ദൈവത്തിനു കൊടുത്ത വാക്ക് പാലിച്ച് ഫുട്ബോൾ താരം റൊണാൾഡോ

ദൈവത്തിനു കൊടുത്ത വാക്ക് നിറവേറ്റാൻ 400 കിലോമീറ്റർ സൈക്കിൾ ചവിട്ടി കമിനോ ഡി സാന്റിയാഗോയിലേക്ക് തീർത്ഥാടനം നടത്തുകയാണ് ഫുട്ബോൾ താരം റൊണാൾഡോ നസാരിയോ. പ്രശസ്ത ബ്രസീലിയൻ മുൻ ഫുട്ബോൾ കളിക്കാരനും സ്പെയിനിലെ വല്ലാഡോലിഡ് ഫുട്ബോൾ ക്ലബ്ബിന്റെ നിലവിലെ പ്രസിഡന്റുമാണ് അദ്ദേഹം.

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് റൊണാൾഡോ. 1994-ൽ അമേരിക്കയിലും 2002-ൽ കൊറിയയിലും നടന്ന മത്സരത്തിൽ ബ്രസീലിനു വേണ്ടി കളിച്ച അദ്ദേഹം ലോകചാമ്പ്യനായിരുന്നു. മെയിൽ നടന്ന മത്സരത്തിൽ വല്ലാഡോലിഡ് ടീം വിജയിച്ചാൽ സൈക്കിളിൽ തീർത്ഥാടനകേന്ദ്രമായ കമിനോ ഡി സാന്റിയാഗോ സന്ദർശിക്കാമെന്ന് അദ്ദേഹം ഒരു പ്രതിജ്ഞ എടുത്തിരുന്നു. ഒടുവിൽ അവരുടെ കഷ്ടപ്പാടിന്റെയും ദൈവകൃപയുടെയും ഫലമായി കളിയിൽ റൊണാൾഡോയുടെ ടീം വിജയിച്ചു. എങ്കിലും അദ്ദേഹം ചെയ്‌ത വാഗ്ദാനം മറന്നില്ല. പ്രതിജ്ഞ നിറവേറ്റാൻ അദ്ദേഹം വൈകിയുമില്ല. റൊണാൾഡോ ഭാര്യയായ സെലീന ലോക്കിനൊപ്പം യാത്ര തുടങ്ങി. ദിവസേന അഞ്ച് മണിക്കൂർ യാത്ര ചെയ്തുകൊണ്ട് അദ്ദേഹം സഞ്ചരിക്കുന്നത് 50 മുതൽ 60 കിലോമീറ്റർ വരെയാണ്.

റൊണാൾഡോയ്ക്ക് സഹായികളായി ഏതാനും ചില ആളുകൾ കൂടിയുണ്ട്. ഒരു ഫിസിയോ തെറാപ്പിസ്റ്റ്, മെക്കാനിക്ക്, പിന്നെയൊരു റെക്കോർഡിംഗ് ടീമും അദ്ദേഹത്തോടൊപ്പമുണ്ട്. റെക്കോർഡിംഗ് ടീമിന്റെ സഹായത്തോടെ തന്റെ ഓൺലൈൻ ചാനലായ റൊണാൾഡോ ടിവിക്കായി വീഡിയോകളും ഈ യാത്രയിലൂടെ ചിത്രീകരിക്കുന്നുണ്ട്.

“ഈ യാത്ര എനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് അറിയാം. പക്ഷേ ഇത് മറക്കാനാവാത്ത ഒരനുഭവമായിരിക്കും എന്നെനിക്ക് ഉറപ്പാണ്”- റൊണാൾഡോ പറഞ്ഞു. സാന്റിയാഗോയിലെത്താൻ തങ്ങൾ ചെയ്യുന്ന എല്ലാ ത്യാഗങ്ങൾക്കും വിലയുണ്ടെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.