ഫ്രാൻസിസ് പാപ്പായുടെ നാല്പതാമത് അപ്പസ്തോലിക സന്ദർശനത്തോടനുബന്ധിച്ച് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുത്തത് പത്തു ലക്ഷം പേർ. കോംഗോയുടെ തലസ്ഥാന നഗരിയായ കിൻഷാസയിലായിരുന്നു ഫെബ്രുവരി ഒന്നാം തീയതി പാപ്പാ വിശുദ്ധ ബലിയർപ്പിച്ചത്.
വളരെ ദൂരെ നിന്നുപോലും യാത്ര ചെയ്ത് ആളുകൾ തലസ്ഥാന നഗരിയിലേക്ക് എത്തുകയായിരുന്നു. പ്രാദേശിക സമയം രാവിലെ 9.30 -ന് വിശുദ്ധ കുർബാന ആരംഭിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് ആളുകൾ വയലിൽ ഒത്തുകൂടി. ഫ്രാൻസിസ് മാർപാപ്പയുടെ വരവിനായി കാത്തിരിക്കുന്ന സമയം വിശ്വാസികൾ നൃത്തം ചെയ്യുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
വത്തിക്കാനിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കോംഗോയിൽ 105 ദശലക്ഷത്തിലധികം ജനസംഖ്യയുണ്ട്. ആകെ ജനസംഖ്യയുടെ പകുതിയോളം, ഏകദേശം 52 ദശലക്ഷത്തിലധികം കത്തോലിക്കർ ഇവിടെയുണ്ട്. കോംഗോയുടെ ഔദ്യോഗിക ഭാഷയായ ഫ്രഞ്ചിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ ചില ഭാഗങ്ങളിലും മധ്യ ആഫ്രിക്കയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾ സംസാരിക്കുന്ന പ്രാദേശികഭാഷയിലും പാപ്പായുടെ പ്രസംഗം പരിഭാഷപ്പെടുത്തി.