മുറിവുകളാൽ നിറഞ്ഞ എന്റെ ചേച്ചി: അനുജത്തിയുടെ വാക്കുകളിലൂടെ സിസ്റ്റര്‍ റാണി മരിയ 

മുറിവുകളാൽ നിറഞ്ഞ ചേച്ചിയുടെ മൃതദേഹത്തെ സ്പർശിച്ചപ്പോൾ ചേച്ചിയുടെ വാക്കുകൾ എന്റെ മനസ്സിൽ നിറഞ്ഞു: “പാവങ്ങൾക്കുവേണ്ടി മരിക്കേണ്ടിവന്നാലും എനിക്കതിന് പേടിയില്ല. ഈശോയ്ക്കുവേണ്ടി ഞാൻ അതിനു തയ്യാറാണ്.” എന്റെ മനസ്സിന്റെ ഭാരം കുറഞ്ഞു. സിസ്റ്റേഴ്സ് എന്നെ അടുത്ത മുറിയിലേക്കു കൊണ്ടുപോയി അവിടെ ഇരുത്തി. അവിടെ ഇരുന്നുകൊണ്ട് ചേച്ചിയെ എനിക്ക് കാണാമായിരുന്നു. എന്റെ മനസ്സ് തേങ്ങി, ചേച്ചിയുടെ ആഗ്രഹം പൂർത്തീകരിച്ചു. എങ്കിലും എന്റെ വികാരങ്ങളെ എനിക്ക് നിയന്ത്രിക്കാനായില്ല.

വനത്തിലെ റോഡിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് ഒരുതുള്ളി വെള്ളംപോലും കൊടുക്കാൻ ആരുമില്ലാതെ നിസ്സഹായയായി രക്തം വാർന്നൊലിച്ച് ഇഞ്ചിഞ്ചായി അവസാനശ്വാസം വലിക്കുന്ന രംഗം എനിക്ക് സഹിക്കാവുന്നതായിരുന്നില്ല. കുരിശിൽ പിടയുന്ന ഈശോ എന്റെ മനസ്സിലേക്കു വന്നു. ഞാൻ ഈശോയോടു ചോദിച്ചു: “ഈശോയേ, നീ കുരിശിൽക്കിടന്നു പിടയുന്ന സമയത്ത് നിന്റെ പ്രിയപ്പെട്ട അമ്മയും ശിഷ്യനും മറ്റു സ്ത്രീകളും നിന്റെ കുരിശിന്റെ താഴെ ഉണ്ടായിരുന്നല്ലോ. അത് നിനക്ക് വലിയൊരു ആശ്വാസമായിരുന്നില്ലേ. ഒരു കുഞ്ഞിനെപ്പോലും എന്റെ ചേച്ചിയുടെ അടുത്തുണ്ടാകാന്‍ നീ അനുവദിച്ചില്ലല്ലോ. എന്റെ ചേച്ചി നന്മ മാത്രമല്ലേ ചെയ്തിട്ടുള്ളൂ.” ഇതുതന്നെ ഞാൻ ആവർത്തിച്ചുകൊണ്ടിരുന്നു. അങ്ങനെ എന്റെ മനസ്സ് സാവധാനം ആഴമായ ഒരു മൗനത്തിലായി. അപ്പോൾ ഞാൻ ഒരു സ്വരം കേട്ടു: “ഞാനും അമ്മയും അവളുടെ അടുത്തുണ്ടായിരുന്നു. അതുപോരെ നിനക്ക്.” ഈ സ്വരം ഏറെ സമാധാനവും പ്രതീക്ഷയും എനിക്കു നൽകി. ദൈവത്തിന്റെ പ്രത്യേക ഇടപെടൽ എനിക്ക് അതിൽ അനുഭവിക്കാൻ കഴിഞ്ഞു. കൊലയാളികൾ ദൈവത്തിന്റെ കൈകളിലെ ഉപകരണങ്ങൾ മാത്രമായിരുന്നു എന്ന് എനിക്ക് തോന്നി. അവരോട് ആത്മാര്‍ഥമായി ക്ഷമിക്കാനുള്ള കൃപ ക്രൂശിതനിൽനിന്നും എനിക്കു ലഭിച്ചു.

