
പതിനാലാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങൾക്കും പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾക്കും ഇടയിൽ ജീവിച്ചിരുന്ന ഒരു ഡച്ച് മിസ്റ്റിക് ആയിരുന്നു വി. ലിഡ്വിന. ലിഡ്‌വിന നിരവധി വർഷങ്ങൾ ഗുരുതരമായ രോഗത്താൽ കഷ്ടപ്പെട്ടു. വിശുദ്ധയ്ക്ക് മൾട്ടിപ്പിൾ സ്ക്ലെറോസിസ് എന്ന രോഗമായിരുന്നു. ചരിത്രത്തിൽ ഈ അസുഖം രേഖപ്പെടുത്തിയ ആദ്യത്തെ കേസാണ് ലിഡ്‌വിനയുടേതെന്നു വിശ്വസിക്കപ്പെടുന്നു.
കഠിനമായ വേദനാജനകമായ സാഹചര്യമുണ്ടായിട്ടും, ലിഡ്‌വിനയ്ക്ക് വിശ്വാസം നഷ്ടപ്പെട്ടില്ല. അതോടൊപ്പം ഈ രോഗം ആത്മാവിനെ ദൈവത്തിലേക്ക് ഉയർത്താനുള്ള ചവിട്ടുപടികളാക്കി അവൾ മാറ്റി. അവളുടെ ക്ഷമ, നിരന്തരമായ പ്രാർഥന, കരുണയുള്ള ഹൃദയം, ദൈവസ്നേഹം എന്നിവയിലൂടെ കർത്താവ് അവൾക്ക് എണ്ണമറ്റ കൃപകൾ നൽകി.
അതുകൊണ്ട് തന്നെ വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുടെ രക്ഷാധികാരിയായി കത്തോലിക്കാ സഭ ഈ വിശുദ്ധയെ കണക്കാക്കുന്നു.
1380 ഏപ്രിൽ 18-ന് ഗെൽഡർലാൻഡിലെ (ഇപ്പോൾ ഹോളണ്ട്, നെതർലൻഡ്‌സ്) ഷീഡാമിൽ ഒരു എളിയ കുടുംബത്തിലാണ് ലിഡ്‌വിന ജനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ നട്ടെല്ലിന് സാരമായ കേടുപാടുകൾ സംഭവിച്ച ഒരു അപകടം അവൾക്ക് സംഭവിച്ചു. അപകടത്തിന്റെ അനന്തരഫലങ്ങളായി മറ്റ് പല അസുഖങ്ങളും അവളെ ബാധിച്ചു.
ഏകദേശം പതിനഞ്ച് വയസ്സുള്ളപ്പോൾ, ലിഡ്‌വിന മൾട്ടിപ്പിൾ സ്ക്ലെറോസിസ് എന്ന രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. താമസിയാതെ അവൾ കിടപ്പുരോഗിയായി. അവൾ തന്റെ രോഗാവസ്ഥ അംഗീകരിക്കുകയും, മനുഷ്യരുടെ, പ്രത്യേകിച്ച് നിരന്തര പാപത്തിൽ ജീവിക്കുന്നവരുടെ രക്ഷയ്ക്കായി ദൈവത്തിനു തന്റെ സഹനങ്ങളെ സമർപ്പിക്കുകയും ചെയ്തു.
എങ്കിലും തന്റെ ദീർഘനാളത്തെ ഈ രോഗത്തിന്റെ കാരണത്തെക്കുറിച്ച് അവൾ ദുഃഖത്തോടെ ചിന്തിച്ചു. ഒരു ദിവസം അവൾ പട്ടണത്തിലെ പുതിയ ഇടവക വൈദികനെ കണ്ടുമുട്ടി. ഈ വിശുദ്ധ പുരോഹിതൻ അവളുടെ ചോദ്യത്തിന് മറുപടി നൽകിയത് ഇപ്രകാരമായിരുന്നു: “ദൈവം ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്ന തന്റെ മക്കളെ സ്നേഹിക്കുന്നു”. ഫാദർ പോട്ട് അവൾക്ക് ഒരു ക്രൂശിത രൂപം നൽകി, യേശു കുരിശിലാണെന്ന് നിരന്തരം ഓർക്കാനും ആ കണ്ണിലൂടെ തന്നെത്തന്നെ നോക്കാനും അദ്ദേഹം ആവശ്യപ്പെട്ടു, കാരണം “കഷ്ടങ്ങൾക്ക് അവളെ വിശുദ്ധിയിലേക്ക് നയിക്കാൻ കഴിയും” എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.
