്ക്ക് അനുവാദം നല്കാൻ തയ്യാറായില്ല. 1105 ഫെബ്രുവരി 25-ന് ഇംഗ്ലണ്ടിലെ ബിഷപ്പുമാരും പ്രഭുക്കന്മാരും ഈ വിഷയം ചർച്ച ചെയ്യാൻ ഒരുമിച്ചു കൂടി. രാജാവ് ഈ സംഗമത്തിലേക്ക് ഒരു കാരണവാശാലും ആൻസലത്തെ കാന്റർബെറിയിലെ ആർച്ചുബിഷപ്പായി അംഗീകരിക്കരുത് എന്ന സന്ദേശം അയച്ചു. ഇവിടെയെത്തിയ ബിഷപ്പുമാർ രാജാവിനെയും പ്രഭുക്കന്മാർ ആൻസലത്തെയും അനുകൂലിക്കുന്ന അസാധാരണ സാഹചര്യം ഉണ്ടാവുകയും അങ്ങനെ കാര്യത്തിന് തീരുമാനമാകാതെ പിരിയുകയും ചെയ്തു.
ഈ സംഭവത്തിന് ശേഷം വില്യം രാജാവ് സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് പല നാടകീയ സംഭവങ്ങൾക്കും സാക്ഷ്യം വഹിക്കുന്നു. ആർച്ച്ബിഷപ്പ് ജെറാൾഡിനെയും, ബിഷപ്പ് വില്യം വാറെൽവാസ്റ്റിനെയും രാജാവ് റോമിലേക്ക് തന്റെ ദൗത്യവുമായി അയച്ചു. അതിൽ പ്രധാനം മാർപാപ്പയുടെ പക്കൽനിന്നും കാന്റർബറി ആർച്ചുബിഷപ്പിന്റെ പാലിയം വാങ്ങിക്കൊണ്ടുവരിക എന്നതായിരുന്നു. എന്നാൽ ആൻസലത്തെ ബിഷപ്പ് സ്ഥാനത്തുനിന്നും നീക്കുക എന്ന ആവശ്യം ഇംഗ്ലണ്ടിലെ ബിഷപ്പുമാർ നിരസിച്ചു. പിന്നീട് പാലിയം പണം നൽകുന്ന വേറേതെങ്കിലും ബിഷപ്പിനു നൽകാൻ പരിശ്രമിച്ചെങ്കിലും ആ ശ്രമവും പരാജയപ്പെട്ടു. അവസാനം വില്യം തന്നെ ഇത് ആൻസലത്തെ അണിയിക്കാനും അങ്ങനെ രാജാവിനു സഭയുടെമേൽ അധികാരം ഉണ്ട് എന്ന് സ്ഥാപിക്കാനും ശ്രമിച്ചു. ഈ ശ്രമവും ദയനീയമായി പരാജയപ്പെട്ടപ്പോൾ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ, പാലിയം കാന്റർബെറി കത്തീഡ്രലിന്റെ അൾത്താരയിൽ വയ്ക്കുകയും ആൻസലെം 1095 ജൂൺ 10-ന് അതെടുത്തു അണിയുകയും ചെയ്തു.
ഒന്നാം പ്രവാസം
വില്യം രാജാവും ആർച്ചുബിഷപ്പ് ആൻസലേമും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പലരും പരിശ്രമിച്ചു. ‘ഒന്നുകിൽ പ്രവാസം അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ’ ഇതായിരുന്നു രാജാവിന്റെ നിർദേശം. ആൻസലം രാജ്യത്തിന് പുറത്തുപോവുകയാണെങ്കിൽ രാജാവ് കാന്റർബറി അതിരൂപത ഏറ്റെടുക്കാനും ആർച്ചുബിഷപ്പ് സ്ഥാനത്തു നിന്നും അദ്ദേഹത്തെ പുറത്താക്കാനും തീരുമാനിച്ചിരുന്നു. ഇനിയും രാജാവിനെ അനുസരിച്ചു കാന്റർബെറിയിൽ നില്ക്കാൻ തീരുമാനിക്കുന്ന പക്ഷം പിഴയടക്കുകയും റോമിലേക്ക് അപേക്ഷകൾ ഒന്നും അയക്കില്ലെന്ന് പ്രതിജ്ഞ എടുക്കുകയും വേണം എന്ന നിബന്ധനയും രാജാവ് മുന്നോട്ട് വച്ചു.
