മധുരം നിറഞ്ഞ ഓശാനത്തലേന്ന് 

മിനു മഞ്ഞളി

കണ്ണ് നിറയുന്ന കുരിശിന്റെ വഴികൾക്കിടയിലൂടെ കടന്നുപോകുന്ന വലിയ നോമ്പുകാലങ്ങളിൽ കുളിർമ്മയേകുന്ന ഒരു ഓർമ്മയായിരുന്നു കൊഴുക്കട്ട. നാവിൽ കൊതിയൂറുന്ന രുചിക്കൂട്ടുള്ള കൊഴുക്കട്ട നോമ്പുകാലങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ അതിന് എന്തെന്നില്ലാത്ത ഒരു രുചിയാണെന്നു പറഞ്ഞറിയിക്കാനാകില്ല. കൊഴുക്കട്ട  വിരുന്നൊരുക്കല്‍ തൃശൂരുകാര്‍ക്ക് ഓശാനത്തലേന്നുള്ള ഒരു പെരുന്നാൾ തന്നെയാണ്. തൃശൂരുകാര്‍ക്കു മാത്രമല്ല, കേരളം മുഴുവനും അങ്ങനെയാണ്. ‘കൊഴുക്കട്ട പെരുന്നാൾ’ എന്ന് പേരിട്ടു വിളിക്കാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങളില്‍ പലരും.

ഓശാനത്തലേന്നിന്റെ വിശേഷങ്ങൾ എന്നും സുഖമുള്ള ഒരു ഓർമ്മയാണ്. വീട്ടിലെ എല്ലാവരും ഒന്നിച്ചുകൂടുന്ന, മധുരം പങ്കുവയ്ക്കപ്പെടുന്ന ഒരു സായാഹ്നമായിരുന്നു അത്. ഓശാനത്തലേന്ന്, ശനിയാഴ്ച ഉച്ചമയക്കം കഴിഞ്ഞു അപ്പൂപ്പനും അമ്മൂമ്മയും എണീറ്റ് വരുമ്പോഴേക്കും കൊഴുക്കട്ടക്കുള്ള കുഴച്ച മാവിന്റെ വലിയ പാത്രവും ശർക്കര പാനിയിൽ വറ്റിച്ചെടുത്ത തേങ്ങാക്കൂട്ടും എല്ലാം മേശക്കു മുകളിൽ സെറ്റാക്കി വച്ചിട്ടുണ്ടാകും. മമ്മിയാട്ടോ ഇതൊക്കെ ഉണ്ടാക്കുക. വീട്ടിൽ സഹായിക്കാൻ വരുന്ന ചേച്ചിയുമുണ്ടാകും തേങ്ങാ ചുരണ്ടാൻ സഹായിക്കാൻ.

കുറച്ചൊന്നുമല്ല; കുറെയധികം കൊഴുക്കട്ട ഉണ്ടാക്കും. വീട്ടിലുള്ളവർക്കും ജോലിക്കാർക്കും ചുറ്റുവട്ടമുള്ള ക്രിസ്ത്യാനിയല്ലാത്ത അയല്പക്കങ്ങൾക്കും ബന്ധുക്കൾക്കും… അങ്ങനെയങ്ങനെ ലിസ്റ്റ് നീണ്ടുപോകും. കൊഴുക്കട്ടക്കുള്ള കണക്കെടുപ്പ് രാവിലെ തന്നെ അമ്മൂമ്മ എടുത്തു സെറ്റ് ആക്കിയിട്ടുണ്ടാകും.

വീട്ടിലെ എല്ലാവരും ഒന്നിച്ചിരുന്നായിരുന്നു കൊഴുക്കട്ട ഉണ്ടാക്കുക. ചെറിയ ബോൾ രൂപത്തിൽ കുഴച്ചെടുത്ത് അപ്പൂപ്പന് കൊടുക്കും. അപ്പൂപ്പനും പപ്പയുമായിരുന്നു കൊഴുക്കട്ടയുടെ മാസ്റ്റർ ഷെഫുകൾ. ഇന്നത്തെ കാലമാണെങ്കിൽ എന്തിനുമേതിനും നമുക്ക് റെഡിമേഡ് അച്ചുകൾ ഉണ്ടല്ലോ. അക്കാലത്തൊന്നും അതില്ലായിരുന്നു. ഒത്തിരി ക്ഷമാപൂർവ്വം കരുതലോടെ എവിടെയും വിള്ളൽ പോലും വരാത്ത തരത്തിൽ കൊഴുക്കട്ട ചെറിയ കുഴി പോലെ മിനുക്കിയെടുത്ത് ഉള്ളിൽ വലിയൊരു രുചിക്കൂട്ട് സ്നേഹപൂർവ്വം ഒളിപ്പിച്ചുവയ്ക്കുമായിരുന്നു. എന്ത് ടേസ്റ്റ് ആണെന്നോ ആ തേങ്ങാ ശർക്കരക്കൂട്ടിന്.

