

കേരളത്തിന്റെ സാഹിത്യ കാരണവർ പ്രൊഫ. എം. കെ. സാനു മാഷ് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസിൽ നിന്ന് പരിഷ്കരിച്ച പി ഒ സി സമ്പൂർണ ബൈബിൾ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഏറ്റുവാങ്ങിയപ്പോൾ 1977 ലെ ഒരു സുദിനമാണ് പഴമക്കാരുടെ മനസ്സിൽ തെളിഞ്ഞത്. പി ഒ സി പുതിയനിയമം ആദ്യമായി പ്രകാശനം ചെയ്തപ്പോൾ അത് ഏറ്റുവാങ്ങിയത് അനുഗൃഹീത സാഹിത്യകാരൻ ശ്രീ. കെ.പി. കേശവമേനോൻ ആയിരുന്നു. 1898-ൽ പൂർത്തിയായ മഞ്ഞുമ്മൽ വിവർത്തനം മുതൽ ആരംഭിച്ച കത്തോലിക്കാ ബൈബിൾ വിവർത്തന ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ആദ്യമായി കേരള കത്തോലിക്കാ മെത്രാൻ സമിതി പുറത്തിറക്കിയ ആ ഔദ്യോഗിക പരിഭാഷ. 1981-ലാണ് പി ഒ സി സമ്പൂര്‍ണ ബൈബിള്‍ വെളിച്ചം കണ്ടത്. ഭാഷാലാളിത്യത്താലും വായനക്ഷമതയാലും പരക്കെ ജനകീയത നേടാൻ പി ഒ സി ബൈബിളിനു കഴിഞ്ഞു.
ഇരുപതാണ്ടിന്റെ അധ്വാനം
43 വര്‍ഷങ്ങള്‍ക്കിപ്പുറം പി ഒ സി ബൈബിളിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിങ്ങുമ്പോൾ, ഇരുപതു വർഷങ്ങള്‍ നീണ്ട തപസ്യയുടെ ഫലപ്രാപ്തിക്കാണ് കേരളസഭയും സമൂഹവും സാക്ഷ്യംവഹിച്ചത്. കെ സി ബി സി ബൈബിള്‍ കമ്മീഷന്റെ ചെയര്‍മാനായി ദീര്‍ഘകാലം ശുശ്രൂഷ ചെയ്ത മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവാണ് ഈ പരിഷ്‌കരണ നടപടികള്‍ക്ക് ആദ്യം ചുക്കാന്‍പിടിച്ചത്. ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം, അബ്രഹാം മാര്‍ ജൂലിയോസ്, ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ എന്നിവരുടെയും റവ. ഡോ. സ്റ്റീഫൻ ആലത്തറ, റവ. ഫാ. വർഗീസ് വള്ളിക്കാട്ട്, റവ. ഫാ. ജെയ്ക്കബ് പാലക്കാപ്പിള്ളി, റവ. ഫാ. തോമസ് തറയിൽ എന്നിവരുടെയും നേതൃത്വം വിലപ്പെട്ടതാണ്. ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിമാരായിരുന്ന റവ. ഡോ. സൈറസ് വേലംപറമ്പില്‍, റവ. ഡോ. ജോഷി മയ്യാറ്റില്‍, റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരി, റവ. ഡോ. ജോജു കോക്കാട്ട് എന്നിവരുടെ മേല്‌നോട്ടത്തിലാണ് പി ഒ സി ബൈബിള്‍ പരിഷ്‌കരണം നടന്നത്.