ആൻസലെം 1097 ഒക്ടോബറിൽ റോമിലേക്ക് യാത്ര ചെയ്തു. എന്നാൽ അദ്ദേഹം രാജ്യം വിട്ടയുടൻ വില്യം രാജാവ് സഭയുടെ സ്വത്തുക്കളും വരുമാനവും ഏറ്റെടുക്കുകയും ഭൗതീക ലക്ഷ്യത്തോടെ രൂപത ഭരിക്കാൻ ആരംഭിക്കുകയും ചെയ്തു. ആൻസലമാകട്ടെ റോമിലേക്കുള്ള യാത്രാമദ്ധ്യേ ഫ്രാൻസിലെ ലിയോൺ നഗരത്തിൽ ആയിരിക്കുമ്പോൾ തന്നെ ജോലിയിൽ നിന്നും വിരമിക്കുന്നതിന് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മാർപാപ്പയ്ക്ക് കത്തെഴുതി. മാർപാപ്പ ഈ ആവശ്യം നിരസിച്ചു എന്ന് മാത്രമല്ല, ‘പരിശുദ്ധാത്മാവിന്റെ ഗമനത്തെക്കുറിച്ചു’ (Procession of the Holy Spirit) ഗ്രീക്ക് സഭയുമായുള്ള സംവാദത്തിനായി ഒരു ലേഖനം എഴുതാനായി ആവശ്യപ്പെടുകയും ചെയ്തു. റോമിലെത്തിയ ആൻസലത്തിന് മാർപാപ്പയുടെ വസതിയോട് ചേർന്ന് അദ്ദേഹം താമസം ഒരുക്കി. ഈ സമയത്ത് സരസീൻ മുസ്ലീംങ്ങളെ അദ്ദേഹം ക്രിസ്തീയ വിശ്വാസത്തിലേക്ക് കൊണ്ടുവരുന്നതിന് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഒക്ടോബർ മാസത്തിൽ ഇറ്റലിയിലെ പടിഞ്ഞാറുള്ള ബാരി നഗരത്തിൽ വച്ച് ഒരു സഭാകൗൺസിൽ കൂടി. അവിടെക്കൂടിയ 185 ബിഷപ്പുമാർക്കായി ‘ഫീലിയോക്കെ’ പ്രമാണത്തെ അനുകൂലിച്ചുകൊണ്ടും വി. കുർബാനയിൽ പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ടും ഒരു പ്രസംഗം നടത്തി. ഇവിടെ നടത്തിയ പ്രസംഗങ്ങൾ പിന്നീട് അൻസലെം ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചതാണ് ‘പരിശുദ്ധാത്മാവിന്റെ ഗമനം’ എന്നത്. ഈ കൗൺസിൽ വില്യം രണ്ടാമന്റെ പ്രവർത്തികളെ അപലപിച്ചുവെങ്കിലും ആൻസലത്തിന്റെ അഭിപ്രായത്തെ മാനിച്ചു അദ്ദേഹത്തെ സഭയിൽ നിന്നും പുറത്താക്കിയില്ല. ഇവിടെ നിന്ന് റോം, സ്‌ക്യാവി, ലിയോൺ എന്നീ സ്ഥലങ്ങളിലേക്കും അദ്ദേഹം യാത്ര ചെയ്തു.
വില്യത്തിന്റെ പിൻഗാമി ഹെൻഡ്രി ഒന്നാമൻ
വില്യം രാജാവ് 1100 ഓഗസ്റ്റ് 2-ന് ഒരു വേട്ടയ്ക്ക് പോയപ്പോൾ ആകസ്മികമായി കൊല്ലപ്പെട്ടു. അങ്ങനെ അദ്ദേഹത്തിന്റെ സഹോദരൻ ഹെൻഡ്രി ഒന്നാമൻ രാജാവായി. ഹെൻഡ്രി രാജാവ് ആൻസലത്തെ പ്രവാസം അവസാനിപ്പിച്ചു തിരികെയെത്താൻ മുകൈയെടുത്തു. ഇംഗ്ലണ്ടിൽ എത്തി തന്റെ ഉപദേശകനായി വർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരികെയെത്തിയ ആൻസലത്തോടു അംശവടിയും മോതിരവും പുതിയതായി രാജാവിൽ നിന്നും സ്വീകരിക്കണമെന്ന അഭ്യർത്ഥന അദ്ദേഹം നിരസിച്ചു. ഇതിനെതിരെ പാസ്കൽ മാർപാപ്പയെ സമീപിച്ച ഹെൻഡ്രിയുടെ അപേക്ഷകൾ അവിടെയും നിരസിക്കപ്പെട്ടു.