അന്ന് ‌ഞങ്ങളുടേത് പഴയ തറവാട് വീടായിരുന്നു. ഇന്നത്തെപ്പോലെ കുഷ്യൻ ഇട്ട കസേരകളോ, കറങ്ങുന്ന മേശകളോ ഒന്നുമില്ല. നാലുകാലിൽ നിൽക്കുന്ന വലിയൊരു മേശ. അതിന് ഇരുവശത്തുമായി രണ്ട് വലിയ ബെഞ്ചുകൾ. അന്ന് ഞാൻ നാലാം ക്‌ളാസിൽ പഠിക്കുന്ന കാലം. കൊഴുക്കട്ട ഉണ്ടാക്കാൻ എനിക്ക് വലിയ മോഹമായിരുന്നു. ഈ വലിയ ഷെഫുമാരുണ്ടോ എനിക്കൊരു അവസരം തരുന്നു. എന്തായാലും അത്തവണ ഒരെണ്ണമെങ്കിലും ഉണ്ടാക്കണം എന്ന് ഞാൻ ഉറപ്പിച്ചിരുന്നു.

ഞാൻ മേശക്കു മുകളിൽ കയറി ഇരുപ്പായി. അവസാനം പപ്പാ പറഞ്ഞു, എന്നാൽ മോളൊരു കാര്യം ചെയ്യ്. തേങ്ങാ, സ്പൂണിലെടുത്ത് മാവിനുള്ളിലേക്ക് ഇട്ടുതന്നേക്ക്. അതെങ്കിൽ അത് എന്നായി എനിക്ക്. അങ്ങനെ ഞാനും പങ്കെടുത്തു ആ നോമ്പുകാലത്തിലെ മധുരം വിളമ്പുന്ന വിരുന്നൊരുക്കാൻ. പപ്പാ ക്ഷമാപൂർവം എന്നെ മാവുരുട്ടി മിനുക്കിയെടുക്കാനും മറ്റും പഠിപ്പിച്ചുതന്നു. ഓരോ സെറ്റ് കൊഴച്ചു റെഡി ആക്കുമ്പോഴേക്കും വേവിച്ചെടുക്കാൻ മമ്മി തിടുക്കം കൂട്ടുന്നതു കാണാം. ഇല്ലെങ്കിൽ വിള്ളൽ വന്ന് കൊഴുക്കട്ടയുടെ ലുക്ക് പോകും. മാത്രമല്ല, ശർക്കരപ്പാനി പുറത്തേക്ക് എത്തിനോക്കാനും തുടങ്ങുമത്രേ.

പെട്ടെന്നാണ് ഞാൻ ശ്രദ്ധിച്ചത്, ഒരു കൊഴുക്കട്ട അമ്മൂമ്മ കുറെ നേരമായി ഉണ്ടാക്കി തുടങ്ങുന്നു. ഉരുട്ടുന്നു, കുഴയ്ക്കുന്നു… മിനുക്കുപണികൾ തീരുന്നില്ല. ഏറ്റവും വലുതും മനോഹരവുമായ കൊഴുക്കട്ടയാണത്രെ അത്. കുടുംബത്തിലെ കാരണവർക്കുള്ളതാണ്!

കൊഴുക്കട്ടയുടെ പിന്നിലെ ചരിത്രം, ഞാൻ വലുതായപ്പോഴാണ് അറിയുന്നത്. ജെറുസലേമിലേക്കുള്ള യാത്രാമധ്യേ പെസഹാക്കു മുൻപ് ഈശോ മർത്തയുടെയും മറിയത്തിന്റെയും ഭവനത്തിൽ പ്രവേശിച്ചപ്പോൾ അവർ തയ്യാറാക്കിയ ഭക്ഷണത്തിന്റെ ഓർമ്മയാണ് ഇതെന്ന്! അങ്ങനെ കൊഴുക്കട്ട നിർമ്മാണം ഓശാനത്തലേന്ന് ഒരു ആചാരമായി മാറി. അന്ന് ഈശോയ്ക്ക് കൊടുക്കാൻ കരുതലോടും വലിയ സ്നേഹത്തോടും കൂടി അവർ തയ്യാറാക്കിയത് എക്കാലത്തെയും അനുഷ്ഠാനമെന്നോണം നിലനിന്നു വരുന്നു.

