ക്രിസ്തുവിന്റെ ഗന്ധമുള്ള വി. ഫ്രാൻസിസ് അസീസ്സി

‘രണ്ടാം ക്രിസ്തു’ എന്നറിയപ്പെടുന്ന വി. ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ ഇന്ന് തിരുസഭ ആഘോഷിക്കുകയാണ്. എല്ലാവർക്കും സ്നേഹത്തോടെ  മംഗളാശംസകൾ നേരുകയും ഒപ്പം വിശുദ്ധന്റെ മാധ്യസ്ഥ്യംവഴി, ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു.

“എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ സ്വയംപരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ.” ക്രിസ്തുവിനെ അനുഗമിക്കാനുള്ള വിളി എല്ലാവർക്കുമുള്ളതാണ്. പക്ഷേ, വി. ഫ്രാൻസിസ് അസ്സീസിയെപ്പോലെ ക്രിസ്തുവിനെ ആരെങ്കിലും അനുകരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ജീവിച്ചിരിക്കുമ്പോൾതന്നെ വിശുദ്ധൻ, രണ്ടാം ക്രിസ്തു, ചരിത്രത്തിലാദ്യമായി പഞ്ചക്ഷതം ലഭിച്ചവൻ എന്നൊക്കെ അറിയപ്പെടാനുള്ള ഭാഗ്യം എന്നത് ഒരു നിസ്സാരകാര്യമല്ല!

അതിന് വി. ഫ്രാൻസിസ് അസ്സീസി കടന്നുപോയത് തിരസ്കരണത്തിന്റെയും വേദനയുടെയും ത്യാഗത്തെയും പ്രായശ്ചിത്തപ്രവർത്തികളുടെയും സ്വയം ശൂന്യവൽക്കരണത്തിന്റെയും പുണ്യത്തിന്റെയും ജീവിതാനുഭവങ്ങളിലൂടെയായിരുന്നു. ദൈവമേ, ‘മറ്റൊരു ക്രിസ്തുവായി’ മാറേണ്ട പുരോഹിതനായ ഞാൻ അങ്ങയുടെ മുമ്പിൽ നിസ്സഹായനായി നിൽക്കുമ്പോൾ പൗരോഹിത്യം സ്വീകരിക്കാൻ യോഗ്യതയില്ല എന്ന് സ്വയം എളിമപ്പെട്ടുപറഞ്ഞവൻ. ‘രണ്ടാം ക്രിസ്തു’ എന്ന് വിളിക്കപ്പെടുമ്പോൾ ഞാനും പ്രാർഥിച്ചുപോവുകയാണ് “ദൈവമേ, എന്നിൽ ഒരു ക്രിസ്തു രൂപപ്പെട്ടിരുന്നെങ്കിൽ…”

“ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ” – ഫ്രാൻസിസ് അസ്സീസിയുടെ ഈ പ്രാർഥന, എന്നും വിശുദ്ധ കുർബാനയ്ക്കുശേഷം ഞങ്ങളുടെ ഇടവകദേവാലയത്തിൽ ചൊല്ലിയിരുന്നതുകൊണ്ട് കുഞ്ഞുനാളുതുടങ്ങി വി. ഫ്രാൻസിസ് അസ്സീസിയോട് എന്റെ ഉള്ളിലൊരു സ്നേഹമുണ്ടായിരുന്നു. “എന്നെങ്കിലും വിശുദ്ധൻ ജീവിച്ച പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കണേ എന്ന് വിശുദ്ധനോട് പ്രാർഥിക്കുമായിരുന്നു. അത് ഒരു വിദൂരസ്വപ്നം മാത്രമാണെന്ന് അറിയാമെങ്കിലും കുഞ്ഞുനാളിലെ എന്റെ ആഗ്രഹമായിരുന്നു അത്. പക്ഷേ സുഹൃത്തേ, നിന്റെ പ്രാർഥന നിഷ്കളങ്കമാണെങ്കിൽ, വിശ്വാസത്തോടെയുള്ളതാണെങ്കിൽ, ആത്മാർഥതയുള്ളതാണെങ്കിൽ, വിശുദ്ധരോട് മാധ്യസ്ഥ്യംയാചിച്ചാൽ തീർച്ചയായും നടക്കുമെന്നത് സത്യമാണ്. കഴിഞ്ഞ വർഷം ഇറ്റലിയിലുള്ള അസ്സീസി നഗരത്തിൽ പോകാനും വിശുദ്ധൻ ജീവിച്ച  പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായി, ദൈവത്തിനു സ്തുതി.”