ഇങ്ങനൊക്കെയാണെങ്കിലും ആൻസലം രാജ്യതാത്പര്യം മുൻനിർത്തി ഹെൻഡ്രിയെ പരസ്യമായി പിന്തുണച്ചു. അതുപോലെതന്നെ നോർമണ്ടിയിലെ രാജകുമാരി മറ്റിൽഡായുമായുള്ള വിവാഹത്തിനു മുൻകൈയെടുക്കുകയും ചെയ്തു. ഗ്രിഗോറിയൻ പരിഷ്‌ക്കാരങ്ങൾ ഇംഗ്ലണ്ടിൽ നടപ്പിലാക്കുന്നതിനായി ലണ്ടനിൽ 1102-ൽ ആൻസലെം ഒരു കൗൺസിൽ വിളിച്ചുകൂട്ടി. വിവാഹം സംബന്ധിച്ചും വൈദിക ജീവിതം സംബന്ധിച്ചും ധാരാളം നിയമങ്ങൾ ഇവിടെ നടപ്പിൽ വരുത്തി. അതുപോലെതന്നെ ഇംഗ്ലീഷ്കാർ നടത്തിയിരുന്ന അടിമവ്യാപാരത്തെ അപലപിക്കുകയും ചെയ്തു. ഈ പരിഷ്‌ക്കാരങ്ങൾ ഹെൻഡ്രി അനുകൂലിക്കുകയും ആൻസലത്തെ ഇംഗ്ലണ്ടിലെ പ്രഥമ ബിഷപ്പായി അംഗീകരിക്കുകയും ചെയ്തു.
രണ്ടാം പ്രവാസം
1103-ൽ ആൻസലെം റോമിലേക്ക് ഹെൻഡ്രി ഒന്നാമൻ രാജാവിന്റെ പ്രതിനിധി വില്യം വാറെൽവാസ്റ്റിനോടൊത്തു മാർപാപ്പയെ കാണാൻ യാത്രയായി. എന്നാൽ മാർപാപ്പ രാജാവിന്റെ ചില നയങ്ങൾക്ക് സഭയുടെ താത്പര്യം മുൻനിർത്തി അംഗീകാരം നിഷേധിച്ചു. ഇക്കാരണം പറഞ്ഞുകൊണ്ട് ആൻസലെം രാജ്യത്തു തിരികെയെത്തുന്നതിനു രാജാവ് തടസ്സം സൃഷ്ടിച്ചു. അങ്ങനെ ആൻസലം ഫ്രാൻസിലെ തന്റെ പഴയ ആശ്രമത്തിൽ താമസിക്കാൻ നിർബന്ധിതനായി. പാസ്‌ക്കൽ മാർപാപ്പ ഹെൻഡ്രിയെയും അദ്ദേഹത്തിന്റെ ഉപദേശകരെയും സഭയിൽ നിന്നും പുറത്താക്കും എന്ന് രാജാവിനെ രേഖാമൂലം അറിയിച്ചു. ഈ സമയത്ത് അൻസലം രാജാവിന്റെ സഹോദരി അദേല വഴി താൻതന്നെ അദ്ദേഹത്തെ പുറത്താക്കാൻ പോവുകയാണെന്നും അറിയിച്ചു.