ക്രൂശിതനായ ഈശോയെപ്പോലെ, ശരീരം മുഴുവൻ മുറിവുകളേറ്റ്, തന്റെ ജനത്തിനുവേണ്ടി മരിക്കാനുള്ള വലിയ കൃപയാണ് ഈശോ ചേച്ചിക്കു സമ്മാനിച്ചത് എന്ന് എനിക്കു തോന്നി. 1995 ഫെബ്രുവരി 27-ന് ചേച്ചിയുടെ പാവനശരീരം മൃതസംസ്കാര ചടങ്ങുകൾക്കായി ഇൻഡോറിൽനിന്നും ഉദയനഗറിലേക്കു കൊണ്ടുപോയി. ഒരു കാൻസർ രോഗിയായിരുന്ന എന്റെ ആരോഗ്യസ്ഥിതി വ്യക്തമായി അറിഞ്ഞിരുന്ന പ്രൊവിൻഷ്യൽ സി. സ്റ്റാൻലി എനിക്കുവേണ്ടി ആംബുലൻസ് തയ്യാറാക്കിയിരുന്നു. എന്നാൽ ചേച്ചിയുടെ പാവനശരീരം വച്ചിരുന്ന ബസിൽ ചേച്ചിയുടെ അടുത്തിരുന്നു യാത്ര ചെയ്യണമെന്ന് ഞാൻ ആഗ്രഹം പ്രകടിപ്പിച്ചു. സി. സ്റ്റാൻലി അത് അനുവദിച്ചു.

അന്ന് ആദ്യമായിട്ടാണ് 105 കിലോമീറ്റർ ദൂരം യാതൊരു ബുദ്ധിമുട്ടുംകൂടാതെ ഞാൻ യാത്രചെയ്തത്. എന്റെ മാതാപിതാക്കളും സഹോദരങ്ങളും അതുവരെ എത്തിച്ചേർന്നിരുന്നില്ല. അവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ കാര്യവും ഞാൻ ചേച്ചിയെത്തന്നെ ഏല്പിച്ചു. അത് ചേച്ചി ഭംഗിയായി നിർവഹിച്ചു എന്നതിന്റെ സൂചനയായി ബാഗിലിൽവച്ച് എന്റെ അപ്പച്ചനും സഹോദരങ്ങളും ബസിലേക്കു കയറിവന്നപ്പോൾ എന്റെ മൂത്ത സഹോദരൻ സ്റ്റീഫൻ എന്നെ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു: “മോളേ, ചേച്ചി ഭാഗ്യവതിയാണല്ലോ. ചേച്ചിയുടെ ആഗ്രഹം സാധിച്ചല്ലോ” എന്ന്. ചേച്ചി തന്നെയാണ് അവർക്ക് ഈ ധൈര്യം പകർന്നുകൊടുത്തത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ശവസംസ്കാരത്തിനുശേഷം ഞാൻ ഉദയനഗറിൽ ചേച്ചിയുടെ കോൺവെന്റിൽ തന്നെ ജീവിച്ചു. ചേച്ചിയുടെ മുറിയിൽ, ചേച്ചിയുടെ കട്ടിലിൽത്തന്നെ കിടക്കാനും ചേച്ചിയുടെ പ്രവർത്തനമേഖലകൾ കാണാനും എനിക്ക് ഭാഗ്യം ലഭിച്ചു. ചേച്ചിയുടെ മരണശേഷം ദുഃഖവെള്ളിയാഴ്ച ദിവസം ആദ്യമായാണ് എന്റെ അമ്മ ഉദയാനഗറിൽ എത്തുന്നത്. ഒരു ആഴ്ചയോളം അമ്മ ഞങ്ങളുടെ കൂടെ താമസിച്ചു. അമ്മയും ഞാനുംകൂടെ എന്നും ചേച്ചിയുടെ കബറിടത്തിങ്കൽ പോകുമായിരുന്നു. ഒരു ദിവസം ഞാൻ ചോദിച്ചു: “അമ്മേ, പോകുന്നവഴി ചേച്ചിയുടെ കൊലയാളികളെ കണ്ടാൽ  അമ്മ എന്തു ചെയ്യും?” അമ്മ ഉടനെ പറഞ്ഞു: “ഞാൻ അവന്റെ കൈകൾ പിടിച്ച് ഉമ്മ വയ്ക്കും. എന്റെ പൊന്നുംകട്ടയുടെ രക്തം വീണ കൈകളാണത്.” ഇതുകേട്ട ഞാൻ അത്ഭുതപ്പെട്ടുപോയി. അമ്മയ്ക്ക് ഈ ധൈര്യം പകർന്ന ദൈവത്തെ ഞാൻ സ്തുതിച്ചു. എന്റെ മാതാപിതാക്കൾക്കും എന്റെ കുടുംബാംഗങ്ങള്‍ക്കും ക്ഷമിക്കാനുള്ള കൃപ ലഭിച്ചത് ചേച്ചി തന്റെ കൊലയാളികളോടു ക്ഷമിച്ചതുകൊണ്ടുമാത്രമാണ് എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു.

