ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: മെയ് 30

1826 മെയ് 30 നാണ് ഹിന്ദി ഭാഷയിലെ ആദ്യത്തെ വാർത്താപത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. ഉദന്ത് മർത്തണ്ഡ് എന്നായിരുന്നു പത്രത്തിന്റെ പേര്. ആഴ്ചയിലൊരിക്കൽ പുറത്തിറങ്ങിയിരുന്ന പത്രം കൽക്കട്ടയിൽ നിന്നായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. കാൺപൂർ സ്വദേശിയും വക്കീലുമായിരുന്ന പണ്ഡിറ്റ് ജുഗൽ കിഷോർ ശുക്ലയായിരുന്നു പ്രസാധകൻ. കൽക്കട്ട സിവിൽ-റെവന്യൂ ഹൈക്കോടതിയിലെ പ്രൊസീഡിംഗ്സ് റീഡറായിരുന്നു അദ്ദേഹം. 1826 ഫെബ്രുവരി 16 നാണ് പത്രം പ്രസിദ്ധീകരിക്കുന്നതിനുള്ള ലൈസൻസ് അദ്ദേഹത്തിനു ലഭിച്ചത്. എല്ലാ ചൊവ്വാഴ്ചകളിലും പ്രസിദ്ധീകരിച്ചിരുന്ന പത്രത്തിന്റെ ആദ്യ ലക്കം 500 കോപ്പികളാണ് അച്ചടിച്ചത്. വരിക്കാരുടെ എണ്ണത്തിലുള്ള കുറവും ഉയർന്ന തപാൽചാർജും മൂലം സാമ്പത്തിക പ്രതിസന്ധിയിലായ പത്രം 1827 ഡിസംബർ നാലിന് പ്രസിദ്ധീകരണം അവസാനിപ്പിച്ചു.

1919 മെയ് 30 നാണ് രവീന്ദ്രനാഥ ടാഗോർ തനിക്കു കിട്ടിയ നൈറ്റ് പദവി തിരികെ നൽകിയത്. അതേവർഷം ഏപ്രിൽ 13 നു നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചായിരുന്നു അത്. വ്യക്തിഗതമായ നേട്ടങ്ങൾക്കോ, രാജ്യത്തിനു നൽകിയ സംഭാവനകൾക്കോ ബ്രിട്ടീഷ് രാജാവോ, രാജ്ഞിയോ നൽകുന്ന അംഗീകാരമാണ് നൈറ്റ്ഹുഡ്. ജാലിയൻ വാലാബാഗിൽ ഒത്തുചേർന്ന നിരായുധരായ ഇന്ത്യക്കാർക്കുനേരെ ബ്രിട്ടീഷുകാരുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തെ ഒരർഥത്തിലും ന്യായീകരിക്കാനാകില്ലെന്നും വികസിതമായൊരു രാജ്യത്തിന്റെ ഭാഗത്തുനിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടിയാണിതെന്നും പദവി തിരിച്ചുനൽകിക്കൊണ്ട് എഴുതിയ കത്തിൽ അദ്ദേഹം പറഞ്ഞു. അന്നത്തെ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന ചെംസ്ഫോർഡ് പ്രഭുവിനാണ് അദ്ദേഹം കത്തെഴുതിയത്.

1987 മെയ് 30 നാണ് ഗോവയ്ക്ക് സംസ്ഥാനപദവി ലഭിച്ചത്. 1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിരുന്നെങ്കിലും 1961 ൽ ഇന്ത്യൻ സൈന്യം പ്രദേശം തിരിച്ചുപിടിക്കുന്നതുവരെ ഗോവ പോർച്ചുഗീസിന്റെ കോളനിയായി തുടർന്നു. 1961 ഡിസംബർ 19 ന് ഗോവ ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമായി മാറി. അന്നുമുതൽ കേന്ദ്രഭരണ പ്രദേശമായിരുന്നു. 1967 ൽ ഗോവയെ കേന്ദ്രഭരണ പ്രദേശമായി നിലനിർത്തണോ, അതോ സമീപസംസ്ഥാനമായ മഹാരാഷ്ട്രയുടെ ഭാഗമാക്കണോ എന്നതിനെ സംബന്ധിച്ച് ഒരു അഭിപ്രായ സർവെ നടത്തി. കേന്ദ്രഭരണപ്രദേശമായി നിലനിർത്തണമെന്ന ഭൂരിപക്ഷാഭിപ്രായം അംഗീകരിക്കപ്പെട്ടു. 1976 ൽ ഗോവയെ സംസ്ഥാനമായി ഉയർത്തണമെന്ന പ്രമേയം ഗോവൻ അസംബ്ലി പാസ്സാക്കി. തുടർന്ന് 1987 ൽ സ്വയംഭരണാധികാരമുള്ള സംസ്ഥാനമായി മാറി.

തയ്യാറാക്കിയത്: സുനിഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.