ദിവ്യകാരുണ്യ ഈശോ എന്റെ ഏകസുഹൃത്ത്

ഒക്ടോബർ ഒന്നാം തീയതി തിരുസഭ ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ആഘോഷിക്കുന്നു. ചെറുപുഷ്പത്തിന് ദിവ്യകാരുണ്യത്തോട് അതിശയകരമായ ഭക്തിയാണ് ഉണ്ടായിരുന്നത്. ഈ വിശുദ്ധ ദിനത്തിൽ വിശുദ്ധ കുർബാനയോട് ചെറുപുഷ്പത്തിനുണ്ടായിരുന്ന അത്യധികമായ സ്നേഹത്തിലേക്ക് നമുക്കൊന്നു കടന്നു ചെല്ലാം.

കൊച്ചുത്രേസ്യാ 1873 -ൽ ഫ്രാൻസിലെ അലെന്‍ കോണില്‍ ജനിച്ചു. ലൂയി മാര്‍ട്ടിനും സെലിയുമായിരുന്നു മാതാപിതാക്കൾ. ചെറുപുഷ്പത്തിൻ്റെ പതിനഞ്ചാം വയസ്സിൽ അവൾ ലിസ്യുവിലെ കർമ്മല മഠത്തിൽ ചേർന്നു. 1897 -ൽ ഇരുപത്തിനാലാമത്തെ വയസ്സിൽ ക്ഷയരോഗം ബാധിച്ച് മരിച്ചു. മരണശേഷം സ്വർഗ്ഗത്തിൽ നിന്ന് ദൈവാനുഗ്രഹങ്ങളുടെ റോസാപുഷ്പങ്ങൾ വിതറാൻ തുടങ്ങിയ അവളെ 1925 ൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. അസീസിയിലെ വിശുദ്ധ ഫ്രാൻസിസിനെപ്പോലെ ലോകത്ത് ഏറ്റവും അധികം ബഹുമാന്യയായ വിശുദ്ധരിൽ ഒരാളാണ് വി. കൊച്ചുത്രേസ്യാ. ഏഷ്യയിലെ ഏറ്റവും വലിയ അത്മായ സംഘടനയായ ചെറുപുഷ്പ മിഷലീഗ് അവളുടെ പ്രേക്ഷക തീഷ്ണതയിൽ അധിഷ്ഠിതമാണ്

വിശുദ്ധ കൊച്ചുത്രേസ്യയുടെ വിശുദ്ധിയുടെ രഹസ്യം ഈശോയോടുള്ള അവളുടെ സ്നേഹമായിരുന്നു. ചെറുപ്പം മുതലേ ഈശോ ദിവ്യകാരുണ്യത്തിൽ ആത്മാവോടും ശരീരത്തോടും കൂടി സന്നിഹിതനാണെന്ന് അവൾ വിശ്വസിച്ചിരുന്നു. ബോർഡിങ്ങ് സ്കൂളിൽ ആയിരുന്ന സമയത്തെക്കുറിച്ച് അവളുടെ ആത്മകഥയിൽ ഇപ്രകാരം കുറിക്കുന്നു. “ആരും ഇത് എന്നിൽ ശ്രദ്ധിക്കുമായിരുന്നില്ല. ഞാൻ ചാപ്പലിലെ ഗായകസംഘം നിന്നിരുന്ന സ്ഥലത്തേക്കു പോയി, പപ്പാ എന്നെ കൊണ്ടുവരാൻ വരുന്ന നിമിഷം വരെ വിശുദ്ധ കുർബാനയുടെ മുമ്പിൽ നിൽക്കുമായിരുന്നു. ഇതായിരുന്നു എന്റെ ഏക ആശ്വാസം. കാരണം ഈശോ എന്റെ ഏക സുഹൃത്തായിരുന്നല്ലോ! അവനോട് എങ്ങനെ സംസാരിക്കണമെന്ന് എനിക്കറിയാമായിരുന്നു; സൃഷ്ടികളുമായുള്ള എൻ്റെ സംഭാഷണങ്ങൾ, ഭക്തിയുള്ള സംഭാഷണങ്ങൾ പോലും എന്റെ ആത്മാവിനെ തളർത്തി. ദൈവത്തെക്കുറിച്ച് സംസാരിക്കുന്നതിനേക്കാൾ ദൈവത്തോട് സംസാരിക്കുന്നത് വിലപ്പെട്ടതാണെന്ന് എനിക്ക് തോന്നി.” തീർച്ചയായും പരിശുദ്ധ കുർബാനയുടെ സാന്നിധ്യത്തിൽ ചെറുപുഷ്പം വലിയ സമാധാനം കണ്ടെത്തി.

