
മെയ് മൂന്നാം തീയതി ലോകമാധ്യമ സ്വാതന്ത്ര്യദിനം അനുസ്മരിക്കുന്നു. വിശ്വാസ സത്യങ്ങൾ നിശ്ശബ്ദമാകാതിരിക്കാൻ ജീവൻ ബലിയർപ്പിച്ച വി. ടൈറ്റസ് ബ്രാൻഡ്‌സ്മ എന്ന രക്തസാക്ഷി, കത്തോലിക്കാ പത്രപ്രവർത്തനത്തിന്റെ വിശുദ്ധ മദ്ധ്യസ്ഥനാണ്. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ വായിച്ചറിയാം.
ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മ്യൂണിക്കിനു വടക്കുള്ള ദാഹാവിലാണ് നാസികൾ അവരുടെ ആദ്യത്തെ തടങ്കൽപ്പാളയം നിർമ്മിച്ചത്. 1945 ആയപ്പോഴേക്കും യൂറോപ്പിലെമ്പാടുമുള്ള 2,00,000-ത്തിലധികം ആളുകൾ അവിടെയും പല ഉപക്യാമ്പുകളിലുമായി തടവിലാക്കപ്പെട്ടു. ദാഹാവ് തടങ്കൽപ്പാളയം ഒരുകാലത്ത് അറിയപ്പെട്ടിരുന്നത് ലോകത്തിലെ ഏറ്റവും വലിയ സന്യാസാശ്രമം (largest monastery in the world) എന്നാണ്. കാരണം മൂവായിരത്തോളം വൈദികർ അവിടെ ഉണ്ടായിരുന്നു; അതിൽ 95 ശതമാനവും റോമൻ കത്തോലിക്കാ പുരോഹിതരായിരുന്നു.
1933 മുതൽ 1945 വരെയുള്ള കാലയളവിൽ രണ്ടു ലക്ഷത്തോളം രാഷ്ടീയതടവുകാരെയാണ് ഹിറ്റ്ലർ സ്ഥാപിച്ച ആദ്യത്തെ തടങ്കൽപ്പാളയത്തിൽ പാർപ്പിച്ചിരുന്നത്. അവരിൽ 41,500 പേർ ജയിൽവാസത്തിനിടയിൽ മരിക്കുകയോ, കൊലചെയ്യപ്പെടുകയോ ഉണ്ടായി. ദാഹാവ് തടങ്കൽപ്പാളയത്തിലെ 26, 28, 30 ബ്ലോക്കുകൾ വിവിധ മതവിഭാഗങ്ങളിൽപെട്ട പുരോഹിതന്മാർക്കായി നീക്കിവച്ചതായിരുന്നു. വൈദിക ബ്ലോക്ക് (Pfarrerblock) എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. വൈദിക ബ്ലോക്കിലെ തടവുകാരിൽ 90 ശതമാനവും കത്തോലിക്കാ പുരോഹിതരായിരുന്നു. അതിൽത്തന്നെ പോളണ്ടിൽ നിന്നുള്ള വൈദികരായിരുന്നു ഭൂരിഭാഗവും.
ബവേറിയൻ മെമ്മോറിയൽസ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച്, വൈദിക ബ്ലോക്കിലെ കത്തോലിക്കാ പുരോഹിതന്മാരുടെ എണ്ണം 2,652 ആയിരുന്നു. അവരിൽ 1780 പേർ പോളണ്ടുകാരായിരുന്നു; അതിൽ 868 പേർ ദാഹാവിൽ മരണപ്പെട്ടു. 447 വൈദികർ ജർമ്മനി, ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്നായിരുന്നു; അവരിൽ 94 പേർ മരണത്തിനു കീഴടങ്ങി. ദാഹാവിൽ മരണമടഞ്ഞ 200 പേരെ കത്തോലിക്കാ സഭ രക്തസാക്ഷികളായി ആദരിക്കുന്നു. കാരണം, അവരുടെ മരണം ക്രിസ്തുവിശ്വാസത്തിന്റെ ഉത്തമദൃഷ്ടാന്തമായിരുന്നു. അവരിൽ ഇതുവരെ 57 പേരെ സഭ ഓദ്യോഗികമായി വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.
