ലിസ്യൂവിലെ വിശുദ്ധ ദമ്പതികളുടെ തിരുശേഷിപ്പിനു മുൻപിൽ ഒരു വിവാഹനിശ്ചയം

ഫ്രാൻസിലെ ലിസ്യൂവിലുള്ള സെന്റ് തെരേസ് ബസിലിക്ക കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് അതീവ ഹൃദ്യമായ ഒരു നിമിഷത്തിനായിരുന്നു ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ വിശുദ്ധ ലൂയിസ് മാർട്ടിന്റെയും വിശുദ്ധ സെലി മാർട്ടിന്റെയും ശവകുടീരത്തിന് മുന്നിൽ വച്ച് എലിസബത്ത് റെയ്‌സും ജൂലിയൻ ബ്ലാങ്കോയും തങ്ങളുടെ വിവാഹനിശ്ചയം നടത്തി. കത്തോലിക്കാ സഭ വിശുദ്ധരായി പ്രഖ്യാപിച്ച ആദ്യത്തെ ദമ്പതികളുടെ തിരുശേഷിപ്പുകൾക്ക് മുന്നിൽ വച്ച് നടന്ന ഈ ചടങ്ങ് വിശ്വാസികൾക്കിടയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്.

എലിസബത്തും ജൂലിയനും തങ്ങളുടെ പ്രണയയാത്രയിലുടനീളം വിശുദ്ധ തെരേസയെ ഒരു സുഹൃത്തായും വഴികാട്ടിയായും കൂടെക്കൂട്ടിയിരുന്നു. തങ്ങളുടെ ജീവിതത്തിലെ വെല്ലുവിളികളെ മറികടക്കാനും സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനും വിശുദ്ധയുടെ മധ്യസ്ഥത സഹായിച്ചുവെന്ന് ഈ ദമ്പതികൾ വിശ്വസിക്കുന്നു. “ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ ഘട്ടം അവരെ ഏൽപ്പിക്കാൻ തെരേസയുടെ വീട്ടിലേക്ക് വരുന്നത് സ്വർഗം നൽകിയ ഒരു സമ്മാനമാണ്,” എന്നാണ് വിവാഹനിശ്ചയത്തിന് ശേഷം അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

സ്നേഹത്തിന്റെ ‘കൊച്ചു വഴികൾ’

യഥാർഥ സ്നേഹം എന്നത് അസാധാരണമായ പ്രവർത്തികളിലല്ല, മറിച്ച് ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യുന്നതിലാണെന്ന തെരേസയുടെ ‘ലിറ്റിൽ വേ’ തങ്ങളെ നയിച്ചുവെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. വിശുദ്ധ തെരേസയുടെ മാതാപിതാക്കൾ നൽകിയ മാതൃകാപരമായ കുടുംബജീവിതം തങ്ങളുടെ വരാനിരിക്കുന്ന ദാമ്പത്യത്തിനും കരുത്താകുമെന്ന് ഇവർ പ്രത്യാശിക്കുന്നു.

‘ലാ കൊസിന ക്യൂ സുവേന’ (La Cocina que Suena) എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇവർ പങ്കുവച്ച വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായും പ്രാർഥനകളുമായും രംഗത്തെത്തിയത്. സഭയ്ക്ക് വിശുദ്ധരായ മക്കളെ നൽകിയ പുണ്യദമ്പതികളുടെ സാന്നിധ്യത്തിൽ വിവാഹജീവിതത്തിലേക്ക് ചുവടുവെക്കുന്നത് ഏറ്റവും അനുഗ്രഹീതമായ തുടക്കമാണെന്ന് പലരും അഭിപ്രായപ്പെട്ടു.

തങ്ങൾക്കായി പ്രാർഥിക്കണമെന്ന എളിയ അഭ്യർഥനയോടെയാണ് എലിസബത്തും ജൂലിയനും തങ്ങളുടെ കുറിപ്പ് അവസാനിപ്പിച്ചത്. ലളിതമായ ആത്മാക്കളുടെ സ്വപ്നങ്ങളെ വിശുദ്ധ തെരേസ എങ്ങനെ ചേർത്തുപിടിക്കുന്നു എന്നതിന്റെ മനോഹരമായ ഉദാഹരണമായി ഈ വിവാഹനിശ്ചയം മാറിക്കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.