‘ഞങ്ങൾ ദുർബലരും ഭീതിതരുമാണ്; ദൈവം ഞങ്ങൾക്കായി പോരാടും’ – നൈജീരിയയിൽ നിന്നും പ്രതീക്ഷയോടെ ഒരു വിശ്വാസി

“സത്യം പറഞ്ഞാൽ എനിക്ക് പേടിയാണ്. എങ്കിലും സുവിശേഷം പങ്കുവയ്ക്കുന്നത് ഞാൻ നിർത്തുകയില്ല. ക്രിസ്തുവിനു വേണ്ടി ആത്മാക്കളെ നേടുന്നത് ഒരിക്കലും നിർത്തുകയുമില്ല. കാരണം അതാണ് എന്റെ വിളി” – വേദനകളുടെയും അതിക്രമങ്ങളുടെയും നടുവിൽ നിന്നും തന്റെ ആഴമായ വിശ്വാസം വെളിപ്പെടുത്തുകയാണ് നൈജീരിയയിലെ മതാധ്യാപകനായ ഇമ്മാനുവൽ ജോസഫ്. കഴിഞ്ഞ ജൂൺ 19-ന് അദ്ദേഹത്തിന്റെ ഇടവകയായ സെന്റ് മോസസ് കത്തോലിക്ക ദൈവാലയത്തിൽ ഫുലാനി ഇടയന്മാർ ആക്രമണം നടത്തുകയും മൂന്നു പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിൽ 36 പേരെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്.

ജൂൺ 19-ന് ആക്രമണം നടത്തിയത് ഫുലാനി തീവ്രവാദികൾ ആയിരുന്നു. അവർ വിശുദ്ധ കുർബാന ആരംഭിച്ചപ്പോൾ ദൈവാലയത്തിനു നേരെ വെടിവച്ചു കൊണ്ട് എത്തി. എല്ലാവരും ഓടി എങ്കിലും മൂന്നു പേർ കൊല്ലപ്പെട്ടു; മറ്റുള്ളവരെ ബന്ദികളാക്കി. ഫുലാനി തീവ്രവാദികൾ കാരണം ഞങ്ങൾക്ക് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഇമ്മാനുവൽ ജോസഫ് വെളിപ്പെടുത്തുന്നു.

റൂബു സമൂഹത്തിലെ ക്രിസ്ത്യൻ വിശ്വാസികൾക്കു നേരെയുള്ള നിരന്തരമായ ആക്രമണങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും ഞങ്ങൾ ദുർബലരും ക്ഷീണിതരുമാണ്, ഞങ്ങളും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. ദൈവം നമുക്കു വേണ്ടി പോരാടുമെന്ന വിശ്വാസത്തിൽ സുരക്ഷിതത്വത്തിനായി ദൈവത്തെ നോക്കിക്കൊണ്ട് എങ്ങനെ ജീവനോടെ നിലനിൽക്കാം എന്നതിൽ മാത്രമാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പലപ്പോഴും തളരുമ്പോൾ ദൈവത്തിൽ ആശ്രയം വയ്ക്കുന്നു. ഞങ്ങളുടെ നഗരത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ഒരുപാട് കുട്ടികളുണ്ട്. തളർന്നു പോകാതിരിക്കാൻ അവരെയും ഒപ്പം കൂട്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആശ്വാസം പകരുന്നു. മരിച്ചുപോയവർക്കും തട്ടിക്കൊണ്ടു പോകപ്പെട്ടവരുടെ മോചനത്തിനായും വിശുദ്ധ കുർബാനയർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു. നമ്മുടെ സമൂഹത്തിന് പുറത്തു നിന്നുള്ള ഒരു സഹായവും ലഭിച്ചിട്ടില്ല. ഞങ്ങൾ സ്വയം കൈകാര്യം ചെയ്യുകയും അതിജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ചില കടകൾ കൊള്ളയടിച്ചതിനാൽ ഫുലാനി ആക്രമണകാരികൾ ഇടവകക്കാരിൽ ചിലരെ തൊഴിൽരഹിതരാക്കി. ഇത് പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നു – ഇമ്മാനുവൽ ജോസഫ് ചൂണ്ടിക്കാട്ടി.

“അടുത്തടുത്തുള്ള ആക്രമണം ദൈവത്തിലുള്ള അവരുടെ വിശ്വാസത്തെ ശരിക്കും ദുർബലപ്പെടുത്തി. അവർക്ക് പള്ളിയിൽ വരാൻ പേടിയാണ്. ഞാൻ അവരെ സന്ദർശിച്ച് അവരെ വരാൻ പ്രോത്സാഹിപ്പിക്കുമ്പോൾ, അവരിൽ ഭൂരിഭാഗവും എന്നോട് പറയുന്നു: ‘എനിക്ക് മരിക്കാൻ ആഗ്രഹമില്ല. അല്ലെങ്കിൽ ഞാൻ പള്ളിയിൽ മടങ്ങിവരും, എന്നാൽ ഉടൻ വരില്ല.’ എങ്കിലും എന്റെ ഇടവകക്കാരെ അവരുടെ വിശ്വാസം നിലനിർത്താനും അവരുടെ വീടുകളിൽ അവരെ സന്ദർശിക്കാനും ദൈവവചനം പങ്കുവയ്ക്കാനും അവരുമായി പ്രാർത്ഥിക്കാനും ഞാൻ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ, അവർ പ്രോത്സാഹിപ്പിക്കപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു” – മതാധ്യാപകൻ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.