നാല്പത്തിയൊന്നാം ദിനം അനുസ്മരിക്കപ്പെടുന്ന കൊഴുക്കട്ട പെരുന്നാളിനെ വരവേൽക്കാൻ ഒത്തിരി ഒരുക്കത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഈശോ പങ്കുവച്ചു നൽകിയ സ്നേഹവും ത്യാഗവും ഉൾക്കൊണ്ട് വലിയ നോമ്പിലൂടെ കടന്നുപോയും ഇടവകയിലെ വാർഷിക ധ്യാനത്തില്‍ പങ്കെടുത്ത്  ശുദ്ധീകരിക്കപ്പെട്ടും വരവേൽക്കുന്ന കരുതലിന്റെ പെരുനാളായി കൊഴുക്കട്ട പെരുന്നാളിനെ വിശേഷിപ്പിച്ചാലും തെറ്റു പറയാനാകില്ല.

എല്ലാം ഉണ്ടാക്കിക്കഴിഞ്ഞതിനു ശേഷം ശുദ്ധിയായി കുളിയെല്ലാം കഴിഞ്ഞു എല്ലാവരും കൊഴുക്കട്ട കഴിക്കാൻ ഒന്നിച്ചുകൂടി. വലിയ, ഏറ്റവും മനോഹരമായ കൊഴുക്കട്ട അമ്മൂമ്മ അപ്പൂപ്പന് എടുത്തുകൊടുത്തു. ശേഷം എല്ലാവർക്കും അപ്പൂപ്പൻ കൊഴുക്കട്ട വിതരണം ചെയ്തു. വലിയൊരു സ്നേഹമായിരുന്നു അതിലൂടെ പങ്കുവയ്ക്കപ്പെട്ടിരുന്നത്.

ഒന്നിച്ചുളള ഒരുക്കങ്ങളും കുരിശിന്റെ വഴികളും കൊഴുക്കട്ടയുണ്ടാക്കുന്നതുമെല്ലാം ഒരു വലിയ അനുസ്മരണമാണ്. കാലഘട്ടങ്ങൾ കടന്നുപോകുമ്പോൾ ഉത്തരവാദിത്വങ്ങളും കൈമാറ്റപ്പെട്ടു വരുന്നു. എങ്കിലും അന്നത്തെ ആ കൂടിച്ചേരലുകൾ ഇന്നുണ്ടോ? അറിയില്ല. ഒന്നും മണ്മറഞ്ഞു പോകല്ലേ എന്ന് പ്രാര്‍ത്ഥിക്കാം. മുമ്പിലിരിക്കുന്ന എന്റെ പുതുതലമുറക്കും പകർന്നുനൽകാം. ഓശാനത്തലേന്നെങ്കിൽ കൊഴുക്കട്ടയുണ്ടാക്കണം, അതൊരു ഓർമ്മപ്പെടുത്തലാണ്. ഈശോയ്ക്ക് നൽകുവാനെന്നോണം മിനുക്കിയെടുക്കപ്പെടുന്ന എന്റെ ആത്മാവും അതിനുള്ളിലെ വെണ്മയാർന്ന നമ്മുടെ മനസും.

കൊഴുക്കട്ടകൾ ബാല്യത്തിലെ ഒരു കൗതുകമായിരുന്നു. ഇന്ന് അതൊരു ഉത്തരവാദിത്വമായി കാലം തിരിച്ചുനൽകി. പക്ഷേ, അന്നത്തെ കാരണവന്മാർ ഇന്ന് കൂടെയില്ല. എങ്കിലും അവർ ശീലിപ്പിച്ച ആ രീതികൾ എനിക്കൊപ്പമുണ്ടെന്ന ആശ്വാസം മാത്രം. പകർന്നു നൽകാൻ അവസരമൊരുക്കിത്തന്ന കാലത്തിന്റെ വരം പോലെ ഒരു പുതുതലമുറയും എനിക്ക് മുൻപിൽ ഇതാ നിലകൊള്ളുന്നു.

മിനു മഞ്ഞളി