ബിഷപ്പുമാരെയും ആബട്ടുമാരെയും നിയമിക്കാനുള്ള അധികാരം രാജാവിൽ നിന്ന് ആൻസലം ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇതോടൊപ്പം ഹെൻഡ്രി രാജാവിനെ പിന്തുണക്കാതിരുന്നതിന്റെ പേരിൽ ശിക്ഷാനടപടി നേരിട്ട ബിഷപ്പുമാരുടെ വിലക്കും എടുത്തുകളഞ്ഞു. അവർ ഇനിമുതൽ മാർപാപ്പയുടെ അധികാരത്തിൻകീഴിൽ ആയിരിക്കും എന്ന വ്യവസ്ഥയും ഉണ്ടാവുന്നു. രൂപതയുടെ വരുമാനം രാജാവിന് നൽകണം എന്ന നിബന്ധന മാറ്റുകയും വൈദിക ബ്രഹ്മചര്യം നിർബന്ധമാക്കുകയും ചെയ്തു. താൻ പ്രവാസം അവസാനിപ്പിച്ച് തിരികെയെത്തണമെങ്കിൽ ഈ വ്യവസ്ഥകൾക്ക് മാർപാപ്പയുടെ അംഗീകാരം ഉണ്ടാകണമെന്നും ആൻസലം റോമുമായുള്ള കത്തിടപാടിൽ നിബന്ധനയായി വച്ചു. 1106 മാർച്ച് 23-ന് ഈ തീരുമാനങ്ങൾക്ക് പാസ്‌ക്കൽ മാർപാപ്പയുടെ അംഗീകാരം ലഭിച്ചു. ഇതിന് ശേഷവും കാന്റർബെറിയിലേക്ക് തിരികെവരുന്നതിനു ആൻസലത്തിന് മടിയായിരുന്നു. എന്നാൽ ഹെൻഡ്രി രാജാവ് ഫ്രാൻസിലെ ബെക് ആശ്രമത്തിലായിരുന്ന ആൻസലത്തെ അവിടെ ചെന്ന് സന്ദർശിക്കുകയും താൻ പിടിച്ചെടുത്ത എല്ലാ ദേവാലയങ്ങളും തിരികെ നൽകാമെന്നും പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ സഭയുടെ സ്ഥിതിഗതികൾ ഇനിയും മെച്ചപ്പെടുത്താൻ വ്യക്തിപരമായ സാന്നിധ്യം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ ആൻസലം പ്രവാസം അവസാനിപ്പിച്ച് കാന്റർബെറിയിൽ തിരികെയെത്തി.
മരണം, വിശുദ്ധൻ, വേദപാരംഗതൻ
1107-ൽ സഭയും രാഷ്ട്രവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടപ്പിലായ ‘ലണ്ടൻ കൊൺകോർദാത്ത്’ വഴിയായി ബിഷപ്പുമാരെ നിയമിക്കാനുള്ള രാജാവിന്റെ അധികാരം എടുത്തുകളഞ്ഞു. ആൻസലത്തിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങൾ ഒരു അജപാലകന്റെ ദൗത്യങ്ങൾ നിഷ്ടയോടെ നടപ്പാക്കി അദ്ദേഹം ജീവിച്ചു. ഇതുകൂടാതെ രാജാവിന്റെ പ്രേരണയ്ക്ക് വിധേയമായി സ്വന്തന്ത്രമായി പ്രവർത്തിച്ചിരുന്ന യോർക്ക് പോലെയുള്ള അതിരൂപതകളെയും കാന്റർബെറിയുടെ നേതൃത്വം അംഗീകരിച്ചു മുന്നോട്ട് പോകുന്നതിൽ ആൻസലെം വിജയം വരിച്ചു. 1109 ഏപ്രിൽ 21-ന് വിശുദ്ധവാരത്തിലെ ബുധനാഴ്ച ആൻസലെം തന്റെ സ്വർഗ്ഗസമ്മാനത്തിനായി ദൈവസന്നിധിയിലേക്ക് യാത്രയായി. അദ്ദേഹത്തെ അന്ന് അടക്കിയത് കാന്റർബറി കത്തീഡ്രലിലെ വി.ത്രിത്വത്തിന്റെ (ഇന്ന് വി. തോമസ് ബക്കറ്റിന്റെ) ചാപ്പലിലാണ്. 1170-ൽ നടത്തിയ ദേവാലയ പുനരുദ്ധാരണ സമയത്ത് ഇദ്ദേഹത്തിന്റെ തിരുശേഷിപ്പുകയും മാറ്റി സ്ഥാപിച്ചതായി ചരിത്ര രേഖകളിൽ കാണുന്നു.