കെ സി ബി സി ബൈബിൾ കമ്മീഷൻ സെക്രട്ടറിയായിരുന്ന റവ. ഡോ. സൈറസ് വേലംപറമ്പിൽ 2005ൽ മുന്നോട്ടു വച്ച പുതിയനിയമ പരിഷ്കരണ നിർദേശത്തിന് കേരള കത്തോലിക്കാ മെത്രാന്‍സമിതി അനുമതി നല്കി. പരിഷ്‌കരണ കമ്മിറ്റിക്ക് ആദ്യഘട്ടത്തില്‍ നേതൃത്വം നല്കിയത് റവ. ഡോ. അഗസ്റ്റിന്‍ മുല്ലൂര്‍ ഒ.സി.ഡി.യാണ്; അവസാനഘട്ടത്തില്‍, യശശ്ശരീരനായ റവ. ഡോ. ജോസഫ് തൊണ്ടിപ്പറമ്പിലും. റവ. ഡോ. ആന്റണി തേറാത്ത്, റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരി സി.എസ്.ടി., റവ. ഡോ. കുര്യന്‍ വാലുപറമ്പില്‍, റവ. ഡോ. ചെറിയാന്‍ കുനിയന്തോടത്ത് സി.എം.ഐ., ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി എന്നിവരാണ് ഇതില്‍ പ്രവര്‍ത്തിച്ച കോര്‍കമ്മിറ്റി അംഗങ്ങള്‍. പരിഭാഷയിലൂടെയും മറ്റും സഹായിച്ച ബൈബിള്‍ പണ്ഡിതന്മാര്‍ റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. ജോര്‍ജ് മങ്ങാട്ട്, റവ. ഡോ. ഫിലിപ്പ് ചെമ്പകശ്ശേരി, റവ. ഡോ. ജേക്കബ് പ്രസാദ്, റവ. ഡോ. ചാക്കോ പുത്തൻപുരയ്ക്കൽ, റവ. ഡോ. ജോസ് വടക്കേടം, റവ. ഡോ. ജയിംസ് കുരിയനാല്‍, റവ. ഡോ. ഹെന്റി പട്ടരുമഠത്തില്‍ എസ്.ജെ., റവ. ഡോ. പാസ്‌കല്‍ കോറോത്ത് ഒ.സി.ഡി., റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍ എം.സി.ബി.എസ്. എന്നിവരാണ്. 2009-ൽ പരിഷ്കരണം പൂർത്തിയായ പുതിയനിയമം പ്രസിദ്ധീകൃതമായത് 2012-ലാണ്. അത് 2020-ൽ പഠനബൈബിളായും വെളിച്ചം കണ്ടു.
2015-ൽ പഴയനിയമത്തിന്റെ പരിഷ്‌കരണ നിർദേശം മുന്നോട്ടു വച്ചത് കെ സി ബി സി ബൈബിൾ കമ്മീഷൻ സെക്രട്ടറിയായിരുന്ന ലേഖകനാണ്. 2016-ൽ മെത്രാൻ സമിതി എന്നെ പരിഷ്കരണ സമിതിയുടെ കോർഡിനേറ്റായി നിയോഗിച്ചു. റവ. ഡോ. അബ്രഹാം പേഴുംകാട്ടിൽ, റവ. ഡോ. ജോസഫ് തൊണ്ടിപ്പറമ്പിൽ (RIP), റവ. ഡോ. സെബാസ്റ്റ്യൻ കുറ്റ്യാനിക്കൽ, റവ. ഡോ. ജെയിംസ് ആനാപറമ്പിൽ, റവ. ഡോ. ആന്റണി തറേക്കടവിൽ, റവ. ഡോ. ജെയ്ക്കബ് പ്രസാദ്, പ്രൊഫ. പ്രീമൂസ് പെരിഞ്ചേരി, പ്രൊഫ. ഡോമിനിക്ക് പഴമ്പാശ്ശേരി എന്നിവർ കോർ ടീം അംഗങ്ങളായിരുന്നു. റവ. ഡോ. മാത്യു ഓലിക്കൽ എം സി ബി എസ്, റവ. ഡോ. ജോയ് ഫിലിപ്പ് കാക്കനാട്ട് സി എം ഐ, റവ. ഡോ. സിറിയക് വലിയകുന്നുംപുറം, റവ. ഡോ. ലൂക്ക് തടത്തിൽ, റവ. ഡോ. സെബാസ്റ്റ്യൻ കിഴക്കേൽ എം എസ് ടി , റവ. ഡോ. പോൾ കല്ലുവീട്ടിൽ സി എം ഐ, റവ. ഡോ. സി. തെരേസ് നടുപ്പടവിൽ എസ് എ ബി എസ്, റവ. ഡോ. സി. ജീസ് മരിയ എസ് എച്ച്, റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, റവ. ഡോ. സി. ശാലിനി സി ടി സി, റവ. ഫാ. ജോയ് ചെഞ്ചേരി, പ്രൊഫ. തോമസ് മാത്യു, പ്രൊഫ. ഡേവിസ് സേവ്യർ, റോസി തമ്പി, സെബാസ്റ്റ്യൻ പള്ളിത്തോട് എന്നിവരും വിവിധ രീതികളിൽ സഹകരിച്ചു. സാങ്കേതികതയ്ക്ക് മുൻതൂക്കമുള്ള അവസാന ഘട്ടത്തിൽ റവ. ഡോ. ജോൺസൺ പുതുശ്ശേരി കോർഡിനേഷൻ ഏറ്റെടുത്തു. അങ്ങനെ, 2016-ൽ ആരംഭിച്ച പഴയനിയമ പരിഷ്കരണം 2022-ൽ പൂർത്തിയായി. ഔദ്യോഗികമായ പ്രകാശന കർമം ഈ വർഷത്തെ മൺസൂൺകാല കെ സി ബി സി-കെ സി എം എസ് സംയുക്തസമ്മേളനത്തിലാണ് നടന്നത്.