വി. ഫ്രാൻസിസ് അസ്സീസിയുടെ ജീവചരിത്രം അറിയാത്തവരായി ആരുംതന്നെ ഉണ്ടാവുകയുമില്ല. പുണ്യം നിറഞ്ഞ, എളിമ നിറഞ്ഞ, വിശുദ്ധി നിറഞ്ഞ, തന്റെ ജീവിതംകൊണ്ട് തിരുസഭയെ ഇത്രമാത്രം സ്വാധീനിച്ചിട്ടുള്ള മറ്റൊരു വിശുദ്ധൻ ഉണ്ടാവുകയില്ല. ധനികനായ വസ്ത്രവ്യാപാരിയുടെ മകനായിരുന്നെങ്കിലും ‘ദൈവം ഒരു അനുഭവമായപ്പോൾ’ ഉടുതുണിപോലും അഴിച്ചുകളഞ്ഞ് ക്രിസ്തുവിനെ അനുധാവനം ചെയ്യാൻ ചങ്കുറപ്പോടെ വീടുവിട്ടിറങ്ങി. ഇന്ന്, വീടുവിട്ടിറങ്ങി എന്നുപറയുന്നവരുടെ ഉള്ളിൽപോലും ഇനിയും ഉപേക്ഷിക്കാത്ത എത്രയോ ‘വീട്  അനുഭവങ്ങൾ.’

വി. ഫ്രാൻസീസിന്റെ ജീവിതത്തിലെ നിർണ്ണായകമായ ഒരു വഴിത്തിരിവായിരുന്നു അസ്സീസിയിലുള്ള ‘സാൻ ഡാമിയാനോ’ ദേവാലയത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ, അവൻ കേട്ട ദൈവത്തിന്റെ സ്വരം. “ഫ്രാൻസിസ്, തകർന്നുകിടക്കുന്ന ദേവാലയം നീ പുതുക്കിപ്പണിയുക” എന്നത്. സ്വന്തം കരംകൊണ്ട് സാൻ ഡാമിയാനോ ദേവാലയം പുതുക്കിപ്പണിയാൻ ഫ്രാൻസിസ് ആരംഭിച്ചു. എന്നാൽ പിന്നീട് ഫ്രാൻസീസിനു മനസ്സിലായി, താൻ പുതുക്കിപ്പണിയേണ്ട ദേവാലയം തിരുസഭ മാത്രമല്ല, തന്റെ ഉടലാകുന്ന- ശരീരമാകുന്ന ദേവാലയം തന്നെയാണെന്ന്. അതെ, നിന്റെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണ്. ദൈവമേ, ഞാനാകുന്ന ദേവാലയം പുതുക്കിപ്പണിയാൻ എന്ന് തുടങ്ങും? സുഹൃത്തേ, നിന്നിൽ ഒരു ‘പള്ളി’ പണി ആരംഭിക്കാൻ ഇനിയും വൈകരുത്.

അസ്സീസിയിലുള്ള സെന്റ് മേരീ ഓഫ് ഏഞ്ചൽസ് ബസിലിക്കയുടെ അരികിൽ ‘മുള്ളില്ലാത്ത ഒരു റോസാപൂന്തോട്ടം’ കാണാൻസാധിക്കും. ഒരുവേള അതിശയമെങ്കിലും സത്യമിതാണ്. സന്യാസജീവിതം ഉപേക്ഷിക്കാനും ലോകമോഹങ്ങളുടെ ഭൗതികജീവിതം സ്വീകരിക്കാനുള്ള തീവ്രമായ പ്രലോഭനങ്ങളുണ്ടായപ്പോൾ വി. ഫ്രാൻസിസ് നഗ്നനായി ആ റോസാച്ചെടികളിൽ കിടന്നുരുണ്ട് പരിത്യാഗം അനുഷ്ഠിച്ചു. വിശുദ്ധന്റെ വിശുദ്ധിയുടെ അടയാളമെന്നോണം ഇന്നും പൂന്തോട്ടത്തിൽ ഒരു മുള്ള് പോലുമില്ല. ദൈവമേ, എത്ര റോസാച്ചെടികളിൽ കിടന്നുരുണ്ടാലാണ് എന്റെ ജീവിതത്തിൽ മാറ്റംവരിക.