ഞാൻ ചേച്ചിയുടെ കോൺവെന്റിൽ ചിലവഴിക്കുന്ന കാലം, 1995 നവംബറിൽ മാരകമായ മലേറിയയും മഞ്ഞപ്പിത്തവും എന്നെ പിടികൂടി. എന്നെ ഭോപ്പാലിലേക്കു കൊണ്ടുപോയി. ലിവർ കാൻസറിന്റെ അവസാനം മഞ്ഞപ്പിത്തമാണെന്നു മനസ്സിലാക്കിയിരുന്ന ഞാൻ, എന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു എന്നുതന്നെ കരുതി. അതിശക്തമായ പനി ആറു ദിവസം നീണ്ടുനിന്നു. മാതാപിതാക്കളും സഹോദരങ്ങളും വരാനൊരുങ്ങി.

എന്റെ രോഗാവസ്ഥയ്ക്ക് പെട്ടന്നൊരു വ്യത്യാസം വന്നു; എന്നെ ഡിസ്ചാര്‍ജ് ചെയ്തു. ഞാൻ ഭോപ്പാൽ ബിഷപ് ഹൗസിൽ വിശ്രമിക്കുമ്പോള്‍ ഒരു ദിവസം പകൽ, അല്പം മയങ്ങുന്ന സമയത്ത് ഞാൻ ഒരു സ്വപ്നം കണ്ടു. ഞാൻ രോഗിയായി കിടക്കുന്നു. നാട്ടിൽ നിന്നുവന്ന എന്റെ സഹോദരങ്ങൾ എന്റെ കട്ടിലിന്റെ അടുക്കൽ നില്‍ക്കുന്നു, ചേച്ചി സി. റാണി എന്നെ ശുശ്രൂഷിച്ചിട്ട് തിരിച്ചുപോകാനായി സ്യൂട്ട്കേസ് പാക്ക് ചെയ്യുന്ന രംഗമാണ് ഞാൻ കണ്ടത്. ഞാൻ മനസ്സിൽ ഓർത്തു, ഇത് ചേച്ചിയാണല്ലോ, ചേച്ചി മരിച്ചുപോയതാണല്ലോ, ചേച്ചിയെങ്ങനെ ഇവിടെ എത്തി?

അപ്പോൾ എന്റെ  കസിനായ സി. സോണി മരിയ ചോദിച്ചു: “റാണി, അന്ന് ഒത്തിരി മുറിവുണ്ടായിരുന്നല്ലോ; അതൊക്കെ കരിഞ്ഞുണങ്ങിയോ”? അപ്പോൾ ചേച്ചി പറഞ്ഞു: “ഒരു മുറിവ് മാത്രമേ ആഴത്തിൽ ഉണ്ടായിരുന്നുള്ളൂ; അതും ഉണങ്ങി.” അപ്പോൾ ഞാൻ കണ്ണു തുറന്നു. ഇത് എന്നെ വല്ലാതെ സ്പര്‍ശിച്ചു. സി. സ്റ്റാൻലിയോട് ഇത് പറഞ്ഞു. അപ്പോൾ സിസ്റ്റർ പറഞ്ഞു: “സെൽമിക്ക് തീരെ വയ്യാതെ വന്നപ്പോൾ ഞങ്ങൾ സിസ്റ്റർ റാണിയുടെ മാധ്യസ്ഥം വഴിയാണ് പ്രാർഥിച്ചത്‌. റാണി തന്നെയാണ് സി. സെൽമിയെ സുഖപ്പെടുത്തിയത്.”

