വരയലും പോറലും ഏൽക്കേണ്ടി വരുന്ന പുരോഹിതൻ

ഫാ. ഫിലിപ്പ് നടുത്തോട്ടത്തില്‍

‘വരയൻ’ എന്ന സിനിമ നിറഞ്ഞ കയ്യടിയോടെ മലയാളികൾ സ്വീകരിക്കുമ്പോൾ നാം ഓർക്കണം, ക്രിസ്തുവിനെയും ക്രിസ്തുവിന്റെ പ്രതിപുരുഷരേയും ഏതു വിധേനയും താറടിച്ചു കാണിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ, ഒരു കത്തോലിക്കാ പുരോഹിതന്റെ ജീവിതം മുഖ്യകഥാപാത്രമായി അവതരിപ്പിച്ചുകൊണ്ട് കാലികപ്രസക്തമായ, നന്മയുള്ള ഒരു സന്ദേശം വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് നിസാരമായ ഒരു കാര്യമല്ല.

പൗരോഹിത്യത്തിന്റെ മേന്മയറിയാതെ പുരോഹിതരെ അവഹേളിക്കുന്നവർക്ക് ഒരു ശക്തമായ താക്കീതും അവരുടെ മനോഭാവങ്ങളിലും നിലപാടുകളിലും മാറ്റം അനിവാര്യമാണെന്നും ചിന്തിപ്പിക്കുന്ന സന്ദേശവും ഈ സിനിമ നമുക്ക് നൽകുന്നു. സിജു വിൽസൺ അവതരിപ്പിച്ച നായക കഥാപാത്രം, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഒരു കഥാപാത്രം തന്നെയായി മാറുമെന്നതിൽ സംശയമില്ല. ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും, പ്രത്യേകിച്ച് കഥയെഴുതിയ ഫാ. ഡാനി കപ്പൂച്ചിൻ, ഡയറക്ട് ചെയ്ത ജിജോ ജോസഫ് എന്നിവർക്കും എല്ലാവിധ ആശംസകളും പ്രാർത്ഥനയും നേരുന്നു.

ആരാണ് ഒരു പുരോഹിതൻ, ഒരു പുരോഹിതൻ എപ്രകാരമായിരിക്കണം  എന്നതിന്റെ ചില നേർക്കാഴ്ചകൾ ‘വരയൻ’ എന്ന സിനിമ നമ്മുടെ മുൻപിൽ തുറന്നുകാണിക്കുന്നു. സത്യത്തിൽ, ഒരു പുരോഹിതനെയും, അവന്റെ ദൈവവിളിയുടെ മഹത്വത്തെയും ആരാണ് ശരിക്കും മനസ്സിലാക്കിയിട്ടുള്ളത്? നമുക്കറിയാം, ദൈവം ഒരു വ്യക്തിയെ തന്റെ പുരോഹിതനായി, അഭിഷിക്തനായി തെരഞ്ഞെടുക്കുമ്പോൾ പലപ്പോഴും മനുഷ്യദൃഷ്ടിയിൽ മേന്മയായിട്ട് ആ മനുഷ്യനിൽ ഒന്നും കാണാൻ സാധിക്കണമെന്നില്ല. പലരും ചോദിക്കാറില്ലേ, ശരിക്കും ഇവൻ എങ്ങനെ ഒരു അച്ചനായി?

ശരിയാണ്. പലപ്പോഴും അയാൾ ഒരു ചൂടനാണ്, വാശിക്കാരനാണ്, ദുഷ്ടനാണ്, കലഹപ്രിയനാണ്, പ്രാർത്ഥിക്കാത്തവനാണ്, സ്നേഹമില്ലാത്തവനാണ്, വിശുദ്ധിയില്ലാത്തവനാണ്, കൃപായില്ലാത്തവനാണ് തുടങ്ങി കുറവുകളും, പോരായ്മകളും ബലഹീനതകളും മാത്രമേ ഉള്ളൂ എന്ന് എല്ലാവരും വിധിക്കും. പക്ഷേ, അപ്പോഴും ‘ദൈവം’ ആ മനുഷ്യനിൽ എന്തോ നന്മ കാണുന്നു.