ബൈബിള്‍ പരിഷ്‌കരിക്കാമോ?
ദൈവനിവേശിത ഗ്രന്ഥമായ ബൈബിള്‍ പരിഷ്‌കരിക്കുന്നതിന്റെ സാംഗത്യത്തെക്കുറിച്ച് ചിലരെങ്കിലും സന്ദേഹം പ്രകടിപ്പിക്കാറുണ്ട്. രണ്ടു തീക്ഷ്ണമതികള്‍ 2016-ൽ ബൈബിള്‍ കമ്മീഷന്‍ ഓഫീസില്‍ വന്ന് ഇതു സംബന്ധിയായി ദൈവകോപം ചൊരിഞ്ഞുമടങ്ങിയത് ഇപ്പോൾ ഓര്‍ത്തുപോകുന്നു! ആയിടെ കിട്ടിയ ചില കത്തുകളും അക്കാര്യത്തില്‍ ചിലര്‍ക്കുള്ള ആശങ്കകളാണ് പങ്കുവച്ചിരുന്നത്.
ദൈവനിവേശിതത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലെ വ്യക്തതയില്ലായ്മയാണ് ഇത്തരത്തിലുള്ള തെറ്റിദ്ധാരണകളുടെ കാരണം. രക്ഷാകരസന്ദേശത്തില്‍ തെറ്റുവരാതെ വിശുദ്ധഗ്രന്ഥരചന നടത്താന്‍ ഗ്രന്ഥകര്‍ത്താവിന് ദൈവത്തിന്റെ ആത്മാവു നല്കിയ പ്രത്യേക സഹായമാണ് ‘ദൈവനിവേശനം’ എന്നതിലൂടെ നാം മനസ്സിലാക്കുന്നത്. മൂലഭാഷയിലുള്ള പ്രഥമഗ്രന്ഥത്തിനാണ്, പകര്‍പ്പെഴുത്തുകള്‍ക്കും പരിഭാഷകള്‍ക്കും അല്ല ഇത് അവകാശപ്പെടാനാകുന്നത്. ശ്രമകരമായ ഈ ഉദ്യമത്തില്‍ മാനുഷികമായ പിശകുകള്‍ കടന്നുകൂടാന്‍ ഇടയുണ്ടല്ലോ. മനസ്സറിയാതെ വരുന്ന കൈപ്പിഴകള്‍ മൂലമോ അവ്യക്തത നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായോ ബോധപൂര്‍വകമായ തിരുത്തലുകളുടെ ഫലമായോ ഭാഷയുടെ അപര്യാപ്തതമൂലമോ ആശയത്തിലോ ധ്വനികളിലോ അല്പസ്വല്പം വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടാകാം. പൗരാണിക കൈയെഴുത്തു പ്രതികളിലുള്ള വ്യത്യാസങ്ങള്‍ പഠിക്കാന്‍ വേണ്ടിത്തന്നെ പാഠനിരൂപണം (Textual Criticism) എന്ന ഒരു ശാസ്ത്രശാഖ ബൈബിൾ പഠനമേഖലയിൽ ഉണ്ടെന്നതു പോലും ഇവിടെ പലര്‍ക്കും അറിഞ്ഞുകൂടാ.
(തുടരും…)
റവ. ഡോ. ജോഷി മയ്യാറ്റില്‍