ലോക കുടുംബസമ്മേളനത്തിൽ ജീവിതസാക്ഷ്യം പങ്കുവയ്ക്കാനൊരുങ്ങി അമേരിക്കൻ ദമ്പതികൾ

2000-ൽ വിവാഹിതരായവരാണ് സോറൻ – എവർ ദമ്പതികൾ. ഇന്ന് ഈ ദമ്പതികൾ അനേകരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് മടക്കികൊണ്ടു വന്ന നവസുവിശേഷവൽക്കരണത്തിന്റെ ഉപകരണങ്ങളാണ്. വി. ജോൺ പോൾ രണ്ടാമൻ പാപ്പാ, നവസുവിശേഷവൽക്കരണത്തിൽ സാധാരണക്കാരുടെ പങ്കിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇവരുടെ പ്രചോദനം. അങ്ങനെ അവരും തങ്ങളുടെ ജീവിതം ദൈവരാജ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്തണമെന്നു തീരുമാനിച്ചു. ഈ മാസം റോമിൽ നടക്കുന്ന ലോക കുടുംബസമ്മേളനത്തിൽ തങ്ങളുടെ ജീവിതസാക്ഷ്യം പങ്കുവയ്ക്കുകയാണ് ഈ ദമ്പതികൾ.

“സുവിശേഷം പ്രചരിപ്പിക്കാനുള്ള തങ്ങളുടെ കടമ അത്മായവിശ്വാസികൾ ഗൗരവമായി എടുക്കുകയാണെങ്കിൽ, മൂന്നാം സഹസ്രാബ്ദത്തിൽ സഭയ്ക്ക് ഒരു പുതിയ വസന്തകാലം വരും” – ഇതായിരുന്നു സോറൻ – എവർ ദമ്പതികൾക്ക് പ്രചോദനമേകിയ വി. ജോൺ പോൾ രണ്ടാമന്റെ വാക്കുകൾ. ഈ വാക്കുകൾ പലയാവർത്തി എവർ തന്നോടു തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് വിർജീനിയയിലെ ലീസ്ബർഗിൽ ട്രിനിറ്റി ഹൗസ് കമ്മ്യൂണിറ്റിയുടെയും ട്രിനിറ്റി ഹൗസ് കഫേ + മാർക്കറ്റിന്റെയും ഉത്ഭവം.

“വിശ്വാസ നവീകരണത്തിനായി കുടുംബങ്ങളെ പ്രചോദിപ്പിക്കുക എന്നതാണ് ഇതിലൂടെ ഞങ്ങൾ ആഗ്രഹിക്കുന്നത്” – ദമ്പതികൾ പറയുന്നു. ഇവിടെ അവർ കത്തോലിക്കർക്കും അകത്തോലിക്കർക്കും ഒരുമിച്ച് ഇടപഴകാൻ അവസരവും സ്ഥലവുമൊരുക്കുന്നു. മാത്രമല്ല, ഈ സ്ഥലങ്ങൾ പൂർണ്ണമായും ക്രിസ്ത്യൻ അന്തരീക്ഷത്തിലാണ് സജ്ജമാക്കപ്പെട്ടിരിക്കുന്നത്. ഇവിടെ മതഭേദ്യമെന്യേ സ്വർഗത്തെ രുചിച്ചറിയാൻ ഈ ദമ്പതികൾ അവസരമൊരുക്കുകയാണ്. ഇവിടേക്ക് കടന്നുവരുന്നവരെ കേൾക്കാനും അവരെ സ്വീകരിക്കാനും അവർക്ക് ഭക്ഷണം വിളമ്പാനും ഈ ദമ്പതികൾ തയ്യാറാണ്. അങ്ങനെ അനേകരെ അവർ കത്തോലിക്കാ വിശ്വാസത്തിലേക്ക് ആകർഷിക്കുന്നുണ്ട്. ആതിഥ്യമര്യാദയും സേവനങ്ങളും കുടുംബജീവിതത്തിന്റെ പ്രധാന വശങ്ങളായാണ് ഈ ദമ്പതികൾ കാണുന്നത്. ദൈവസ്നേഹവും പരസ്പരസ്നേഹവും കുടുംബങ്ങളിൽ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദമ്പതികളുടെ ലക്ഷ്യം.

സോറനും എവറും ആദ്യമായി കാണുന്നത് പോളണ്ടിലെ ക്രാക്കോവിൽ വച്ചാണ്. അന്ന് എവർ, ജോർജ് വീഗൽ എന്ന ഒരു എഴുത്തുകാരനൊപ്പം പ്രവർത്തിക്കുകയായിരുന്നു. അദ്ദേഹമാണ് വി. ജോൺ പോൾ രണ്ടാമൻ പാപ്പായുടെ ജീവചരിത്രം എഴുതിയത്. ഓരോ കുടുംബത്തിനും ഒരു വിളിയുണ്ട്. കുടുംബജീവിതത്തിന്റെ പ്രശ്നങ്ങൾക്കും സന്തോഷങ്ങൾക്കുമിടയിൽ ദൈവസ്വരം തിരിച്ചറിയാനും ദൈവഹിതം നിറവേറ്റാനും ദമ്പതികൾക്കു സാധിക്കണം. ഇന്ന് സോറൻ – എവർ ദമ്പതികൾ അഞ്ച് കുട്ടികളുടെ മാതാപിതാക്കളാണ്. അതോടൊപ്പം അവർ തങ്ങളുടെ ദൈവവിളിയും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.