1752 ഡിസംബറിൽ സാർദീനിയായിലെ ഇംഗ്ലണ്ടിന്റെ പ്രതിനിധി കൗണ്ട് പെറോൺ അവിടുത്തെ രാജാവായിരുന്ന ചാൾസ് ഇമ്മാനുവേലിന്റെ നിർദേശപ്രകാരം കാന്റർബെറിയിലെ ആംഗ്ലിക്കൻ ആർച്ച്ബിഷപ്പ് ഹെറിങിനോട് ആൻസലത്തിന്റെ തിരുശേഷിപ്പുകൾ ഇറ്റലിയിലേക്ക് കൊണ്ടുപോകുന്നതിനു അനുവദിക്കണമെന്ന് അപേക്ഷിച്ചു. ചാൾസ് രാജാവ് നേരത്തെ ആൻസലത്തിന്റെ ജന്മദേശമായ അഒസ്‌തയിലെ ഭരണാധികാരി ആയിരുന്നു. ആംഗ്ലിക്കൻ ആർച്ചുബിഷപ്പിന് ഇംഗ്ലീഷ് രാജാവിനോട് വിധേയത്വമില്ലത്തിനിരുന്ന കത്തോലിക്കാ ബിഷപ്പിന്റെ തിരുശേഷിപ്പുകൾ അവിടെനിന്ന് കൊണ്ടുപോകുന്നത്തിനു എതിർപ്പില്ലായിരുന്നു. എന്നാൽ പ്രോട്ടസ്റ്റന്റ് നവീകരണ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ഭൗതീക ശരീരം ഇവിടെനിന്നും മാറ്റാനുള്ള സാധ്യത പല ചരിത്രകാരന്മാരും ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, കാന്റർബെറിയിലെ ആർച്ചുബിഷപ്പായിരുന്ന തെയോബാൾഡിന്റെ തിരുശേഷിപ്പും ആൻസലത്തിന്റേതായി തെറ്റിദ്ധരിച്ചു പലയിടത്തേയ്ക്കും കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.
1163-ൽ ഫ്രാൻസിലെ ടൂർസിൽ കൂടിയ സിനഡിൽ വച്ച് കാന്റർബെറിയിലെ ആർച്ചുബിഷപ്പായിരുന്ന തോമസ് ബക്കറ്റാണ് അലക്‌സാണ്ടർ മൂന്നാമൻ മാർപാപ്പയോട് ആൻസലത്തെ അൾത്താര വണക്കത്തിലേക്ക് ഉയർത്തണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടത്. 1170-ൽ തോമസ് ബക്കറ്റിന്റെ രക്തസാക്ഷിത്വത്തിന് മുൻപുതന്നെ ഇംഗ്ലണ്ടിലെ വിശ്വാസികൾ ആൻസലത്തെ വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെടുത്തി പ്രാർത്ഥിച്ചിരുന്നു. 1494-ൽ അലക്‌സാണ്ടർ ആറാമൻ മാർപാപ്പ ഔദ്യോഗികമായി ആൻസലത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു എന്ന് സഭാ രേഖകൾ സാക്ഷിക്കുന്നു. അദ്ദേഹത്തിന്റെ തിരുനാൾ ഏപ്രിൽ 21-ന് കത്തോലിക്കാ സഭയും ആംഗ്ലിക്കൻ സഭയും കൊണ്ടാടുന്നു. പിന്നീട് 1720-ൽ ക്ലമന്റ് പതിനൊന്നാമൻ മാർപാപ്പ അദ്ദേഹത്തെ സഭയിലെ വേദപാരംഗതനായി പ്രഖ്യാപിച്ചു.
