സുനാമി തകര്‍ത്ത ഇന്തോനേഷ്യയ്ക്ക് സഹായ ഹസ്തവുമായി കാത്തലിക് ചാരിറ്റി

സുനാമി തകര്‍ത്തെറിഞ്ഞ ഇന്തോനേഷ്യയ്ക്ക് അടിയന്തിര ദുരിതാശ്വാസ സഹായവുമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കാത്തലിക് ചാരിറ്റി സംഘടനകള്‍. കാരിത്താസ് ഇറ്റലി കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 1,15,000 ഡോളര്‍ ദുരിതാശ്വാസത്തിനായി നല്‍കിയിരുന്നു.

കൂടാതെ സ്‌കോട്ടിഷ് കാരിത്താസ് ഇന്റര്‍നാഷണല്‍ എയ്ഡ്, കാരിത്താസ് ഇന്തോനേഷ്യ, മിലാന്‍ രൂപതയുടെ സന്നദ്ധ സംഘടനയായ കാരിത്താസ് അംബ്രോസിന തുടങ്ങി നിരവധി സംഘടനകള്‍ സഹായങ്ങളുമായി രംഗത്തെത്തി. റിക്ടര്‍ സ്‌കെയിലില്‍ 7 .5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സെപ്റ്റംബര്‍ 28 നാണ് ഉണ്ടായത്. ഇതേത്തുടര്‍ന്നുണ്ടായ സുനാമി ഇന്തോനേഷ്യന്‍ തീരത്തെ വിഴുങ്ങുകയായിരുന്നു.

20  അടിയോളം ഉയരത്തില്‍ എത്തിയ സുനാമി തിരകള്‍ തീരദേശമായ പാലുവില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്. 1400 റോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. ദുരന്തത്തെ തുടര്‍ന്ന് പതിനായിരത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങളും ഗതാഗത മാര്‍ഗ്ഗങ്ങളും ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഇത് ഇനിയും പുനസ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടില്ല. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ട് എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.