കൊച്ചുത്രേസ്യായുടെ ആദ്യകുർബാന സ്വീകരണത്തക്കുറിച്ച് അവൾ എഴുതുന്നു: “ഈ ദിവസത്തിന്റെ ഏറ്റവും ചെറിയ കാര്യങ്ങൾ പോലും ഓർക്കുമ്പോൾ എന്റെ ആത്മാവിൽ എന്തെല്ലാം അനിർവചനീയമായ ഓർമ്മകളാണ് അവശേഷിക്കുന്നത്! അത് ഒരു സ്നേഹ ചുംബനമായിരുന്നു, ഞാൻ എത്രമാത്രം സ്നേഹിക്കപ്പെട്ടുവെന്ന് എനിക്ക് തോന്നി. എന്റെ ഉള്ളിൽ ഞാൻ പറഞ്ഞു: ” ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ എന്നെന്നേക്കുമായി നിനക്കു സമർപ്പിക്കുന്നു.”

താൻ മഠത്തിൽ പ്രവേശിച്ച ദിവസത്തെക്കുറിച്ച് ഉണ്ണീശോയുടെ കൊച്ചുത്രേസ്യാ തന്റെ ആത്മകഥയിൽ ഇങ്ങനെ എഴുതി. “ഓ ഈശോയെ, ഈ ദിവസം, നീ എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി. ഇന്നു മുതൽ, വിശുദ്ധ കുർബാനയ്ക്കടുത്ത് എനിക്ക് നിശബ്ദയായി സ്വയം അർപ്പിക്കാൻ കഴിയും. സമാധാനത്തോടെ സ്വർഗ്ഗത്തിനായി കാത്തിരിക്കാൻ കഴിയും. സ്‌നേഹത്തിന്റെ ഈ ചൂളയിൽ ദൈവിക ആതിഥേയന്റെ കിരണങ്ങൾക്കായി എന്നെത്തന്നെ തുറന്നുവെച്ചുകൊണ്ട്, ഞാൻ ഉണർത്തപ്പെടും, ഒരു സെറാഫിനിപ്പോലെ, ഈശോയെ, ഞാൻ നിന്നെ സ്നേഹിക്കും.”

വിശുദ്ധ കുർബാനയിൽ ഈശോയോടുള്ള അവളുടെ സ്നേഹം അവളെ അനുനിമിഷം ജ്വലിപ്പിച്ചു. അവൾ ഇടയ്ക്കിടെ വിശുദ്ധ കുർബാന സ്വീകരിക്കാൻ ആഗ്രഹിച്ചു. “അവൻ സ്വർഗത്തിൽ നിന്ന് ഓരോ ദിവസവും ഇറങ്ങുന്നത് ഒരു സ്വർണ്ണ അരുളിക്കയിൽ തുടരാനല്ല, മറിച്ച് നമ്മുടെ ആത്മാവിൽ വസിക്കാനാണ്. ” എന്നു കൂടെക്കൂടെ അവൾ പറയുമായിരുന്നു. ചെറുപുഷ്പത്തിൻ്റെ കുമ്പസാരക്കാരൻ അനുവദിക്കുമ്പോഴെല്ലാം അവൾ വിശുദ്ധ കുർബാന സ്വീകരിക്കുക മാത്രമല്ല, പ്രായമായവരെ അങ്ങനെ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു.