ആൻസലത്തിന്റെ പേരിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരസേവന സ്ഥാപനങ്ങളും ലോകമാസകലം ഉണ്ട്. റോമിലെ ബെനഡിക്റ്റീൻ ജനറലേറ്റിനോട് അനുബന്ധിച്ചുള്ള വി. ആൻസലെം പൊന്തിഫിക്കൽ അത്തനെയം സർവ്വകലാശാല അതിൽ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിന്റ മരണത്തിന്റെ എണ്ണൂറാം വാർഷികം ആക്ഷിച്ചപ്പോൾ 1909 ഏപ്രിൽ 21-ന് പിയൂസ് പത്താം മാർപാപ്പ ആൻസലത്തെ പ്രകീർത്തിച്ചുകൊണ്ടു “കമ്മൂണിയും റേരും” എന്ന ഒരു ചാക്രികലേഖനം പുറത്തിറക്കി. 2015-ൽ കാന്റർബെറിയിലെ ആംഗ്ലിക്കൻ ആർച്ചുബിഷപ്പ് ജസ്റ്റിൻ വെൽബി ‘പ്രാർത്ഥനയ്ക്കും പാവങ്ങളെ സേവിക്കുന്നതിനുമായി’ ആൻസലത്തിന്റെ നാമത്തിൽ ഒരു സന്യാസ സമൂഹത്തിന് ആരംഭം കുറിച്ചു.
രചനകൾ
സഭയുടെ താത്പര്യങ്ങൾക്കുവേണ്ടി എന്നും പോരാടുകയും നിലകൊള്ളുകയും ചെയ്ത വിശുദ്ധനായിരുന്നു ആൻസലെം. തന്റെ ഈടുറ്റ രചനകളിലൂടെ യൂറോപ്പിലെ ചിന്താസരണിയിൽ പുതിയ ഒരു തത്വശാസ്ത്ര-ദൈവശാസ്ത്ര പാത അദ്ദേഹം തുറക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന മതകീയ തത്വശാസ്ത്രത്തിനു (scholastic philosophy) ഒരു നിർവചനം നൽകുക പ്രയാസമാണെങ്കിലും ക്രിസ്തീയ വിശ്വാസത്തെയും പ്രബോധനകളെയും തത്വശാസ്ത്ര വെളിച്ചത്തിൽ വിശദീകരിക്കാൻ ശ്രമിക്കുന്ന ഒരു ചിന്താഗതിയാണിത്. ആൻസലത്തിന്റ കൃതികളെ അതുവരെയുണ്ടായിരുന്ന രചനാരീതികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിനായി അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന ഭാഷാശൈലിയുടെയും ആശയസംവേദന സങ്കേതങ്ങളുടെയും പുതുമയാണ്. ഈ കൃതികൾ എല്ലാം തന്നെ സംഭാഷണ രൂപത്തിലോ അല്ലെങ്കിൽ വിചിന്തന രൂപത്തിലോ ആണ് അദ്ദേഹം രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ക്രിസ്തീയ പ്രമാണങ്ങളുടെ യുക്തിപരത ബോധനപരമായ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന് തന്റെ വായനക്കാർക്ക് അദ്ദേഹം പകർന്നു നൽകി. താൻ ജീവിച്ച കാലത്തെ സഭ നേരിട്ട വലിയ വെല്ലുവിളികളോടുള്ള ഉത്തരം നല്കുന്നതിനായിരുന്നു അദ്ദേഹം തന്റെ തൂലിക ചലിപ്പിച്ചത്.
