മിലിട്ടറി ജനറൽ ക്രിസ്തുവിന്റെ പുരോഹിതൻ ആയപ്പോൾ

മിലിട്ടറി ജനറൽ ആയിരുന്ന ഹെൻറി പൈലറ്റ് 61-ാം വയസിലാണ് പുരോഹിതനായി അഭിഷിക്തനായത്. ഒരു മുതിർന്ന മിലിട്ടറി ഉദ്യോഗസ്ഥൻ എന്ന നിലയിൽ, അദ്ദേഹത്തിന്റെ പ്രായവും വ്യക്തിത്വവും ശീലങ്ങളും ഒരു വൈദികനാകുന്നതിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നതായിരുന്നു. എന്നാൽ വൈദികനായതിനു ശേഷം കാർത്തൂസ്യൻ സന്യാസിമാരുടെയും യുവ സ്കൗട്ടുകളുടെയും ചാപ്ലിനായി അദ്ദേഹം മികച്ച രീതിയിൽ സേവനം ചെയ്‌തു.

1992-ൽ ബിഷപ്പ് ഡികൗട്രേയുടെ കൈവയ്പ്പു വഴിയാണ് ഹെൻറി പൈലറ്റ് ലിയോണിലെ രൂപതാ വൈദികനായി അഭിഷിക്തനായത്. 61-ാം വയസ്സിൽ പൗരോഹിത്യം സ്വീകരിച്ച ആദ്യത്തെ സൈനിക ജനറലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സൈനികനായുള്ള ജീവിതത്തെക്കുറിച്ച് യുവ സ്കൗട്ടുകൾക്ക് അധികമൊന്നും അറിയില്ലായിരുന്നു. കാരണം അദ്ദേഹം ആരോടും തന്റെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ചോ, നേട്ടങ്ങളെക്കുറിച്ചോ വാചാലനാകാറില്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മാന്യമായ ഹസ്തദാനവും ശരീരഭാഷയും തന്റെ മുൻതൊഴിലിന്റെ സൗന്ദര്യാത്മകത വിളിച്ചോതി. അദ്ദേഹം ഒരിക്കലും ഉയർന്ന ദൈവശാസ്ത്രപരമായ പ്രഭാഷണങ്ങളിൽ ഏർപ്പെട്ടിട്ടില്ല; അധികാര മനോഭാവത്തോടെ ആരോടും പെരുമാറിയിട്ടുമില്ല. തന്റെ മുന്നിൽ വരുന്ന എല്ലാവരെയും ക്ഷമാപൂർവ്വം കേൾക്കാനും ക്രിസ്തുവിനു വേണ്ടി ആത്മാക്കളെ നേടാനും അദ്ദേഹം എപ്പോഴും ഉത്സുകനായിരുന്നു. അതു മാത്രമല്ല, ഈ വൈദികന്റെ മുഖത്ത് വിരിയുന്ന ചിരി അനേകരെ ആകർഷിച്ചിരുന്നു.

ഫാ. പൈലറ്റിന് ചിരിക്കാൻ വളരെ ഇഷ്ടമായിരുന്നു; അദ്ദേഹം സംഗീതത്തെയും ഒരുപാട് സ്‌നേഹിച്ചിരുന്നു. പ്രായാധിക്യം അദ്ദേഹത്തിന്റെ കേൾവിശക്തി കവർന്നെടുക്കാൻ തുടങ്ങിയപ്പോഴും ഫാ. പൈലറ്റിന്റെ തുറന്ന ചിരിക്ക് അപ്പോഴും മാറ്റമുണ്ടായിരുന്നില്ല. വളരെ സന്തുഷ്ടനായ ഒരു മനുഷ്യനായിരുന്നു ഫാ. പൈലറ്റ്.
“സൈന്യത്തിൽ തന്റെ രാജ്യത്തെ സേവിച്ചതു പോലെ കർത്താവിനെ സേവിക്കുന്നതിൽ സന്തോഷമുണ്ട്” – ഫാ. പൈലറ്റ് പറഞ്ഞു.

ഫാ. പൈലറ്റിന്റെ ജീവിതത്തിന് രണ്ട് വിളികൾ ഉണ്ടായിരുന്നു. ഒന്ന് രാജ്യസേവനം, മറ്റൊന്ന് ദൈവരാജ്യ സേവനം. തന്റെ രണ്ട് ദൈവവിളികളെയും അദ്ദേഹം വിലമതിക്കുകയും സ്നേഹിക്കുകയും ചെയ്‌തു. ക്രിസ്തു തന്നെ ഭരമേല്പിച്ച ദൗത്യം വളരെ വിശ്വസ്തതയോടെ, മികച്ച രീതിയിലാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.