അൽഫോൻസാമ്മയോടൊപ്പം ഒരു പുണ്യയാത്ര: ജൂലൈ 30 – അൽഫോൻസ: ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ സന്യാസിനി

സി. റെറ്റി എഫ്. സി. സി.

“കർത്താവേ, അങ്ങേയ്ക്ക് ഇഷ്ടമുള്ളതെന്തും എന്നോട് ചെയ്തുകൊള്ളുക. ഞാൻ നിന്റേതു മാത്രമാണ്” – വി. അൽഫോൻസ.

നമ്മോടുകൂടെ ആയിരിക്കാൻവേണ്ടിയാണ് ദൈവം മനുഷ്യനായി അവതരിച്ചത്. “ദൈവം നമ്മോടുകൂടെ,എന്നർഥമുള്ള ഇമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും” (മത്തായി 1:23). “ഇമ്മാനുവേലായ ദൈവം യുഗാന്ത്യംവരെ നമ്മോടുകൂടെ ഉണ്ടായിരിക്കും” (മത്തായി 28:20). എന്നാൽ, ദൈവത്തിന്റെ പദ്ധതി നമ്മിൽ സാക്ഷാത്കരിക്കപ്പെടണമെങ്കിൽ നാം ഓരോരുത്തരും ദൈവത്തോടുകൂടെ ആയിരിക്കണം. എങ്ങനെയാണ് നമുക്ക് ദൈവത്തോടുകൂടെ ആയിരിക്കാൻ കഴിയുക? ദൈവം പറഞ്ഞു: “നിങ്ങൾ എന്റെ വാക്കുകൾ കേൾക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്താൽ നിങ്ങൾ എല്ലാ ജനതകളിലുംവച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ സ്വന്തം ജനതയായിരിക്കും” (പുറ. 19:5).

പ്രഭാഷകൻ പറയുന്നു: “വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക. ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത വെടിയരുത്” (2:4). രോഗവിമുക്തയായിരുന്ന അവസരത്തിൽ അൽഫോൻസാമ്മ കണക്കെഴുത്തും അടുക്കളപ്പണിയുടെ മേൽനോട്ടവും നിർവഹിച്ചു. അധികാരികളല്ല, ദിവ്യനാഥനാണ് ആ ജോലി തന്നെ ഏല്പിച്ചതെന്ന വിചാരത്തോടെയാണ് അവൾ തന്റെ കടമകൾ നിറവേറ്റിയത്. വേദനകൾക്കിടയിലും സദാ പ്രസന്നവദനയായിരുന്ന അൽഫോൻസാമ്മ പിതാവിന്റെ ഇഷ്ടത്തിനു വിധേയയായി.

“യേശു പ്രാർഥിച്ചു, ഈ മണിക്കൂറിൽനിന്ന് എന്നെ രക്ഷിക്കണമേ. അല്ല, ഇതിനുവേണ്ടിയാണല്ലോ ഈ മണിക്കൂറിലേക്കു ഞാൻ വന്നത്” (യോഹ. 12:27). അൽഫോൻസാമ്മ പറയുന്നു: “എനിക്കിപ്പോൾ ഭക്ഷണം കഴിക്കാൻപോലും തോന്നുന്നില്ല. ശരീരത്തിന് അശേഷം സുഖമില്ല. എന്റെ കർത്താവിനെ തേടി ഞാൻ എല്ലാം ഉപേക്ഷിച്ച് മഠത്തിൽ വന്നു. നേരത്തെതന്നെ ഉറക്കമില്ല; ആ കൂട്ടത്തിൽ ചിന്തയും കൂടിയായപ്പോൾ പറയാനുമില്ല. ആത്മീയസമാധാനം ഉണ്ടായിട്ട് മരിച്ചാൽമതിയായിരുന്നു. ഈ വിഷമം തുടങ്ങിയതിൽപ്പിന്നെ എന്റെ ഇഷ്ടമനുസരിച്ച് ഞാൻ ഒന്നും പ്രവർത്തിച്ചിട്ടില്ല.”

പിതാവിന്റെ ഇഷ്ടത്തിനു വിട്ടുകൊടുത്ത അൽഫോൻസാമ്മ, വി. പൗലോസ് പറയുന്നതുപോലെ “കർത്താവിന്റെ നാമത്തിൽ ബന്ധനം മാത്രമല്ല മരണംപോലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്” (അപ്പ. പ്രവ. 21:13) എന്നു പറയുമായിരുന്നു. ദൈവത്തിന് ഇഷ്ടമെങ്കിൽ ഞാൻ മരിച്ചുകൊള്ളട്ടെ എന്ന് അധികാരികളുടെ അനുവാദത്തോടെ അവൾ ദൈവത്തോടു പ്രാർഥിച്ചു.

“എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്” എന്ന് ശ്ലീഹാ (ഫിലി. 1″21) പറയുന്നു. അൽഫോൻസാമ്മയ്ക്കും ജീവിതം ക്രിസ്തുവും മരണം നേട്ടവുമായിരുന്നു.മരണത്തോടെ അവൾ സ്വർഗത്തിലും ഭൂമിയിലും നേട്ടങ്ങൾ കൊയ്തു. “ദൈവഹിതം നിറവേറ്റാൻ ഇതാ ഞാൻ വരുന്നു. അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട്. അങ്ങയുടെ ഹൃദയം നിറവേറ്റുകയാണ് എന്റെ സന്തോഷം” (സങ്കീ. 40: 7-9).

പരിപൂർണ്ണതയ്ക്കായി പരിശ്രമിക്കുന്നവർക്കെല്ലാം മാതൃകയാണ് അൽഫോൻസാമ്മ. വലിയ കാര്യങ്ങളൊന്നും അവൾ നിർവഹിച്ചില്ല. ദൈവത്തിന്റെ തിരുഹിതത്തിനു സമ്പൂർണ്ണമായി സമർപ്പിക്കപ്പെട്ടതായിരുന്നു അവളുടെ ജീവിതം. തൊട്ടിൽമുതൽ കബറിടംവരെ മാനസികവും ശാരീരികവും സാമൂഹികവുമായ വേദനകളും പീഡകളുംകൊണ്ട് കർത്താവ് അവളെ പരീക്ഷിച്ചു. സ്വന്തം വേദനകളിലൂടെ ഈശോയുടെ സഹനത്തിൽ പങ്കുചേർന്നു. “സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും” (മത്തായി 12:50). പരിശുദ്ധ കന്യകാമറിയത്തെപ്പോലെ കർത്താവിന്റെ ദാസിയായി സ്വയം സമർപ്പിച്ചവളാണ് അൽഫോൻസാമ്മ. പിതാവിന്റെ ഇഷ്ടം നിറവേറ്റിയ അൽഫോൻസാമ്മയെ കർത്താവ് തന്റെ മണവാട്ടിയാക്കി മഹത്വപ്പെടുത്തി.

“ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവർത്തിക്കാനല്ല. എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കാനാണ്” (യോഹ. 6:38). അധികാരികളിൽ ദൈവഹിതം ദർശിച്ചിരുന്ന അൽഫോൻസാമ്മ അധികാരികളെ അനുസരിക്കാൻ തന്റെ ഗുരുനാഥയോടുള്ള സ്നേഹംപോലും നിയന്ത്രിച്ചു. “ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ” (ലൂക്ക 2: 42-49). ദൈവത്തോടുള്ള തന്റെ പ്രതിബദ്ധതയുടെ കാര്യത്തിൽ മാതാപിതാക്കൾക്കു വേണ്ടിപോലും വീഴ്ചവരുത്താൻ യേശു തയ്യാറായില്ല. രോഗാവസ്ഥയിലായിരുന്നപ്പോൾ കുർബാന കാണാനുള്ള തീക്ഷ്ണമായ ആഗ്രഹം അധികാരികളോടുള്ള അനുസരണയുടെപേരിൽ അൽഫോൻസാമ്മ നിയന്ത്രിക്കുകയുണ്ടായി. പരിശുദ്ധ കുർബാനയ്ക്കുവേണ്ടിപ്പോലും ദൈവഹിതത്തോടുള്ള വിധേയത്വത്തിൽ വീഴ്ചവരുത്താൻ അവൾ തയ്യാറായില്ല. ദൈവഹിതത്തോടുള്ള നമ്മുടെ വിധേയത്വത്തിന് അനുഗുണമായാണ് നമ്മുടെ വിശുദ്ധി നിലകൊള്ളുന്നതെന്ന് വി. അൽഫോൻസാമ്മ നമ്മെ പഠിപ്പിക്കുന്നു.

ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ സന്യാസിനി ആയിരുന്നു അൽഫോൻസ. സഹനത്താൽ ആ ജീവിതം കുരിശിൻചുവട്ടിൽ മുദ്രിതമായി. അനേകർക്കു സൗഖ്യം നൽകുന്ന സൗരഭ്യമായി ഇന്നും ആ സഹനപുഷ്പം വിരിഞ്ഞുനിൽക്കുന്നു.

സി. റെറ്റി FCC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.