സുവിശേഷവത്കരണത്തിന്റെ നൂറ്റിയമ്പതാം വാര്‍ഷികം ആഘോഷിച്ച് ടാന്‍സാനിയ 

ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ സുവിശേഷവത്കരണത്തിന്റെ നൂറ്റിയമ്പതാം വാര്‍ഷികം ആഘോഷിച്ചു. കഴിഞ്ഞ ഞായറാഴ്ച ബാഗമോയോയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ പ്രസിഡന്റ് ജോണ്‍ മാഗുഫുലിയും  എത്തിയിരുന്നു.

മാര്‍പാപ്പയുടെ ഔദ്യോഗിക പ്രതിനിധിയും നെയ്‌റോബി ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ജോണ്‍ നജുവേ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി. ക്രൈസ്തവരെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്വങ്ങളും കര്‍ത്തവ്യങ്ങളും പാലിക്കണമെന്നും രാജ്യത്ത് സമാധാനം പുലര്‍ത്തുവാന്‍ മുന്‍കൈ എടുക്കണം എന്നും അദ്ദേഹം ടാന്‍സാനിയന്‍ സമൂഹത്തോട് ആവശ്യപ്പെട്ടു. സമാധാനത്തിന്റെ വിത്തുകള്‍ പാകിയ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിക്കുകയാണ് ഇന്നത്തെ സമൂഹത്തിന്റെ ലക്ഷ്യം. ക്രൈസ്തവ വിശ്വാസം ആഴപ്പെടാനാവശ്യമായ വൈദികരുടെ പ്രവര്‍ത്തനങ്ങളാണ് ടാന്‍സാനിയന്‍ സഭയില്‍ ഇനി ആവശ്യം എന്ന് അരുഷയിലെ മുന്‍ ആര്‍ച്ച് ബിഷപ്പ് ജോസഫത്ത് ലൂയിസ് ലെബുലു അഭിപ്രായപ്പെട്ടു.

ടാന്‍സാനിയന്‍ സുവിശേഷവത്കരണത്തിന് വിത്ത് പാകിയത് ബാഗമോയോയിലെ ഹോളി ഗോസ്റ്റ് മിഷണറിമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് . മിഷണറിമാരുടെ ഇടപെടലാണ് ബാഗമോയോയുടെ ഇന്നത്തെ ഉയര്‍ച്ചയ്ക്ക് കാരണം. അതിനാല്‍ തന്നെ അവര്‍ നല്‍കിയ മാതൃകയും സേവനപരതയുടെ പാഠങ്ങളും ഒരിക്കലും മറക്കരുത് എന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.