ചരിത്രം പറയുന്നു, തന്റെ മാനസാന്തരത്തിനുശേഷം വി. ഫ്രാൻസിസ് തെരുവിൽ അലഞ്ഞുനടക്കുന്ന, സമൂഹം പുറന്തള്ളിയ കുഷ്ഠരോഗികളെപ്പോലും ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി സന്തോഷത്തോടെ ആശ്ലേഷിക്കുമായിരുന്നു.  ഒരിക്കൽ ഒരു കുഷ്ഠരോഗിയെ  ഫ്രാൻസിസ് ആശ്ലേഷിച്ചപ്പോൾ അവൻ വിളിച്ചുപറഞ്ഞു: “You smell Christ – നിനക്ക് ക്രിസ്തുവിന്റെ ഗന്ധമാണ്.” സുഹൃത്തേ, വി. ഫ്രാൻസിസ് നമ്മോടും പറയുന്നത് മറ്റൊന്നുമല്ല, “നിന്നിൽ ക്രിസ്തുവിന്റെ ഗന്ധം ഉണ്ടാകണം.” പലപ്പോഴും നമ്മുടെ ഗന്ധം മറ്റുള്ളവർ അറിയാതിരിക്കാൻ ‘പെർഫ്യൂം’ അടിച്ചുനടക്കുന്നവരല്ലേ നമ്മൾ.

നിന്റെ കുടുംബത്തിൽ, നിന്റെ സമൂഹത്തിൽ, നീ ആയിരിക്കുന്ന സ്ഥലങ്ങളിൽ, നിന്റെ സാന്നിധ്യം മറ്റുള്ളവർക്ക് എപ്രകാരമാണ്? ‘ഇവൻ ജനിക്കാതിരുന്നെങ്കിൽ’ എന്നു പറയത്തക്കവിധത്തിൽ, മറ്റുള്ളവർക്ക് നിന്റെ സാന്നിധ്യം അരോചകമായി മാറുന്നുണ്ടോ? അതോ ആശ്വാസം നൽകുന്നതാണോ? ഓർക്കുക, ഉത്ഥാനത്തിനുശേഷം ശിഷ്യന്മാർ ക്രിസ്തുവിനെ തിരിച്ചറിഞ്ഞത് അവന്റെ മുറിവുകളിലൂടെയായിരുന്നു. അതുപോലെ, മറ്റുള്ളവർക്കുവേണ്ടി നീന്റെ  സഹനത്തിലൂടെ, നൊമ്പരങ്ങളിലൂടെ, ത്യാഗത്തിലൂടെ, കണ്ണുനീരിലൂടെ, പ്രാർഥനയിലൂടെ നീയും അവർക്കു ക്രിസ്തുവായി മാറുക. നിന്നിലും തിരുമുറിവുകൾ അവശേഷിക്കട്ടെ. വി. ഫ്രാൻസിസിന്റെ മാധ്യസ്ഥ്യം നമ്മെ അതിന്  സഹായിക്കട്ടെ.

വി. ഫ്രാൻസിസ് പഠിപ്പിച്ച പ്രാർഥന നമുക്ക് ഒരിക്കൽ കൂടി ഏറ്റുപ്രാർഥിക്കാം.

“ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് സ്നേഹവും, ദ്രോഹമുള്ളിടത്ത് ക്ഷമയും, സന്ദേഹമുള്ളിടത്ത് വിശ്വാസവും, നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും ഞാൻ വിതയ്ക്കട്ടെ. ഓ ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാൾ ആശ്വസിപ്പിക്കുന്നതിനും, മനസ്സിലാക്കപ്പെടുന്നതിനേക്കാൾ മനസ്സിലാക്കുന്നതിനും, സ്നേഹിക്കപ്പെടുന്നതിനേക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ. എന്തെന്നാൽ കൊടുക്കുമ്പോഴാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. ക്ഷമിക്കുമ്പോഴാണ് ഞങ്ങൾ ക്ഷമിക്കപ്പെടുന്നത്. മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവിതത്തിലേക്കു  ജനിക്കുന്നത്. ആമ്മേൻ.”

എല്ലാവർക്കും ഒരിക്കൽക്കൂടി വി. ഫ്രാൻസിസ് അസീസ്സിയുടെ തിരുനാളാശംസകളും പ്രാർഥനകളും. ദൈവം അനുഗ്രഹിക്കട്ടെ.

ഫാ. ഫിലിപ്പ് നടുത്തോട്ടത്തിൽ OCD 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.