ഹോളണ്ടുകാരനായ ടൈറ്റസ് ബ്രാൻഡ്‌സ്‌മ, ആരംഭം മുതലേ നാസികളുടെ കണ്ണിലെ നോട്ടപ്പുള്ളിയായിരുന്നു. നാസികളുടെ യഹൂദവിരുദ്ധ വിവാഹനിയമങ്ങൾക്കും പ്രചരണങ്ങൾക്കുമെതിരെ ടൈറ്റസച്ചൻ എഴുതുകയും സംസാരിക്കുകയും ചെയ്തു. 1942-ൽ, നാസി പ്രചരണം അച്ചടിക്കരുതെന്ന് ഡച്ച് കത്തോലിക്കാ പത്രങ്ങളെ പ്രേരിപ്പിക്കാൻ ശ്രമിച്ചതിന് 1942 ജനുവരി 19-ന് ഹോളണ്ടിലെ നിജ്മെഗനിലെ കർമ്മലീത്തൻ ആശ്രമത്തിൽ വച്ച് നാസി പട്ടാളം ടൈറ്റസച്ചനെ അറസ്റ്റ് ചെയ്തു. നിരവധി ജയിലുകളിലെ കഷ്ടപ്പാടുകളിലൂടെ കടന്നുപോയ ആ കർമ്മലീത്താ വൈദികനെ 1942 ജൂലൈ 26-ന് ദാഹാവ് തടങ്കൽപ്പാളയത്തിൽ വച്ച് മാരകമായ വിഷം കുത്തിവച്ചു കൊലപ്പെടുത്തി. കുത്തിവയ്പ് നൽകിയ നഴ്‌സിനോട് അയാൾ ക്ഷമിക്കുകയും ജപമാല നൽകുകയും ചെയ്തു. അന്ന് അവൾ മതവിശ്വാസി അല്ലായിരുന്നെങ്കിലും പിന്നീട് അവൾ കത്തോലിക്കയായി. യഹൂദരെ നാടുകടത്തുന്നതിനെതിരെ നാസി ഭരണകൂടത്തെ വിമർശിച്ചുകൊണ്ടുള്ള ഹോളണ്ടിലെ മെത്രാന്മാരുടെ കത്ത് പള്ളികളിൽ വായിക്കുന്ന ദിവസമായിരുന്നു ടൈറ്റസച്ചന്റെ രക്തസാക്ഷിത്വ ദിനം.
സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുന്ന പത്രപ്രവർത്തകർക്കുള്ള നല്ല മാതൃകയാണ് വി. ടൈറ്റസ് ബ്രാൻഡ്‌സ്മ. കത്തോലിക്കാ പത്രങ്ങളിലെ നിർബന്ധിത നാസിപ്രചരണങ്ങളെ ശക്തമായി എതിർത്തതിനെ തുടർന്ന് 1942-ൽ ഡാചൗ കോൺസെൻട്രേഷൻ ക്യാമ്പിൽ വച്ച് മരിച്ച പത്രപ്രവർത്തകനാണ് ഫാ. ബ്രാൻഡ്‌സ്മ. പാവപ്പെട്ട രാജ്യങ്ങളിലെ കത്തോലിക്കാ സമൂഹത്തിന് ടൈറ്റസ് ബ്രാൻഡ്‌സ്മ വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹം ഒരു പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. നെതർലാൻഡ്സിലെ കത്തോലിക്കാ ദിനപത്രത്തിന്റെ നവീകരണത്തിനും ഗുണമേന്മയ്ക്കുമായി അദ്ദേഹം കഠിനമായി അധ്വാനിച്ചു.
അക്കാലത്ത് സാധാരണമായിത്തീർന്ന വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും ഭാഷയെ തന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അദ്ദേഹം ശക്തമായി എതിർത്തു. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ, ‘വ്യാജവാർത്ത’ എന്ന് നമ്മൾ ഇപ്പോൾ വിശേഷിപ്പിക്കുന്ന കാര്യങ്ങൾ കത്തോലിക്കാ പത്രങ്ങളിൽ വച്ചുപൊറുപ്പിക്കാവുന്ന കാര്യമല്ല.
നെതർലൻഡ്‌സിലെ 30-ലധികം കത്തോലിക്കാ പത്രങ്ങളുടെ സ്റ്റാഫിന്റെ ആത്മീയ ഉപദേശകനായി ബ്രാൻഡ്‌സ്മ സേവനമനുഷ്ഠിച്ചു. ആവിലയിലെ വി. അമ്മത്രേസ്യായുടെ ജീവചരിത്രം എഴുതുന്നതിലും അദ്ദേഹം ഭാഗമായി. കുരിശിന്റെ വഴിയെക്കുറിച്ചുള്ള ധ്യാനങ്ങൾ രചിക്കുകയും കത്തുകൾ എഴുതുകയും ചെയ്തു.
1930-കളിൽ, അഡോൾഫ് ഹിറ്റ്‌ലർ അയൽരാജ്യമായ ജർമ്മനിയിൽ അധിനിവേശം ശക്തമാക്കിയപ്പോൾ ബ്രാൻഡ്‌സ്മ തന്റെ പത്രലേഖനങ്ങളിലും പ്രഭാഷണങ്ങളിലും നാസിനയങ്ങളെ നിശിതമായി വിമർശിച്ചു. 1942 ജനുവരി 19-ന് ബോക്‌സ്‌മീറിലെ ഒരു ആശ്രമത്തിൽ വച്ച് അറസ്റ്റിലാകുന്നതിനു മുമ്പ് 14 എഡിറ്റർമാരെ സന്ദർശിക്കാൻ ബ്രാൻഡ്‌സ്മയ്ക്കു കഴിഞ്ഞു. അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനു മുൻപായി അദ്ദേഹം തന്റെ മേലുദ്യോഗസ്ഥന്റെ മുമ്പിൽ മുട്ടുകുത്തി അനുഗ്രഹം വാങ്ങി. തുടർന്ന് തടങ്കലിൽ വച്ച് അദ്ദേഹം മരിക്കുകയായിരുന്നു.