ശാരീരിക വേദനകളിൽ നിന്ന് ആത്മീയ ശാന്തിയിലേക്കുള്ള ഒരു യുവതിയുടെ യാത്ര

ശാരീരിക വേദനകളിൽ നിന്ന് ആത്മീയ ശാന്തിയിലേക്കുള്ള ഒരു യുവതിയുടെ യാത്രയാണ് ശ്രീലങ്കയിലെ അശോകപുര സ്വദേശിയായ സച്ചിനി ദിൽഷാനി വീരക്കൂണിന്റേത്. എട്ടു വർഷത്തോളം നീണ്ടുനിന്ന കഠിനമായ ചർമ്മരോഗം സച്ചിനിയുടെ ജീവിതത്തെ ദുസ്സഹമാക്കിയിരുന്നു. ഈ ശ്രീലങ്കൻ യുവതിയുടെ രണ്ട് കാലുകളിലും എല്ലാ മാസവും കുമിളകൾ ഉണ്ടാകുമായിരുന്നു – ചിലപ്പോൾ ഒരു സമയം 30 ൽ കൂടുതൽ. ഓട്ടോഇമ്യൂൺ രോഗമാണെന്നായിരുന്നു ഡോക്ടർമാരുടെ കണ്ടെത്തൽ.

പലപ്പോഴും, അവ പൊട്ടി ചോരയൊലിക്കുന്ന മുറിവുകളായി മാറുകയും, ഉറങ്ങാനോ, ജോലി ചെയ്യാനോ, സ്വതന്ത്രമായി സഞ്ചരിക്കാനോ കഴിയാതെ വരികയും ചെയ്തു. പലപ്പോഴും കഠിനമായ തലവേദനകൾ അവളെ ദുരിതത്തിലാക്കി. എന്നാൽ, 20 വയസ്സുകാരിയായ സച്ചിനി ഇന്ന് ആ പഴയ വേദനകളെക്കുറിച്ച് ഓർക്കുന്നത് കണ്ണീരോടെയല്ല, മറിച്ച് തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന അദ്ഭുതകരമായ ദൈവിക ഇടപെടലായാണ്.

ബുദ്ധമത പശ്ചാത്തലമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ക്രിസ്തീയ വിശ്വാസങ്ങളുമായി സച്ചിനി നേരത്തെ തന്നെ പരിചയപ്പെട്ടിരുന്നു. “ഞങ്ങൾ തലമുറകളായി ബുദ്ധമതക്കാരാണെങ്കിലും, എന്റെ അമ്മയും അച്ഛനും ഞങ്ങളെ സെന്റ് ജൂഡ് പള്ളിയിൽ കൊണ്ടുപോയി മെഴുകുതിരികൾ കത്തിക്കുമായിരുന്നു,” സച്ചിനി പറയുന്നു. കത്തോലിക്കനായ പുത്തും ലക്ഷൻ സിൽവയെ വിവാഹം കഴിച്ചതോടെ സച്ചിനിയുടെ പ്രാർഥനാജീവിതം കൂടുതൽ സജീവമായി. അവൾ തന്റെ ദൈനംദിന പ്രാർഥനകളിൽ യേശുവിന്റെയും മാതാവായ മറിയത്തിന്റെയും രൂപങ്ങൾക്ക് മുന്നിൽ ഒരു എണ്ണ വിളക്ക് തെളിക്കാൻ തുടങ്ങി.

രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള മാന്നാർ രൂപതയിലുള്ള മരിയൻ ദൈവാലയമായ മധു ദൈവാലയവും അവർ സന്ദർശിക്കാറുണ്ടായിരുന്നു. കത്തോലിക്കർ പതിവായി സന്ദർശിക്കുന്നതും നിരവധി ബുദ്ധമതക്കാർ ബഹുമാനിക്കുന്നതുമായ ഒരു ദൈവാലയമാണിത്. ദൈവാലയത്തിൽ വച്ച്, തന്റെ ദൈവപുത്രനായ യേശുക്രിസ്തുവിനോട് എന്നെ സുഖപ്പെടുത്താൻ അപേക്ഷിക്കാൻ പരിശുദ്ധ കന്യകാമറിയത്തോട് അവർ മാധ്യസ്ഥം തേടി. ഒരു തീർഥാടനത്തിനുശേഷം അവൾക്ക് സുഖം പ്രാപിച്ചതായി തോന്നി. പുതിയ കുമിളകളൊന്നും പ്രത്യക്ഷപ്പെട്ടില്ല. “ദൈവം എന്നെ പൂർണ്ണമായും സുഖപ്പെടുത്തി,” അവൾ സ്ഥിരീകരിച്ചു.

2025 മെയ് മാസത്തിൽ ആയിരുന്നു അത്. അതിനുശേഷം അങ്ങനെയൊരു അസ്വസ്ഥത അവൾക്കുണ്ടായില്ല. ആ ആത്മീയ അനുഭവം അവളുടെ ജീവിതത്തിൽ മാറ്റത്തിന്റെ തുടക്കമായി. “യേശു എന്നെ സുഖപ്പെടുത്തി” എന്ന ഉറച്ച ബോധ്യമാണ് അവളെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചത്.

സച്ചിനിയുടെ ഈ മാറ്റത്തെ അവളുടെ ഭർത്താവും കുടുംബവും ഒപ്പം ഗ്രാമത്തിലെ ബുദ്ധമത വിശ്വാസികളും ഒരുപോലെ പിന്തുണയ്ക്കുന്നു എന്നത് ശ്രദ്ധേയമാണ്. മതസൗഹാർദ്ദത്തിന് മാതൃകയായ അശോകപുര ഗ്രാമത്തിൽ, സച്ചിനിയുടെ പരിവർത്തനം ആരുടെയും സമ്മർദ്ദത്താലല്ല, മറിച്ച് വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വൈദികരും ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നു. സച്ചിനിയുടെ അമ്മായിയമ്മയും ബുദ്ധമത അധ്യാപികയുമായ രമ്യലത പോലും ഈ തീരുമാനത്തെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

തുടർന്ന് അവരുടെ ഇടവക വികാരി ഗ്രാൻവില്ലെ ക്രിസാന്ത ശ്രീലാലുമായി അതിനെക്കുറിച്ച് ചർച്ച ചെയ്തു. എല്ലാ ആഴ്ചയും പള്ളിയിലും വേദപാഠ ക്ലാസുകളിലും പങ്കെടുക്കാൻ അദ്ദേഹം അവളെ ഉപദേശിച്ചു. “ആത്മീയ വളർച്ച വളർത്താനും ഏകാന്തതയെയും നിരാശയെയും ചെറുക്കാനും മറ്റുള്ളവരുമായി വിശ്വാസം പങ്കിടാനും അവൾ പരിശ്രമിക്കുന്നു,” അവർ പറഞ്ഞു.

നിലവിൽ വിശ്വാസ പരിശീലന ക്ലാസുകളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന സച്ചിനി, വരാനിരിക്കുന്ന ഏപ്രിൽ നാലിലെ ഈസ്റ്റർ രാത്രിയിൽ മാമോദീസ സ്വീകരിച്ച് കത്തോലിക്കാ സഭയുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ്. വേദനയുടെ കാലഘട്ടം പിന്നിട്ട്, പുഞ്ചിരിയോടെ ദൈവാലയത്തിലേയ്ക്ക് നടന്നുപോകുന്ന സച്ചിനി തന്റെ പുതിയ ദൗത്യത്തെയും വിശ്വാസത്തെയും വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.