ഒരു സന്യാസിയായും പിന്നീട് ആശ്രമാധിപനായും ഫ്രാൻസിലെ ബെക് ബെനഡിക്‌റ്റീൻ ആശ്രമത്തിൽ മുപ്പതിലധികം വർഷങ്ങൾ ചിലവഴിച്ച ആൻസലം തന്റെ പ്രധാന കൃതികളിൽ ചിലത് ഇവിടെ വച്ചാണ് രൂപപ്പെടുത്തിയത്. ‘വ്യാകരണപണ്ഡിതനെക്കുറിച്ച്’ (De Grammatico) എന്ന ഗ്രന്ഥം ലത്തീൻ ഭാഷയിലെ വ്യാകരണത്തെക്കുറിച്ചുള്ള ഒരു ആധികാരിക വിശദീകരണമാണ്. തന്റെ ‘സംഭാഷണം’ (Proslogion) എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ സ്‌കോളാസ്റ്റിസിസത്തിന്റെ ഇപ്പോഴും ഉദ്ധരിക്കപ്പെടുന്ന ബുദ്ധിയും വിശ്വാസവും തമ്മിലുള്ള ബന്ധത്തെ എടുത്തുകാട്ടുന്ന രണ്ടു വാചകങ്ങൾ നമുക്ക് കണ്ടെത്താൻ സാധിക്കും. ‘ഉൾക്കാഴ്ച അന്വേഷിക്കുന്ന വിശ്വാസം’ (Fides quaerens intellectum) ‘ഞാൻ വിശ്വസിക്കുന്നു അതിനാൽ എനിക്ക് ഗ്രഹിക്കാൻ കഴിയുന്നു’ (Credo, ut intelligam). ദൈവത്തിന്റെ അസ്തിത്വത്തിന്റെ ജീവതത്ത്വശാസ്‌ത്രമായ (ontological) തെളിവുകൾ ‘സംഭാഷണം’ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം നല്കാൻ പരിശ്രമിക്കുന്നു. ‘ധാരണ തേടുന്ന വിശ്വാസം’ (faith seeking understanding) സ്‌കോളാസ്റ്റിസിസത്തിന്റെ അടിസ്ഥാന പ്രമാണമായി നിലകൊള്ളുന്നു. വി. തോമസ് അക്വീനാസ്, ഹേഗൽ, ദെക്കാർഡ്, ഇമ്മാനുവേൽ കാന്ത് തുടങ്ങിയ തത്വജ്ഞാനികൾ ഈ വിഷയങ്ങൾ വലിയ രീതിയിൽ വിശകലന വിധേയമാക്കിയിട്ടുണ്ട്.
‘എന്തുകൊണ്ട് മനുഷ്യാവതാരം?’ (Cur Deus Homo) അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ എഴുതിയതാണ്. ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെക്കുറിച്ചുള്ള ചോദ്യങ്ങളുടെ ഉത്തരമാണിതിൽ. മനുഷ്യന്റെ പാപവീഴ്ചയിൽ നിന്നും അവനെ രക്ഷിക്കുന്നതിന് ദൈവം തയ്യാറാക്കിയ രക്ഷാകരപദ്ധതിയുടെ ഭാഗമായിരുന്നു ഇതെന്ന് യുക്തിപരമായി അദ്ദേഹം ഈ ഗ്രന്ഥത്തിൽ സ്ഥാപിക്കുന്നു. പാപം ദൈവത്തിന്റെ മാഹാത്മ്യത്തെ ഭംഗപ്പെടുത്തുന്നതാണ്. ഈ തെറ്റിന് പരിഹാരം ചെയ്താൽ ദൈവീക ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യമാണ്. എന്നാൽ കാലം കഴിയും തോറും ഈ അവസ്ഥ മോശമായിത്തീരുകയാണുണ്ടായത്. യഥാർത്ഥ മനുഷ്യനും അനന്ത ശ്രേഷ്ഠതയും ഉള്ള ഒരാൾക്ക് മാത്രമേ ദൈവവുമായുള്ള ഈ ബന്ധം അതിന്റെ പാരമ്യത്തിൽ പുനഃസ്ഥാപിക്കുന്നതിനു സാധിക്കൂ. ഇതാണ് യേശുക്രിസ്തു. ദൈവത്തിന്റെ കരുണ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടു.
‘വിശ്വാസത്തിന്റെ കാരണത്തെക്കുറിച്ചുള്ള ഒരു ആത്മഗതം’ (Monoloquium de Ratione Fidei) എന്ന ഗ്രന്ഥത്തിൽ അഗസ്റ്റിന്റെ പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള പ്രതിപാദനത്തിന്റെ തുടർച്ചയാണ്. ഒരു സാമാന്യബുദ്ധിയുള്ള ആളിന് പോലും തന്റെ യുക്തി ഉപയോഗിച്ച് ദൈവത്തെ അറിയാൻ സാധിക്കും എന്നും ഈ ഗ്രന്ഥത്തിൽ അദ്ദേഹം വാദിക്കുന്നു. കൂടാതെ പരിശുധാത്മാവിനെക്കുറിച്ചും സഭയുടെ കൂദാശകളെക്കുറിച്ചും മറിയത്തിന്റെ കന്യകാത്വത്തെക്കുറിച്ചുമൊക്കെ അദ്ദേഹം വിശദമായി എഴുതിയിട്ടുണ്ട്.