നീണ്ട വർഷങ്ങളുടെ പഠനത്തിനും ത്യാഗം നിറഞ്ഞ രൂപീകരണ കാലഘട്ടത്തിനും ശേഷം ഒരുവൻ പുരോഹിതനാകാൻ തയ്യാറാകുമ്പോൾ, അയാളിൽ ദൈവം കണ്ട നന്മകൾ ആർക്കു മനസ്സിലാക്കാൻ പറ്റും. എന്തോ, ക്രിസ്തു തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിക്കുന്നു. ഒരു ദൈവം ഇഷ്ടപ്പെടാൻ മാത്രം നന്മയുണ്ടായിട്ടും എന്തേ ബാക്കിയുള്ളവർക്ക് ആ നന്മ ഒരു പുരോഹിതനിൽ കാണാൻ പറ്റുന്നില്ല.

ഇന്നലെ വരെ ആ അച്ചൻ നല്ലവൻ എന്ന് പറഞ്ഞുനടന്ന പലരും, അവരോട് അച്ചൻ ദേഷ്യത്തോടെ ഒന്നു സംസാരിച്ചാൽ, അവരുടെ തെറ്റ് ചൂണ്ടിക്കാണിച്ചാൽ ആ പുരോഹിതൻ പിന്നെ ശത്രുവായി, കൊള്ളാത്തവനായി, മാന്യത ഇല്ലാത്തവനായി, കള്ളക്കത്തനാരായി, ഒരു സീറോ ഒക്കെയായി അവർക്കു തോന്നും. പിന്നെ എല്ലാ പുരോഹിതരും കണക്കാണ് എന്ന മുദ്ര കുത്തൽ. അതിന്റെ ദേഷ്യവും വെറുപ്പും അവർ തീർക്കുന്നത് പള്ളിയും പ്രാർത്ഥനയും ഉപേക്ഷിച്ചുകൊണ്ട്. ശരിയല്ലേ?

സത്യത്തിൽ എത്ര അച്ചന്മാരോടാണ് പലർക്കും തീരാത്ത പക. നാളുകളായി മിണ്ടാൻ പോലും ഇഷ്ടമില്ലാതെ എത്ര വൈദികരെ പലരും പടിയടച്ചു പുറത്താക്കിയിട്ടുണ്ട്. സോഷ്യൽ മാധ്യമങ്ങളിൽ അഭിഷിക്തരെ എത്രയോ മോശമായിട്ടാണ് പലപ്പോഴും ചിത്രികരിക്കുന്നത്. എത്രയോ സിനിമകളിൽ പുരോഹിതരെ മോശം കഥാപാത്രമായി ചിത്രീകരിച്ചിരിക്കുന്നു.

ഒരുവന്റെ ജനനം മുതൽ മരണം വരെ, പുരോഹിതൻ എത്ര ആവശ്യമാണെന്ന് പലരും ഓർത്തിരുന്നെങ്കിൽ. നീ പോലും അറിയാതെ നിനക്കു വേണ്ടി ആത്മാർഥമായി പ്രാർത്ഥിച്ച അഭിഷിക്തർ കണ്ണീർ പൊഴിക്കാൻ നീ ഇടയാക്കരുത്. പലപ്പോഴും കുടുംബക്കാർ തന്നെ പുരോഹിതനെ ഓർക്കുന്നത്, അവർക്ക് പ്രാർത്ഥനാ ആവശ്യങ്ങൾ വരുമ്പോൾ മാത്രം. ഒരു ബലിയർപ്പിക്കാൻ, ഒന്നു കുമ്പസാരിക്കാൻ, അന്ത്യകൂദാശ നൽകാൻ ഒക്കെ ഇടവകകളിൽ പുരോഹിതനില്ലാത്ത നാടുകളിലെ ആ ജനത്തിനറിയാം പുരോഹിതന്റെ വില.