വിശുദ്ധ കുർബാന കൂടെക്കൂടെ സ്വീകരിക്കാൻ 1905-ൽ വിശുദ്ധ പത്താം പീയൂസ് മാർപാപ്പ വിശ്വാസികളെ അനുവദിക്കുന്നതിന് മുമ്പ്, ഇടയ്ക്കിടെയുള്ള വിശുദ്ധ കുർബാനയുടെ പ്രാധാന്യം കൊച്ചുത്രേസ്യായ്ക്കു അറിയാമായിരുന്നു. അവളുടെ ബന്ധുവായ മേരി ഗ്വെറിൻ വിശുദ്ധ കുർബാന സ്വീകരിക്കാൻ മടിച്ചപ്പോൾ, ചെറുപുഷ്പം അവൾക്ക് എഴുതി, “ഓ, എന്റെ പ്രിയേ, നിനക്കു വേണ്ടി ഈശോ സക്രാരിയിലെ കൂടാരത്തിൽ ഉണ്ടെന്ന് ചിന്തിക്കുക, നിനക്കു വേണ്ടി മാത്രം. നിൻ്റെ ഹൃദയത്തിൽ പ്രവേശിക്കാനുള്ള ആഗ്രഹത്താൽ അവൻ ജ്വലിക്കുന്നു. അതിനാൽ പിശാചിനെ ശ്രദ്ധിക്കരുത്, ഈശോയെ പരിഹസിക്കരുത്. ഈശോയെ സമാധാനത്തോടെയും സ്നേഹത്തോടെയും സ്വീകരിക്കാൻ ഭയപ്പെടാതെ പോകൂ! അവനെ തീക്ഷ്ണമായി സ്നേഹിക്കുക; നിൻ്റെ ജീവിതത്തിലെ മനോഹരമായ വർഷങ്ങൾ ക്ഷണിക ഭയത്തിൽ കടന്നുപോകാതിരിക്കാൻ പ്രാർത്ഥിക്കുക. എൻ്റെ പ്രിയപ്പെട്ട സഹോദരി, ഇടയ്ക്കിടെ കുർബാന സ്വീകരിക്കുക. നിനക്കു സുഖം പ്രാപിക്കണമെങ്കിൽ അതാണ് ഒരേയൊരു പ്രതിവിധി.”

വിശുദ്ധ കുർബാനയുടെ പ്രദക്ഷിണങ്ങളിൽ പങ്കെടുക്കുന്നതിൽ വിശുദ്ധ ചെറുപുഷ്പം എപ്പോഴും സന്തോഷം കണ്ടെത്തി. അവൾ മറ്റൊരിക്കൽ ഇപ്രകാരം എഴുതി “എല്ലാത്തിനും ഉപരിയായി പരിശുദ്ധ കുർബാനയുടെ ബഹുമാനാർത്ഥം നടക്കുന്ന പ്രദക്ഷിണങ്ങൾ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ദൈവത്തിന്റെ പാദങ്ങൾക്ക് താഴെ പൂക്കൾ എറിയുന്നതിൽ എനിക്ക് എന്തൊരു സന്തോഷമായിരുന്നു. അവ നിലത്തു വീഴാൻ അനുവദിക്കുന്നതിന് മുമ്പ്, ഞാൻ അവയെ എനിക്ക് കഴിയുന്നത്ര ഉയരത്തിൽ ഞാൻ എറിയുമായിരുന്നു.”

വിശുദ്ധ കുർബാനയിൽ സത്യമായും സന്നിഹിതനായ രക്ഷകനായ ഈശോയെ സ്നേഹിക്കുന്ന ഒരു വിശുദ്ധയായി കൊച്ചുത്രേസ്യാ മാറി. അവളെ സംബന്ധിച്ചിടത്തോളം, ഈശോ അവളുടെ സ്നേഹമായിരുന്നു, കൂടാതെ കർത്താവായ ഈശോയെ വിശുദ്ധ കുർബാനയിൽ സ്വീകരിക്കുന്നതിലും അവനെ കുർബാനയിൽ നിരന്തരം ആരാധിക്കുന്നതിലും അവൾ സന്തോഷം കണ്ടെത്തി. വിശ്വാസം ഉപേക്ഷിച്ച ഒരു പുരോഹിതന്റെ മാനസാന്തരത്തിനായി കൊച്ചുത്രേസ്യാ തന്റെ അവസാന വിശുദ്ധ കുർബാന അർപ്പിച്ചു. അത്ഭുതമെന്നു പറയട്ടെ ആ കുറ്റവാളി പശ്ചാത്തപിക്കുകയും വിശ്വാസത്തിലേക്ക് മടങ്ങുകയും ചെയ്തു. ദിവ്യകാരുണ്യത്തിൽ ഈശോയെ സ്നേഹിക്കാനും, അനുദിനം വിശുദ്ധ കുർബാനയിലൂടെ അവനെ സ്വീകരിക്കാനും, തിരുവോസ്തിയിൽ അവനെ ഹൃദയം തുറന്നു ആരാധിക്കാനും ചെറുപുഷ്പത്തിൻ്റെ മാതൃക നമ്മെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യട്ടെ.

ഫാ. ജയ്സൺ കുന്നേൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.