എന്റെ വിശ്വാസം ഉറപ്പിക്കുന്നതിനായി എന്റെ അനുജത്തി ലൂസിക്കും ഒരു അനുഭവമുണ്ടായി. അവൾക്ക് എന്റെ അസുഖത്തെപ്പറ്റി ഒന്നും അറിയില്ലായിരുന്നു. അവളുടെ സ്വപ്നം ഇങ്ങനെയായിരുന്നു. ലൂസി, കൊച്ചിനെയുമായി ഏതോ ഒരു ആശുപത്രിയിൽ ചെല്ലുന്നു. അടുത്തുള്ള മുറിയിൽ ഞാൻ പനിച്ചുവിറച്ചു കിടക്കുന്നു. ചേച്ചി എന്നെ ശുശൂഷിച്ചുകൊണ്ടിരിക്കുന്നു. ചേച്ചിയെ കണ്ടപ്പോൾ അവൾ ചോദിച്ചു: “ചേച്ചി മരിച്ചുപോയതല്ലേ, എന്താണ് ഇവിടെ ഇരിക്കുന്നത്?” ചേച്ചി പറഞ്ഞു: “സഹോദരിമാര്‍ പള്ളിയിൽ പോയിരിക്കുകയാണ്. ഇവളുടെ അടുത്ത് ആരുമില്ല. ഇവൾക്ക് നല്ല പനിയാണ്. അതുകൊണ്ടാണ് ഞാൻ വന്നത്.” അതുകേട്ട ഉടനെ അവളും കണ്ണു തുറന്നു. അവളുടെ ഈ സ്വപ്നവുംകൂടി കേട്ടപ്പോൾ എനിക്ക് പൂര്‍ണ്ണവിശ്വാസമായി, ചേച്ചി എന്റെ രോഗവേളയിൽ എന്റെകൂടെ ഉണ്ടായിരുന്നുവെന്നും എനിക്കുവേണ്ടി പ്രാര്‍ഥിച്ചു എന്നും. അങ്ങനെയാണ് എനിക്ക് രോഗശാന്തി കിട്ടിയതെന്ന് പൂര്‍ണ്ണമായി വിശ്വസിക്കുന്നു. എന്റെ വൻകുടലിന്റെ ഓപ്പറേഷന്‍ കഴിഞ്ഞിട്ട് ഇപ്പോൾ 26 വർഷങ്ങൾ കഴിഞ്ഞു. ഇന്ന് പൂര്‍ണ്ണമായ ആരോഗ്യം എനിക്കുണ്ട്. ദൈവത്തിനു സ്തുതിയും മഹത്വവും.

ചേച്ചിയെപ്പറ്റി ഒരു വാക്കു കൂടി. ദൈവപിതാവിന്റെ വ്യവസ്ഥകളില്ലാത്ത സ്‌നേഹവും കരുണയും കവിഞ്ഞൊഴുകുന്നതായിരുന്നു റാണിയുടെ ജീവിതവും മരണവും. സമൂഹത്തിൽ ഒന്നുമല്ലാതിരുന്നവർക്കും ഒന്നുമില്ലാതിരുന്നവർക്കും അവൾ എല്ലാമായിത്തീർന്നു. ഇതെല്ലാം ഒരു വലിയ രഹസ്യവും അത്ഭുതവുമായി എനിക്ക് അനുഭവപ്പെടുന്നു. ഇതെല്ലാം എങ്ങനെ ചേച്ചി നേടിയെടുത്തു. ദൈവത്തിന്റെ പരിശുദ്ധാത്മാവ് ചേച്ചിയെ നയിക്കുകയായിരുന്നു. തന്റെ ജീവിതം അപകടത്തിലാണെന്ന് വ്യക്തമായി ചേച്ചിക്ക് അറിയാമായിരുന്നു. എന്നിട്ടും തന്റെ ദൗത്യത്തിൽനിന്ന് പിന്മാറിയില്ല. ചേച്ചി വിശ്വസിച്ചത് ധൈര്യമായി ജീവിച്ചു.  പാവങ്ങൾക്കുവേണ്ടി അവരിലൊരാളായി ജീവിച്ചു. അവരുടെ വേദനകൾ ചേച്ചിയുടെ വേദനകളായിരുന്നു. ഒന്നുമില്ലാത്തവളായി തെരുവിൽക്കിടന്ന് പിടഞ്ഞ്, അവസാനതുള്ളി രക്തംവരെയും ഒഴുക്കി, ഓരോ കുത്തിനും ‘ഈശോ, ഈശോ’ എന്ന് വിളിച്ചുകൊണ്ട് ചേച്ചി തന്റെ മണവാളന്റെ പ്രേമഭാജനമായി മാറി. നന്മയല്ലാതെ ചേച്ചി ഒന്നും ചെയ്തിട്ടില്ല. സമാധാനമല്ലാതെ ചേച്ചി ഒന്നും ആഗ്രഹിച്ചിട്ടില്ല. പക്ഷേ, ദൈവരാജ്യത്തിനുവേണ്ടി 54 മുറിവുകൾക്ക് ചേച്ചി ഇരയായി. പ്രതിസന്ധികളില്‍ പതറാത്ത ചേച്ചിയുടെ ധീരോദാത്തമായ ഈ മാതൃക അനുകരിച്ചുകൊണ്ട് ഇന്നത്തെ വെല്ലുവിളികളും പീഡനങ്ങളും നമുക്ക് അഭിമുഖീകരിക്കാം. ജയ് യേശു…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.