‘ലോകത്തിൽ നടക്കാൻ പോകുന്ന അവസാനത്തെ പോരാട്ടം കുടുംബങ്ങളിലാണ്’: ഫാത്തിമാ മാതാവിന്റെ ദർശനം ലഭിച്ച സി. ലൂസിയയുടെ വെളിപ്പെടുത്തൽ

ഫാത്തിമായിലെ ദർശകരിലൊരാളായ സി. ലൂസിയ തന്റെ അവസാന കാലത്ത് ഇറ്റാലിയൻ കർദ്ദിനാളായ കാർലോ കഫാറയ്ക്ക് ഒരു കത്ത് എഴുതിയിരുന്നു. അതിൽ, ലോകത്തിൽ നടക്കാൻ പോകുന്ന അവസാന യുദ്ധത്തിന്റെ സൂചനകളായിരുന്നു. അത് മറ്റൊന്നുമല്ല. കുടുംബങ്ങളിൽ ഉണ്ടാകുന്ന കലഹത്തെക്കുറിച്ചും രക്തച്ചൊരിച്ചിലിനെക്കുറിച്ചും ആയിരുന്നു.

കർദ്ദിനാളിനു ലഭിച്ച എഴുത്തിന്റെ അവസാന വരികൾ ഇപ്രകാരമായിരുന്നു: “ദൈവരാജ്യവും സാത്താനും തമ്മിലുള്ള നിർണ്ണായക യുദ്ധം കുടുംബങ്ങളിൽ നടക്കാൻ പോവുകയാണ്. കുടുംബത്തിന്റെ നന്മക്കായി പ്രവർത്തിക്കുന്നവർക്ക് പീഡനങ്ങളും ക്ലേശങ്ങളും അനുഭവപ്പെടും. എങ്കിലും ഭയപ്പെടേണ്ട, പരിശുദ്ധ അമ്മ സാത്താന്റെ തല തകർത്തവളാണ്.”

ഫാത്തിമാ മാതാവിന്റെ പ്രവചനം ഈ കാലഘട്ടത്തിൽ നിറവേറിയിരിക്കുകയാണ്. ഇന്നത്തെ കുടുംബങ്ങളിൽ കലഹവും രക്തച്ചൊരിച്ചിലുമാണ്. വിവാഹം എന്ന കൂദാശയുടെ പവിത്രത പോലും ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു. പല സ്ഥലങ്ങളിലും അബോർഷൻ നിയമവിധേയമാക്കി. ഗർഭച്ഛിദ്രം ഒരിക്കലും തിന്മയാകുന്നില്ല എന്നാണ് ഇന്നത്തെ ലോകം വാദിക്കുന്നത്. എത്രയോ കുടുംബങ്ങളിലാണ് നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ രക്തം വീണിരിക്കുന്നത്. അതു മാത്രമല്ല, പ്രകൃതിവിരുദ്ധ ബന്ധങ്ങൾ പോലും നിലവിലുണ്ട്. സ്വവർഗ്ഗവിവാഹ ബന്ധങ്ങളും നിയമവിധേയമായിരിക്കുകയാണ്. ദൈവം സ്ഥാപിച്ച, സ്ത്രീയും പുരുഷനും അടങ്ങുന്ന ‘കുടുംബം’ പോലും ഇന്ന് മനുഷ്യന്റെ താല്പര്യങ്ങൾ അനുസരിച്ച് പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഈ രണ്ട് കാര്യങ്ങളെയും എതിർക്കുന്നവർ ശാരീരികമായും വാചികമായും വളരെയധികം പീഡനങ്ങൾക്ക് ഇരകളാകുന്നുണ്ട്.

പരിശുദ്ധ അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥം ഈ കാലഘട്ടത്തിൽ നമുക്ക് യാചിക്കാം. ജപമാല പ്രാർത്ഥനയിലൂടെ ലോകസമാധാനത്തിനു വേണ്ടി ദൈവപിതാവിനോട് നമുക്ക് പ്രാർത്ഥിക്കാം.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.