മിക്കപ്പോഴും ഒരു പുരോഹിതൻ കടന്നുപോകുന്ന മാനസികസംഘർഷങ്ങൾ ആരും മനസിലാക്കാറില്ല. തന്റെ പ്രിയപ്പെട്ടവരുടെ ആവശ്യങ്ങൾക്കു വേണ്ടി ഒത്തിരി പ്രാർത്ഥിച്ചിട്ടും ദൈവം ഉത്തരം നൽകാത്തതിന്റെ ആത്മസംഘർഷവും പേറി പിന്നെയും വിശ്വാസത്തിൽ തളരാതെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന അവന്റെ ബലിയർപ്പണങ്ങളിൽ, ആ ചങ്ക് പൊടിയുന്നത് ആരും കാണുന്നില്ല. ഒരു വേള ശുദ്ധീകരണസ്ഥലത്ത് വേദനയനുഭവിക്കുന്ന തന്റെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ആത്മാക്കൾക്ക് തന്റെ ഈ ബലിയർപ്പണം ഒരു ആശ്വാസമാകുമെന്ന, മോക്ഷം നൽകുമെന്ന വിശ്വാസത്തിൽ മരിച്ചുപോയ പ്രിയപ്പെട്ടവരെ വിശ്വാസത്തിന്റെ കണ്ണിൽ അൾത്താരയ്ക്കു മുൻപിൽ ദർശിച്ചുകൊണ്ട് ബലിയർപ്പിക്കുമ്പോൾ നൊമ്പരത്തോടെ അവന്റെ ശബ്ദമിടറുന്നത്, കണ്ണ് നിറയുന്നത് ആരുമറിയുന്നില്ല.

വീടും കുടുംബവും ഉപേക്ഷിച്ച്, ദൈവത്തിനായി ഇറങ്ങിത്തിരിച്ചവൻ പലപ്പോഴും തന്റെ പ്രിയപ്പെട്ട വീട്ടുകാരോടൊപ്പം സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത് സ്വപ്നം കണ്ടുകൊണ്ട് വിദൂരനാടുകളിൽ കഴിയുമ്പോൾ അവൻ അനുഭവിക്കുന്ന നൊമ്പരം ആർക്കും മനസിലാകില്ല. പലവിധ രോഗങ്ങൾ അലട്ടുമ്പോഴും പരാതികളില്ലാതെ, ഏല്പിക്കപ്പെട്ട ഉത്തരവാദിത്വം നിർവ്വഹിക്കാൻ വേണ്ടി രാപ്പകൽ കഷ്ടപ്പെടുന്ന പുരോഹിതന്റെ സഹനങ്ങൾ അറിയാൻ ആർക്കു സമയം. പുരോഹിതാ, സാരമില്ല. ആരും നിന്നെ മനസിലാക്കിയില്ലെങ്കിലും നീ തളരരുത്. നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണ്. ഒരിക്കലും നിന്നെ കൈവിടില്ല. അതെ, എത്ര സമുന്നതം പുരോഹിതാ, നീ ഭരമേറ്റ വിശിഷ്ടസ്ഥാനം.

‘വരയൻ’ സിനിമ പോലെ, പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത മനസിലാക്കിത്തരുന്ന സിനിമകൾ കാണാനുള്ള ഭാഗ്യം വരും തലമുറകൾക്ക് ഉണ്ടാകട്ടെ. അങ്ങനെ പൗരോഹിത്യത്തെയും പുരോഹിതരെയും ബഹുമാനിക്കാനും സ്നേഹിക്കാനും എല്ലാവർക്കും സാധിക്കട്ടെ. മകനേ, മകളെ, നിന്റെ ജീവിതത്തിൽ കണ്ടുമുട്ടിയിട്ടുള്ള എല്ലാ പുരോഹിതരെയും ഓർത്തു പ്രാർത്ഥിക്കാം. പ്രത്യേകിച്ച്, കുറവുകളുണ്ട് എന്ന് നീ ചിന്തിക്കുന്ന പുരോഹിതർക്കു വേണ്ടി കൂടുതൽ തീഷ്ണതയോടെ പ്രാർത്ഥിക്കാം. നീ മൂലം ഒരു പുരോഹിതന്റെയും കണ്ണ് നിറയാൻ ഇടയാവാതിരിക്കട്ടെ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

ഫാ. ഫിലിപ്പ് നടുത്തോട്ടത്തിൽ OCD 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.