വേദനയുടെയും കഷ്ടതയുടെയും ഒരു സമയത്തിനുശേഷം, ലിഡ്‌വിന കർത്താവിന്റെ ഏറ്റവും വിശുദ്ധമായ പീഡാനുഭവത്തെക്കുറിച്ച് ധ്യാനിക്കാൻ തുടങ്ങി. ഈശോയുടെ മാതൃക പിന്തുടർന്ന് പാപികളുടെ പരിവർത്തനത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടി കഷ്ടപ്പെടാൻ ധൈര്യവും സ്നേഹവും നൽകാൻ ഈശോയോട് ആവശ്യപ്പെട്ടു. 38 വയസ്സായപ്പോഴേയ്ക്കും വിശുദ്ധയുടെ തലമുതൽ കാൽ വരെ വേദനയാൽ നിറഞ്ഞു. സ്ഥിരമായി കിടക്കുന്നതിനാൽ പുറം പൊട്ടി വ്രണമായി മാറാൻ തുടങ്ങി. എന്നാൽ ആ ഒരു ഘട്ടമായപ്പോഴേയ്ക്കും ലിഡ്‌വിന ശാന്തമായ ഒരു സന്തോഷവും നിശബ്ദമായ സമാധാനവും കൈവരിച്ചിരുന്നു. അവളുടെ ജീവിതത്തിൻ്റെ അവസാന വർഷങ്ങളിൽ, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത്, വിശുദ്ധ കുർബാന അവളുടെ ഏക പിന്തുണയായി മാറി.
വി. ലിഡ്‌വിനയ്ക്ക് ദൈവം വളരെ സവിശേഷമായ സമ്മാനങ്ങൾ നൽകി: ഇടയ്ക്കിടെ, അവൾ ഭാവി സാഹചര്യങ്ങൾ പ്രവചിക്കുകയും അവൾ പ്രാർഥിച്ച നിരവധി രോഗികളും സുഖം പ്രാപിക്കുകയും ചെയ്തു. ചില സമയങ്ങളിൽ അവൾ ആനന്ദത്തിൽ വീണു, ദൈവം അവൾക്ക് സ്വർഗത്തെക്കുറിച്ചുള്ള ദർശനം നൽകി.
1433 ഏപ്രിൽ 14, ഈസ്റ്റർ ദിനത്തിൽ, രോഗീലേപനം സ്വീകരിക്കുമ്പോൾ ക്രിസ്തുവിന്റെ ദർശനം അവൾക്കുണ്ടായി. ആ സമയത്ത് വിശുദ്ധ പ്രാർഥിക്കുകയായിരുന്നു. അവൾ കണ്ടതിന് സാക്ഷ്യം വഹിച്ച് കുറച്ച് മിനിറ്റുകൾക്ക് ശേഷം അവൾ മരിച്ചു. വളരെ കഷ്ടപ്പെട്ട് അവൾ അവസാനമായി ചോദിച്ചത് അവളുടെ വീട് പാവപ്പെട്ടവരുടെ ആശുപത്രിയാക്കി മാറ്റണം എന്നായിരുന്നു. മരണശേഷം വിശുദ്ധയുടെ കബറിടം ഒരു തീർഥാടന ആലയമായി മാറി. അതിൽ ഒരു ചാപ്പൽ നിർമ്മിച്ചു.
1615-ൽ അവളുടെ ഭൗതികാവശിഷ്ടങ്ങൾ ബ്രസ്സൽസിലേക്ക് മാറ്റി. എന്നിരുന്നാലും 1871-ൽ അവ ഷീദാമിലേക്ക് തിരികെ കൊണ്ടുപോയി. 1890 മാർച്ച് 14 ന് ലെയോ പതിമൂന്നാമൻ മാർപാപ്പ ലിഡ്‌വിനയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വിശുദ്ധയുടെ തിരുനാൾ ഏപ്രിൽ 14 നാണ് ആഘോഷിക്കുന്നത്.