
ക്രിസ്റ്റീന റോസെറ്റിയുടെ (1830—1894) ‘എ ബെറ്റർ റിസറക്ഷൻ’ (A Better Resurrection) എന്ന കവിത ആത്മീയശൂന്യതയിൽ നിന്ന് ക്രിസ്തുവിലൂടെയുള്ള നവീകരണത്തിലേക്കുള്ള തീർഥാടനമാണ്. മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഈ കൃതി ഒരു വിശ്വാസിയുടെ ആത്മീയപരിവർത്തനത്തെ മനോഹരമായി വരച്ചുകാട്ടുന്നു.
ആദ്യഭാഗം കവയിത്രിയുടെ ആത്മീയവരൾച്ചയെ വെളിപ്പെടുത്തുന്നു. തന്റെ ജീവിതം, കൊഴിയുന്ന ഇല പോലെയാണെന്നും കല്ല് പോലെയുള്ള ഹൃദയമാണ് തനിക്കുള്ളതെന്നുമുള്ള ബോധ്യം ഇവിടെ പ്രകടമാണ്. പ്രത്യാശ നഷ്ടപ്പെട്ട ഒരു മനസ്സിന്റെ വിലാപമായി ഇത് മാറുന്നു.
രണ്ടാം ഭാഗത്ത്, ഈ ശൂന്യതയെ ദൈവസമക്ഷം സമർപ്പിക്കുകയാണ്. വായുവിൽ പറക്കുന്ന ഉണങ്ങിയ ഇല പോലെയാണ് തന്റെ ജീവിതമെന്ന് കവയിത്രി സമ്മതിക്കുന്നു. എങ്കിലും ദൈവത്തിന്റെ സാമീപ്യത്തിലൂടെ വരാനിരിക്കുന്ന ഒരു ആത്മീയവസന്തം അവൾ സ്വപ്നം കാണുന്നു. അത് തന്നിൽ പുതിയ ജീവനുണർത്തുമെന്ന വിശ്വാസം അവളിൽ ദൃശ്യമാണ്.
മൂന്നാം ഭാഗത്താണ് കവിത അതിന്റെ ഉന്നതിയിലെത്തുന്നത്. ഇവിടെ വെറുമൊരു അപേക്ഷയല്ല, മറിച്ച് സ്വയം ഉരുകിത്തീരാനുള്ള ആഗ്രഹമാണ് പ്രകടമാകുന്നത്: “എന്റെ ജീവിതം ഉടഞ്ഞ ഒരു പാത്രമാണ്; ആശ്വാസത്തിന്റെ ഒരു തുള്ളി ജലം പോലും സൂക്ഷിക്കാൻ കഴിയാത്തവിധം തകർന്നത്. ഈ പാത്രത്തെ അവിടുത്തെ സ്നേഹാഗ്നിയിലിട്ട് ഉരുക്കിയെടുക്കുക. എന്റെ രാജാവായ അവിടുത്തേക്ക് ഉപയോഗിക്കാൻ പാകത്തിലുള്ള ഒരു രാജകീയ പാനപാത്രമായി ഇതിനെ വാർത്തെടുക്കുക. ഓ യേശുവേ, എന്നിൽ നിന്ന് പാനം ചെയ്താലും!”
കുശവന്റെ കരങ്ങളിലെ മണ്ണ്
വെറുമൊരു ഉടഞ്ഞ മൺപാത്രമായ മനുഷ്യാത്മാവ് ദൈവത്തിന്റെ കരങ്ങളിൽ എത്തപ്പെടുമ്പോള്‍ അത് അവിടുത്തേക്ക് പ്രിയപ്പെട്ടതായി മാറുന്നു. ബൈബിൾ ഈ സത്യത്തെ ഇങ്ങനെയാണ് സാക്ഷ്യപ്പെടുത്തുന്നത്: “കുശവന്‍ കളിമണ്ണ് കൊണ്ട് ഉണ്ടാക്കിക്കൊണ്ടിരുന്ന പാത്രം ചിലപ്പോള്‍ ശരിയാകാതെപോകും. അപ്പോള്‍ അവന്‍ അത് കൊണ്ട് വീണ്ടും തനിക്കിഷ്ടമുള്ള രൂപത്തില്‍ മെനയും” (ജെറ. 18:4). ഇതുതന്നെയാണ് നമ്മുടെ ജീവിതവും.