ഉപസംഹാരം
ക്രിസ്തീയ വിശ്വാസത്തിന്റെ പ്രാമാണിക തത്വങ്ങൾ ദൈവീക വെളിപാടുകളുടെ അടിസ്ഥാനത്തിൽ നാം മനസ്സിലാക്കുമ്പോൾത്തന്നെ തത്വശാസ്ത്രത്തിന്റെയും മാനുഷിക ബുദ്ധിയുടെയും തത്വങ്ങൾ ഉപയോഗിച്ചുകൊണ്ട് ദൈവത്തെയും അവിടുത്തെ നടത്തിപ്പുകളെയും വിശകലനം ചെയ്യാൻ സാധിക്കുമെന്ന് ആൻസലം തെളിയിച്ചു. വി. അഗസ്തീനോസിന്റെ ചിന്തയെ അനുധാവനം ചെയ്തുകൊണ്ട് ആൻസലം എഴുതി: “എന്തെന്നാൽ, ഞാൻ കാര്യങ്ങൾ ഗ്രഹിക്കാൻ പരിശ്രമിക്കുന്നത് വിശ്വസിക്കാൻ വേണ്ടിയല്ല, മറിച്ച് ഞാൻ വിശ്വസിക്കുന്നു അതിനാൽ യാഥാര്‍ത്ഥ്യം ഞാൻ തിരിച്ചറിയുന്നു. ഇതെന്റെ വിശ്വാസമാണ്: ഞാൻ വിശ്വസിക്കുന്നില്ലെങ്കിൽ, എനിക്ക് ഗ്രഹിക്കാൻ കഴിയില്ല.” ദൈവത്തെ എല്ലാ ആഗ്രഹങ്ങളോടെയും അഭിലഷിക്കുകയും തന്റെ വിജ്ഞാനത്ത്തിൽ ദൈവത്തെ മാത്രം അന്വേഷിക്കുകയും ചെയ്ത വി. ആൻസസലം ദൈവത്തോട് ഇപ്രകാരം പറയുമായിരുന്നു: “അങ്ങാണ് തേനിന് മാധുര്യം പകർന്നു നൽകിയിരിക്കുന്നത്… എന്തന്നാൽ അങ്ങാകട്ടെ മധുവിനേക്കാൾ മാധുര്യവാനുമാകുന്നു. എല്ലാ സുഗന്ധവ്യഞ്‌ജനങ്ങൾക്കും പരിമളം നൽകുന്ന അങ്ങിലെ സുഗന്ധം എല്ലാത്തിനേക്കാൾ ആസ്വാദ്യകരമാണ്.” വി. ആൻസലം എന്നും ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു: ” എന്റെ ദൈവമേ, അവിടുത്തെ എവിടെ, എങ്ങനെ അന്വേഷിക്കണമെന്ന് എന്റെ ഹൃദയത്തെ പഠിപ്പിക്കുക. എന്റെ നഗ്ന നേത്രങ്ങൾ ദർശിച്ചിട്ടില്ലാത്ത അവിടുന്നാണ് എന്റെ ദൈവം, എന്റെ സർവ്വസ്വവും. അവിടുന്നെന്നെ മെനഞ്ഞുണ്ടാക്കി. എനിക്കാവശ്യമുള്ളതെല്ലാം അവിടുന്ന് നൽകിയെങ്കിലും അവിടുത്തെ ഞാൻ ശരിയായി അറിഞ്ഞില്ല. അവിടുത്തെ മാത്രം അന്വേഷിക്കാൻ എന്നെ പഠിപ്പിക്കേണമേ… എന്റെ ആഗ്രഹത്തിൽ ഞാൻ അങ്ങയെ അന്വേഷിക്കട്ടെ, എന്റെ അന്വേഷണത്തിൽ ഞാൻ അങ്ങയെ ആഗ്രഹിക്കട്ടെ. അവിടുത്തെ സ്നേഹിച്ചുകൊണ്ട് ഞാൻ അങ്ങയെ കണ്ടെത്തട്ടെ, ഞാൻ അവിടുത്തെ കണ്ടെത്തുമ്പോൾ പൂർണ്ണമായും ആ സ്നേഹത്തിൽ അലിയട്ടെ”. ആമേൻ
ഫാ. മാത്യു ചാർത്താക്കുഴയിൽ