പരാജയങ്ങൾ ദൈവത്തിന് ഒരു തടസ്സമല്ല മറിച്ച്, പുതിയൊരു സൃഷ്ടിയായി നമ്മെ രൂപപ്പെടുത്താനുള്ള അവസരമാണ്. വി. അമ്മ ത്രേസ്യായുടെ വാക്കുകളും പ്രസക്തമാണ്: “നമ്മുടെ ഹൃദയം ഒരു സ്ഫടികമാളിക പോലെയാണ്. എന്നാൽ പാപവും അഹന്തയും അതിനെ പൊടി പിടിപ്പിക്കുന്നു. ദൈവത്തിന്റെ സ്നേഹമാകുന്ന അഗ്നിയിൽ ആ പൊടിപടലങ്ങൾ ഉരുകിപ്പോകുമ്പോൾ മാത്രമേ ആത്മാവ് ദൈവത്തിന്റെ തേജസ്സോടെ പ്രകാശിക്കൂ.”
ശിൽപിയുടെ സ്പർശനം
പ്രശസ്ത ശിൽപിയായിരുന്ന മൈക്കലാഞ്ചലോയുമായി ബന്ധപ്പെട്ടു പറയപ്പെടുന്ന ഒരു സംഭവമുണ്ട്. ഒരിക്കൽ തന്റെ നിർമ്മാണശാലയിലിരുന്ന ഒരു പരുക്കൻ കല്ലിനെ അദ്ദേഹം സസൂക്ഷ്മം നോക്കിനിന്നപ്പോള്‍ ആരോ ചോദിച്ചു: “എന്തിനാണ് ഈ കല്ലിനെ ഇങ്ങനെ നോക്കുന്നത്?” അദ്ദേഹം മറുപടി നൽകി: “ഈ കല്ലിനുള്ളിൽ ഒരു മാലാഖ തടവിലാക്കപ്പെട്ടിട്ടുണ്ട്. ഞാൻ ആ കല്ലിന്റെ ആവശ്യമില്ലാത്ത ഭാഗങ്ങൾ വെട്ടിമാറ്റി ആ മാലാഖയെ പുറത്തെടുക്കാൻ ശ്രമിക്കുകയാണ്.”
നമ്മുടെ ജീവിതത്തിലെ തകർച്ചകളും കുറവുകളും ആ ശിൽപിയുടെ മുൻപിലുള്ള പരുക്കൻ കല്ല് പോലെയാണ്. ദൈവം ആ കല്ലിലെ ആവശ്യമില്ലാത്ത ഭാഗങ്ങൾ മുറിച്ചുമാറ്റുമ്പോൾ വേദനയുണ്ടാകാം. എന്നാൽ, കവിതയിൽ റോസെറ്റി പറയുന്നതുപോലെ, അഗ്നിയിലൂടെ കടന്നുപോയാൽ മാത്രമേ ഉള്ളിലെ സ്വർണ്ണം പുറത്തുവരൂ. പഴയ രൂപം മാറുമ്പോൾ മാത്രമേ പുതിയൊരു രാജകീയ പാനപാത്രം ജനിക്കൂ.
ശൂന്യതയെ പ്രത്യാശ കൊണ്ട് നിറയ്ക്കുക
ആത്മീയമായ വരൾച്ച അനുഭവപ്പെടുമ്പോൾ റോസെറ്റിയുടെ വരികൾ നമുക്ക് കരുത്ത് നൽകുന്നു. സങ്കീർത്തകൻ പാടുന്നത്, “ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു” (സങ്കീ. 34:18) എന്നാണല്ലോ. ലൗകികമായ ആഗ്രഹങ്ങളിൽ നിന്ന് വിമുക്തമായി ദൈവഹിതത്തിന് കീഴടങ്ങുമ്പോഴാണ് യഥാർഥ ഉയിർപ്പ് സംഭവിക്കുന്നത്. അപരനെ സ്നേഹിക്കാനും സേവിക്കാനും കഴിയാത്തവിധം ഇടുങ്ങിയ നമ്മുടെ മനസ്സാകുന്ന പാത്രത്തെ ദൈവം വിശാലമാക്കട്ടെ.
പ്രായോഗികം
ഇന്ന് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പോരായ്മയെ അല്ലെങ്കിൽ തകർച്ചയെ ദൈവത്തിനു സമർപ്പിക്കാം. “കർത്താവേ, എന്നെ അവിടുത്തേക്ക് ഇഷ്ടമുള്ളതുപോലെ മാറ്റിപ്പണിയണമേ” എന്ന് പ്രാർഥിക്കാം. മറ്റുള്ളവരുടെ കുറ്റങ്ങൾ നോക്കുന്നതിനു പകരം, നമ്മുടെ ഉള്ളിലെ അഹന്തയെ ഉരുക്കിക്കളയാൻ ശ്രമിക്കാം. ഇന്ന് ഒരാളോടെങ്കിലും വിനയത്തോടെ സംസാരിച്ചുകൊണ്ട് ഈ മാറ്റത്തിന് തുടക്കം കുറിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS




